Wednesday, 27 April 2011

കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍

കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍
മധു.കെ.മേനോന്‍

ചിത്രയുടെ സ്വരരാഗപ്രവാഹത്തിന് മൂന്നു പതിറ്റാണ്ടിന്റെ നിര്‍വൃതി. 1979-ല്‍ 'അട്ടഹാസം' എന്ന സിനിമയ്ക്കുവേണ്ടി 'ചെല്ലം... ചെല്ലം...' എന്ന പാട്ടുപാടിക്കൊണ്ടായിരുന്നു ഹരിശ്രീ. എം.ജി. രാധാകൃഷ്ണന്റേതായിരുന്നു സംഗീതം. ആ പാട്ട് പക്ഷേ, പുറത്തുവന്നില്ല. ഒന്‍പതാം ക്ലാസുകാരി ചിത്രയുടെ മനസ്സില്‍ അതൊരു മധുരനൊമ്പരഗാനമായി അവശേഷിച്ചു.

പിന്നെയും മൂന്നു വര്‍ഷം. തിരുവനന്തപുരം ആകാശവാണിയിലൂടെ ചിത്ര അപ്പോഴേക്കും ചെറിയ പാട്ടുകാരിയായി മാറിയിരുന്നു. 'ഞാന്‍ ഏകനാണ്' എന്ന സിനിമയിലെ 'പ്രണയവസന്തം തളിരണിയുമ്പോള്‍...' എന്ന യുഗ്മഗാനം യേശുദാസിനൊപ്പം പാടാന്‍ എം.ജി. രാധാകൃഷ്ണന്‍ വീണ്ടും ചിത്രയെ വിളിച്ചു. 'രജനീ നീ പറയൂ...' എന്നൊരു സോളോയും ചിത്രയുടേതായി ആ സിനിമയിലുണ്ടായിരുന്നു. രണ്ടും ഹിറ്റ്.

ചലച്ചിത്രഗാനരംഗത്ത് താനൊരു വാനമ്പാടിയായി പറന്നുയരുമെന്ന് അന്ന് ചിത്ര കരുതിയതേയില്ല. ഇതിനുശേഷം വിഷുവും വര്‍ഷവും പലതവണ വന്നുപോയി. പക്ഷേ, ചിത്രയുടെ സ്വരരാഗസുധ മാത്രം നിത്യവസന്തമായി പൂത്തുലഞ്ഞുനിന്നു.

30 വര്‍ഷങ്ങള്‍ക്കിപ്പുറം വിവിധ ഇന്ത്യന്‍ ഭാഷകളിലായി പതിനേഴായിരത്തിലേറെ സിനിമാഗാനങ്ങള്‍, അഞ്ചു തവണ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നൂറിലേറെ അവാര്‍ഡുകള്‍, പേരിനൊപ്പം തിലകക്കുറിയായി പത്മശ്രീയും... ചിത്ര നമ്മെ ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചെന്നൈ സാലിഗ്രാമിലെ 'ശ്രുതി' എന്ന പാട്ടിന്റെ വീട്ടില്‍ സ്വരരാഗത്തേരിലേറി ഓര്‍മകളിലേക്ക് യാത്ര തുടങ്ങുകയാണ് ചിത്ര.

ആദ്യത്തെ റെക്കോഡിങ് അനുഭവങ്ങള്‍ ഓര്‍മയില്ലേ?

ആദ്യമായി റെക്കോഡ് ചെയ്ത രണ്ടു പാട്ടുകളും എനിക്ക് അത്രനല്ല ഓര്‍മകളല്ല നല്‍കുന്നത്. 1979ലായിരുന്നു ഈ രണ്ട് റെക്കോഡിങ്ങും. ഒ.വി.ആര്‍. സാറിന്റെ സംഗീതത്തില്‍ 'ജ്യോതിസ്സേ.. ദിവ്യ ജോതിസ്സേ...' എന്ന പാട്ടും എം.ജി. രാധാകൃഷ്ണന്‍ സാറിന്റെ സംഗീതത്തില്‍ 'ചെല്ലം... ചെല്ലം....' എന്നൊരു ഗ്രൂപ്പ് സോങ്ങും. ആദ്യപാട്ട് പുറത്തുവന്നതേയില്ല. 'ചെല്ലം... ചെല്ലം...' അഞ്ചു വര്‍ഷത്തിനുശേഷമാണ് ഇറങ്ങിയത്.

1982-ല്‍ റെക്കോഡ് ചെയ്ത 'പ്രണയവസന്തം തളിരണിയുമ്പോള്‍...' ആണ് എന്റെ ആദ്യ പാട്ടായി അറിയപ്പെടുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു അതിന്റെ റെക്കോഡിങ്ങ്. അച്ഛന്റെ കൈയില്‍തൂങ്ങിയാണ് ഞാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ എം.ജി. രാധാകൃഷ്ണന്‍ സാര്‍ ചോദിച്ചു, 'ആരുടെ കൂടെയാണ് പാടുന്നത് എന്നറിയാമോ?'

ഞാന്‍ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു, 'ദാസേട്ടന്റെ കൂടെ.'

മുമ്പ് 'താറാവ്' എന്ന സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്ങിന് ചേച്ചി ബീനക്ക് കൂട്ടായി ഞാന്‍ ചിത്രാഞ്ജലിയില്‍ പോയിട്ടുണ്ട്. അന്ന് ദാസേട്ടന്‍ എന്നോട് തമാശയായി ചോദിച്ചു, 'എന്താ പാടുന്നോ?' എന്ന്. പിന്നീട് ചില സ്റ്റേജുകളില്‍ ദാസേട്ടനൊപ്പം പാടാന്‍ എനിക്കവസരവും കിട്ടിയിട്ടുണ്ട്. അതുകൊണ്ടൊക്കെയാവാം ദാസേട്ടനൊപ്പം പാടുന്നു എന്നത് അത്ര ടെന്‍ഷനടിക്കേണ്ട കാര്യമായി എനിക്ക് തോന്നിയിരുന്നില്ല.

എന്റെ മറുപടി കേട്ട് രാധാകൃഷ്ണന്‍ സാര്‍ പറഞ്ഞു, 'ലോകത്തെ തന്നെ വലിയ ഗായകരില്‍ ഒരാളാണ് യേശുദാസ്. ദാസിനൊപ്പം പാടുമ്പോള്‍ പിഴവുവരുന്നത് ആരും ക്ഷമിക്കില്ല.' സാര്‍ ഞാന്‍ ഉഴപ്പാതിരിക്കാന്‍ പറഞ്ഞതാണ്. പക്ഷേ, എനിക്കത് ഭയങ്കര ടെന്‍ഷനുണ്ടാക്കി.
പാട്ട് തുടങ്ങും മുമ്പ് ഞാന്‍ ദാസേട്ടന്റെ കാല്‍ തൊട്ട് വണങ്ങി. 'നന്നായി വരും', അദ്ദേഹം അനുഗ്രഹിച്ചു. പക്ഷേ, ചൊല്ലിപ്പഠിച്ച പാട്ടായിട്ടും റെക്കോഡിങ് പലതവണ തെറ്റി. ജീവിതത്തില്‍ ആദ്യമായി പേടി എന്ന ഫീലിങ്ങ് ഞാനറിഞ്ഞു. രാധാകൃഷ്ണന്‍ സാര്‍ ഹെഡ്‌ഫോണെടുത്ത് എന്റെ ചെവിയില്‍ വെച്ചുതന്നു. തെറ്റുമനസ്സിലാക്കാന്‍ പറഞ്ഞു. ഞാന്‍ പേടിയോടെ ദാസേട്ടനെ നോക്കി. അദ്ദേഹം പക്ഷേ, ഭയങ്കര റിലാക്‌സ്ഡ് ആയിരുന്നു. എല്ലാവരോടും ചിരിച്ചും തമാശ പറഞ്ഞുമൊക്കെ. 'സാരമില്ല. ഒന്നുകൂടി ശ്രമിക്കാം', അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. എങ്കിലും എന്റെ ടെന്‍ഷന്‍ ഒഴിഞ്ഞില്ല. ഒരുവിധത്തില്‍ പാടിത്തീര്‍ക്കുകയായിരുന്നു ആ പാട്ട്.

പാട്ടുകാരിയാവാന്‍ ചിത്രയ്ക്ക് കുടുംബത്തിന്റെ സഹായമുണ്ടായിരുന്നോ?

എന്റേത് ഒരു സംഗീത കുടുംബമാണ്. അച്ഛന്‍ കരമന കൃഷ്ണന്‍ നായരും അമ്മായി രാജമ്മയും പാടുമായിരുന്നു. എന്റെ ചേച്ചി ബീനയും കസിന്‍ ജയലക്ഷ്മിയും ചില സിനിമകളിലൊക്കെ പാടിയിട്ടുണ്ട്. അമ്മ ശാന്തകുമാരി നന്നായി വീണവായിക്കുമായിരുന്നു.

അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു വൈകീട്ട് പൂജാമുറിയില്‍ സന്ധ്യാദീപം കൊളുത്തി പൂക്കളൊക്കെ വെച്ച് ഞങ്ങള്‍ കീര്‍ത്തനങ്ങള്‍ പാടണ മെന്ന്. അമ്മ വീണ മീട്ടും. അനിയന്‍ മൃദംഗം വായിക്കും. ഞാനും ബീനച്ചേച്ചിയും പാടും. പാട്ടുപഠിക്കാന്‍ ആദ്യം ചേര്‍ത്തത് ബീനച്ചേച്ചിയെ ആണ്. മാവേലിക്കര പ്രഭാകരവര്‍മ്മ സാര്‍ വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. ചേച്ചിയെ വര്‍മ്മസാര്‍ പാട്ട് പഠിപ്പിക്കുമ്പോള്‍ ഞാനും അനിയനും മുറ്റത്ത് കളിക്കുന്നുണ്ടാവും. പക്ഷേ, പാട്ടുകേട്ടാല്‍ എനിക്ക് കളിയില്‍ ശ്രദ്ധ കിട്ടില്ല. ഞാനത് കേട്ട് നില്‍ക്കും. ഇത് മനസ്സിലാക്കി അമ്മ എന്നെ ഞങ്ങളുടെ ഗ്രാമത്തിലൊരു പാട്ടിയമ്മയുണ്ട്, അവരുടെയടുത്ത് പാട്ടുപഠിക്കാന്‍ വിട്ടു. 'വര്‍ണ്ണം' വരെ പാട്ടിയമ്മ പഠിപ്പിച്ചു.

എട്ടാം ക്ലാസിലെത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ് എനിക്ക് കിട്ടി. സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ എന്നേക്കാള്‍ പരിശ്രമിച്ചത് അച്ഛനായിരുന്നു. അച്ഛനാണ് അപേക്ഷ അയച്ചതും ഇന്റര്‍വ്യൂവിനായി എന്നെ മദ്രാസില്‍ കൊണ്ടുപോയതുമൊക്കെ. സ്‌കോളര്‍ഷിപ്പ് കിട്ടിയശേഷമാണ് ഡോ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ പാട്ടുപഠിക്കാന്‍ എനിക്ക് അവസരം കിട്ടുന്നത്.

അച്ഛന്‍ ഞങ്ങളെ പുകഴ്ത്തി പറയുന്നതിനേക്കാള്‍ വിമര്‍ശിച്ച് നന്നാക്കാനാണ് ശ്രമിച്ചിരുന്നത്. 'സംഗീതത്തില്‍ നീ ഒന്നും ആയിട്ടില്ല, ഇനിയും പഠിക്കേണ്ടിയിരിക്കുന്നു', അദ്ദേഹം ഇടയ്ക്കിടെ ഓര്‍മിപ്പിക്കും. ഞങ്ങളുടെ മനസ്സില്‍ അഹങ്കാരം വളരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്റ്റുഡിയോ യാത്രകളിലെല്ലാം എനിക്ക് കൂട്ട് അച്ഛനായിരുന്നു. രവീന്ദ്രന്‍ മാഷും ശ്യാം സാറും ജെറിമാഷുമൊക്കെ എപ്പോഴും പറയും, 'നിന്നോടുള്ള സ്‌നേഹത്തില്‍ അല്പം നിന്റെ അച്ഛനുള്ളതാണ്' എന്ന്. എന്നെക്കുറിച്ച് എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞ് രാജാ സാറിന്റെ ചെവിയിലെത്തിയാല്‍ അദ്ദേഹം വിളിക്കും, 'നീ എനിക്ക് മകള്‍ പോലെയാണ്. നിന്നെ വഴക്കുപറയാനുള്ള അധികാരം എനിക്കുണ്ട്'എന്ന്. അച്ഛനോടുള്ള രാജാസാറിന്റെ അടുപ്പമായിരുന്നു ഇങ്ങിനെ പറയാനുള്ള പ്രേരണ.

അമ്മയുടെ പിന്തുണ മറ്റുതരത്തിലായിരുന്നു. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ റെക്കോഡിങ്ങിന് പോകുന്ന ദിവസം പുലര്‍ച്ചെ അമ്മ വിളിച്ചെണീപ്പിക്കും, നല്ല കണികാണിക്കാനായിട്ട്. പശുക്കുട്ടിയോ സ്വര്‍ണാഭരണങ്ങളോ ആയിരിക്കും കണി. തൊണ്ടയില്‍ അണുബാധ വരാതിരിക്കാന്‍ എന്നും രാവിലെ വെണ്ണയില്‍ കുരുമുളക് പൊടിച്ച് ചേര്‍ത്ത് കഴിക്കാന്‍ തരും. അമ്മ പഠിപ്പിച്ചുതന്ന ശീലങ്ങളൊക്കെ ഞാനിപ്പോഴും തെറ്റിക്കാറില്ല. ഇന്നും നല്ല കാര്യങ്ങള്‍ക്ക് പോകുന്ന ദിവസം രാവിലെ വിജയേട്ടന്‍ ഒരു സ്വര്‍ണമോതിരം എന്റെ കൈയില്‍ വെച്ചുതരും, കണിയായിട്ട്.

ജീവിതത്തില്‍ ചിത്രയെ സ്വാധീനിച്ച വ്യക്തികള്‍ എന്നുപറയാന്‍?

എന്റെ അച്ഛന്‍. എനിക്ക് തോന്നുന്നു, അച്ഛന്‍ ചെയ്ത ത്യാഗങ്ങളുടെ ഫലം കിട്ടിയത് എനിക്കാണെന്ന്. എനിക്കുവേണ്ടിയാണ് അച്ഛന്‍ അവസാനം വരെ ജീവിച്ചത്. ഞാനോര്‍ക്കുന്നു, ചെന്നൈ എ.വി.എം. സ്റ്റുഡിയോ. 'അനുരാഗി' എന്ന സിനിമയിലെ 'ഏകാന്തതേ നീയും അനുരാഗിയാണോ...' എന്ന പാട്ടുപാടാനായി ഞാന്‍ റെക്കോഡിങ് റൂമില്‍ നില്‍ക്കുന്നു.

അച്ഛന് അര്‍ബുദം കലശലായ സമയമായിരുന്നു അത്. തൊണ്ടയിലായിരുന്നു രോഗം. പിന്നെ അത് കവിളിനെയും കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിരുന്നു. രണ്ടു വരി പാടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ തിരിഞ്ഞ് അച്ഛനെ നോക്കി. അതെന്റെ ശീലമായിരുന്നു. അച്ഛന്റെ ഒരു ചിരി, അതെനിക്ക് കൂടുതല്‍ നന്നായി പാടാനുള്ള പ്രോത്സാഹനമാകാറുണ്ട്. പക്ഷേ, അന്ന് അച്ഛന്‍ കരയുകയായിരുന്നു. കവിളിലൂടെ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. വേദന കടിച്ചമര്‍ത്താന്‍ കഷ്ടപ്പെടുകയാണ് അച്ഛന്‍. പുറത്തേക്കോടി അച്ഛനെ നെഞ്ചോട് ചേര്‍ക്കണമെന്ന് മനസ്സ് വെമ്പല്‍കൊണ്ടു.

പക്ഷേ, വീണ്ടും ആലോചിച്ചപ്പോള്‍ തോന്നി, പാട്ട് പാതി പാടി നിര്‍ത്തുന്നത് സംഗീതത്തെ സ്‌നേഹിക്കുന്ന അച്ഛനോട് ചെയ്യുന്ന തെറ്റായിരിക്കും. മാത്രമല്ല, ദാസേട്ടന്‍ എന്നെ പഠിപ്പിച്ചുതന്നിട്ടുള്ളത് 'മനസ്സും ശരീരവും എത്ര കണ്ട് അസ്വസ്ഥമാണെങ്കിലും വാക്കുകൊടുത്തിട്ടുണ്ടെങ്കില്‍ റെക്കോഡിങ് തീര്‍ന്നേ മടങ്ങാവൂ' എന്നാണ്. ഞാനത് അനുസരിച്ചു. ആ പാട്ട് പാടി മുഴുമിപ്പിച്ചശേഷം ഞാന്‍ അച്ഛനടുത്തേക്ക് ഓടി, 'അച്ഛനെ വേദനിപ്പിച്ചുകൊണ്ട് എനിക്കിനി സിനിമയില്‍ പാടേണ്ട', ഞാന്‍ പറഞ്ഞു. അച്ഛനത് ഭയങ്കര വിഷമമായി. പിന്നീടുള്ള എന്റെ ഒരു റെക്കോഡിങ്ങിനും അച്ഛന്‍ കൂട്ടുവന്നില്ല. ആറു മാസത്തിനുശേഷം അച്ഛന്‍ പോയി.

(ഒരു നിമിഷം ചിത്ര ഓര്‍മകളിലേക്ക് ചാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു.) അച്ഛന്‍ ഒരിക്കല്‍പോലും ഞാന്‍ പാടിയ പാട്ട് ഗംഭീരമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ കണ്ടിട്ടുണ്ട്, എന്റെ പാട്ട് റേഡിയോയില്‍ വരുമ്പോള്‍ ആസ്വദിച്ച് കേട്ടിരിക്കുന്നത്.

ഇപ്പോഴത്തെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരംആശങ്ക പ്പെടുത്തുന്നുണ്ടോ?

ആശങ്കപ്പെട്ടിട്ട് കാര്യമില്ലല്ലോ. ഓരോ കാലത്തും അതിന്റേതായ മാറ്റങ്ങള്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. ദാസേട്ടന്‍ പറഞ്ഞുകേട്ടിട്ടുണ്ട് മുമ്പൊക്കെ ഒരാഴ്ച വരെ സിനിമ എടുക്കുന്ന കമ്പനിക്കാരുടെ ഓഫീസില്‍ വെച്ച് ഓര്‍ക്കെസ്ട്രയുടെ കൂടെ റിഹേഴ്‌സലൊക്കെ ചെയ്താണ് പാട്ട് റെക്കോഡ് ചെയ്തിരുന്നത് എന്ന്. പിന്നെ അതു മാറി. ഞാന്‍ വന്ന സമയത്ത് ഓര്‍ക്കെസ്ട്രയുടെ കൂടെത്തന്നെയാണ് റെക്കോഡിങ്. പക്ഷേ, പാട്ട് അന്നേ പഠിക്കൂ എന്ന രീതിയായിരുന്നു. ഇപ്പോള്‍ സംഗീതസംവിധായകരെ പാട്ടുകാര്‍ കാണണമെന്നുപോലുമില്ല. ഓര്‍ക്കെസ്ട്രക്കാരെയും കാണുന്നില്ല. മിക്കവരും ഫോണിലൂടെയാണ് ട്യൂണ്‍ പറഞ്ഞുതരിക.

മുമ്പ് എനിക്കൊരു ഹോബിയുണ്ടായിരുന്നു. ഞാന്‍ പാടുന്ന പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നവരുടെ ശബ്ദം ഞാന്‍ ടേപ്പില്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കും. അവര്‍ എനിക്ക് പഠിപ്പിച്ചുതരുന്നത് എഡിറ്റ് ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുക. അടുത്തകാലം വരെ ഞാനിത് ചെയ്തിരുന്നു. പക്ഷേ, ഇപ്പോഴത് പറ്റുന്നില്ല. കാരണം ട്രാക്ക് പാടിത്തരുന്ന കുട്ടികളുടെ വോയ്‌സ് നോക്കിയാണ് ഇപ്പോള്‍ നമ്മള്‍ പാടുന്നത്. എല്ലാ സംഗീതസംവിധായകരും ഇങ്ങനെയാണ് എന്നല്ല. ജോണ്‍സണ്‍ മാഷൊക്കെ ഇപ്പോഴും സ്വയം പാടിത്തരാറുണ്ട്. വെങ്കിടേഷ് സാര്‍ ഗിറ്റാറില്‍ വായിച്ചുകേള്‍പ്പിക്കും.

മുമ്പൊക്കെ ഉച്ചാരണത്തില്‍ നല്ലപോലെ ശ്രദ്ധിക്കണമായിരുന്നു. തമിഴില്‍ പാടാന്‍ പോയ കാലത്ത് വൈരമുത്തു സാറും രാജാ സാറുമൊക്കെ എനിക്ക് ഉച്ചാരണം പഠിപ്പിച്ചുതരുമായിരുന്നു. ഇപ്പോഴാകട്ടെ അക്ഷരസ്ഫുടതയോ ശബ്ദസുഖമോ ആരും സീരിയസായി എടുക്കുന്നില്ല.

ഡ്യുവറ്റ് പാടുമ്പോള്‍ ഗായകനും ഗായികയും ഒരുമിച്ച് നിന്നുതന്നെ പാടണം. അപ്പോഴേ അതില്‍ ഭാവം കൂടുതല്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റൂ. ഗായകന്‍ ഒരു എക്‌സ്പ്രഷന്‍ കൊടുക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന ഗായികയ്ക്ക് അതിനനുസരിച്ച് ഭാവം നല്‍കി പാടാന്‍ പറ്റും. ഇപ്പോള്‍ രണ്ടുപേരും രണ്ടു സ്ഥലത്തു നിന്ന് പാടി റെക്കോഡ് ചെയ്തിട്ട് ഒന്നിച്ചാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പാട്ടിന്റെ മുഴുവന്‍ തീവ്രതയും കിട്ടുന്നുണ്ടോ എന്ന് സംശയമാണ്.

വേറൊരു സങ്കടകരമായ കാര്യം, മുമ്പൊക്കെ ഒരു മ്യൂസിക്കല്‍ ഫാമിലിയായിരുന്നു. ഓര്‍ക്കെസ്ട്ര വായിക്കുന്നവരെയും കോറസ് പാടുന്നവരെയും നമ്മള്‍ കാണും. ഇപ്പോള്‍ ഇവരെയൊന്നും പാട്ടുകാര്‍ കാണുന്നുപോലുമില്ല. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സിങ്ങിങ്ങ് മ്യുസിഷ്യന്‍സ് യൂണിയന്റെ അമ്പതാം വാര്‍ഷികം നടത്തി. എ.ആര്‍. റഹ്മാന്‍, ഇളയരാജ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. മുമ്പ് എന്റെ കൂടെ കോറസ് പാടിയിരുന്നവരെയും ഓര്‍ക്കെസ്ട്ര വായിച്ചിരുന്നവരെയും എത്രയോ വര്‍ഷത്തിനുശേഷം ഞാനാ ചടങ്ങില്‍ വെച്ച് കണ്ടു. ആരൊക്കെ ജീവിച്ചിരിക്കുന്നു, ആരൊക്കെ രംഗത്തുണ്ട് എന്നൊക്കെ അന്നാണ് ഞാനറിയുന്നത്. മുമ്പൊരു കുടുംബമായി കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ!

ചിത്രയെന്ന ഗായികയെ ഏറ്റവും നന്നായി ഉപയോഗിച്ച സംഗീത സംവിധായകന്‍ ആരാണ്?

എല്ലാ സംഗീത സംവിധായകരുടെയും കുറേ നല്ല പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. പിന്നെ, കുറച്ചുകൂടി ക്രിയേറ്റീവായിട്ട് ചെയ്യാന്‍ അവസരം തന്നിട്ടുള്ളത് രവീന്ദ്രന്‍ മാഷാണ്. പല്ലാവൂര്‍ ദേവനാരായണനിലെ ഒരു ശ്ലോകം റെക്കോഡ് ചെയ്യുമ്പോള്‍ മൂന്നു രാഗം പറഞ്ഞുതന്നിട്ട് 'ഇനി ചിത്രയിത് ഉപയോഗിച്ച് പാടിക്കോ' എന്ന് രവീന്ദ്രന്‍ മാഷ് പറഞ്ഞു. ഞാനത് പാടി. അതില്‍ ചെറിയ തെറ്റുകള്‍ വന്നിരുന്നു എന്ന് പിന്നീടെനിക്ക് മനസ്സിലായി. എങ്കിലും അങ്ങനെയൊരു പരീക്ഷണത്തിന് സമ്മതം തന്നത് എനിക്കൊരു പ്രോത്സാഹനമായിരുന്നു. 'ആലില മഞ്ചലില്‍ നീയാടുമ്പോള്‍...', 'വാര്‍മുകിലേ...', 'കാര്‍മുകില്‍ വര്‍ണ്ണന്റെ...', 'കളഭം തരാം...', 'പുലര്‍കാല സുന്ദരസ്വപ്‌നത്തില്‍...', 'പാടി, തൊടിയിലേതോ...' ഒരുപാട് നല്ല പാട്ടുകള്‍ രവീന്ദ്രന്‍ മാഷ് എനിക്ക് തന്നിട്ടുണ്ട്.

മദ്രാസ് നഗരത്തില്‍ വന്നശേഷമാണ് ചിത്രയുടെ വളര്‍ച്ച മുഴുവന്‍. ഈ നഗരത്തില്‍ ആദ്യം എത്തിയത് ഓര്‍മയില്ലേ?

ടാലന്റ് സര്‍ച്ച് പരീക്ഷയുടെ ഇന്റര്‍വ്യൂവിനായാണ് ആദ്യം ഞാന്‍ മദ്രാസില്‍ വരുന്നത്. പിന്നെ വരുന്നത് 'കളിയില്‍ അല്പം കാര്യം' എന്ന സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്ങിനാണ്. രവീന്ദ്രന്‍ മാഷാണ് അതിന്റെ സംഗീതം. ഞാനും അച്ഛനും റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ കൂട്ടാന്‍ മാഷ് തന്നെ നേരിട്ട് വരികയായിരുന്നു. 'പരിചിതമില്ലാത്ത നഗരത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നു കരുതി' എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ് എന്നൊരു ഹോട്ടലിലാണ് അന്ന് താമസിച്ചത്. അത് എവിടെയാണെന്നോ ഇപ്പോഴുമുണ്ടോ എന്നൊന്നും എനിക്കറിയില്ല. 'കണ്ണോടുകണ്ണായ സ്വപ്‌നം നീയല്ലേ...' എന്ന പാട്ടാണ് അന്ന് റെക്കോഡ് ചെയ്തത്. ജെമിനി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ജെമിനി സ്റ്റുഡിയോ ഇപ്പോഴില്ല. എങ്കിലും ആ സ്റ്റുഡിയോയ്ക്കകമൊക്കെ ഇപ്പോഴും എനിക്ക് നല്ല ഓര്‍മയുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ അതുവഴി പോകുമ്പോള്‍ കണ്ടു, സ്റ്റുഡിയോ നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഹോട്ടല്‍സും അപ്പാര്‍ട്ടുമെന്റുമൊക്കെയാണ്.
പിന്നെപ്പിന്നെ ചെന്നൈയില്‍ ഇടയ്ക്കിടെ വരാന്‍ തുടങ്ങി. അപ്പോഴൊക്കെ ചെട്പട്ടിലെ 'ക്യൂന്‍സ് ഒപ്പപ്പ' എന്ന ഹോട്ടലിലാണ് താമസിച്ചത്. രാജാ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് ആ ഹോട്ടലില്‍ വെച്ചാണ്. ആ ഹോട്ടലിന്റെ താഴത്തെ നിലയില്‍ എനിക്കും അച്ഛനും സ്ഥിരമായി ഒരു മുറിയുണ്ടായിരുന്നു.

അച്ഛന് അസുഖം വന്നശേഷമാണ് യാത്ര ചെയ്യുന്നത് പ്രയാസമാകുമെന്ന് കരുതി മദ്രാസില്‍ ഞങ്ങളൊരു വീടെടുക്കുന്നത്. ഇപ്പോള്‍ എന്റെ മാനേജരായ കെ.കെ. മേനോന്‍ സാറിന്റെ കസിന്റെ വീടിന്റെ മുകളിലെ നിലയാണ് ഞങ്ങള്‍ വാടകയ്‌ക്കെടുത്തത്. ഇപ്പോള്‍ എന്റെ വീട് നില്‍ക്കുന്ന അരുണാചലം റോഡൊക്കെ അന്ന് ചെമ്മണ്‍പാതയാണ്. സൈക്കിള്‍ റിക്ഷയിലാണ് യാത്ര. സൈക്കിള്‍ റിക്ഷയില്‍ കയറി സ്റ്റുഡിയോയിലെത്തുമ്പോഴേക്കും മൂക്കിലൊക്കെ പൊടികയറും. എനിക്കാണെങ്കില്‍ അല്പം പൊടി കയറിയാല്‍ മതി, അലര്‍ജിയാകും. പിന്നെ തുമ്മിത്തുമ്മി തോല്‍ക്കും.

നാട്ടില്‍ അന്ന് ഞങ്ങള്‍ക്കൊരു പഴയ അംബാസിഡര്‍ കാറുണ്ടായിരുന്നു. അത് പിന്നെ മദ്രാസില്‍ കൊണ്ടുവന്നു. കുറേക്കാലം ഞാനത് ഉപയോഗിച്ചു. ഒരുപാട് സെന്റിമെന്റല്‍ അറ്റാച്ചുള്ള കാറായിരുന്നു അത്. വര്‍ക്ക്‌ഷോപ്പില്‍ കയറിയിറങ്ങി തോറ്റപ്പോള്‍ അത് വിറ്റു. പിന്നെയും ഏറെ കാലത്തിനുശേഷമാണ് സ്വന്തമായി വീടും കാറുമൊക്കെ ഉണ്ടാകുന്നത്. അതിനുശേഷം ഒരിക്കലും ഈ നഗരം വിട്ടുപോകാന്‍ തോന്നിയിട്ടില്ല. ഇനി തീരെ സാധിക്കില്ല. ഞങ്ങളുടെ കാസറ്റ് കമ്പനി 'ഓഡിയോ ട്രാക്‌സും' സ്റ്റുഡിയോ 'കൃഷ്ണ ഡിജി ഡിസൈനും ' ചെന്നൈയിലാണ്. അതിന്റെ കാര്യത്തിലൊന്നും പക്ഷേ, എന്റെ ഇടപെടല്‍ ഇല്ല. അതെല്ലാം നോക്കി നടത്തുന്നത് വിജയേട്ടനാണ്. ബിസിനസിന്റെ കാര്യത്തില്‍ ഞാന്‍ വട്ടപൂജ്യമാണ്.

കലാകാരന്മാര്‍ രാഷ്ട്രീയമുള്‍പ്പെടെ സകല മേഖലകളിലും പയറ്റിനോക്കുന്ന കാലമാണിത്. സംഗീതമല്ലാതെ ചിത്രയ്ക്ക് മറ്റൊന്നിലും താല്പര്യമില്ലേ?

എന്റെ മനസ്സുനിറയെ സംഗീതമാണ്. മറ്റു വിഷയങ്ങളൊന്നും എന്റെ തലയില്‍ കയറില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്തും ഞാന്‍ ശരാശരിക്കാരിയായിരുന്നു. എന്നും പുലര്‍ച്ചെ പഠിക്കാന്‍ എണീക്കും. അപ്പോഴാകും തൊട്ടപ്പുറത്തെ അമ്പലത്തില്‍ നിന്ന് ഭക്തിഗാനം കേള്‍ക്കുന്നത്. എന്റെ മനസ്സ് അതോടെ അങ്ങോട്ട് മാറും. കൈയില്‍ പുസ്തകം വെച്ച് മൈക്കിലെ ഭക്തിഗാനം പഠിച്ചുതീര്‍ക്കും. ഒടുവില്‍ അച്ഛന്‍ പറഞ്ഞു, 'ഇവള്‍ക്ക് സംഗീതമേ പറ്റൂ'. അങ്ങനെ പ്രീഡിഗ്രിക്ക് ശേഷം ബി.എ. മ്യൂസിക്കിന് പറഞ്ഞുവിട്ടു.

സംഗീതത്തെക്കുറിച്ചു മാത്രം എല്ലാം അറിഞ്ഞാല്‍ പോരാ എന്നു മനസ്സിലാക്കിയ ഒരു സന്ദര്‍ഭം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഇംഗ്ലീഷ് പത്രം കേരളത്തിലെ പ്രമുഖരായ അഞ്ച് സ്ത്രീകളെ തിരഞ്ഞെടുത്തു. അതില്‍ ഒരാള്‍ ഞാനായിരുന്നു. ഞങ്ങള്‍ അഞ്ചു പേരോടും പത്രം കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്നോട് ചോദിച്ചത്, 'പഞ്ചാബ് പ്രശ്‌നത്തെക്കുറിച്ച് എന്തറിയാം?' എന്നായിരുന്നു. ഞാനവരോട് തിരിച്ച് ചോദിച്ചു, 'അതിന് പഞ്ചാബിലെന്താ പ്രശ്‌നം?' എന്ന്. ആ സമയത്താണ് പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്്. ഇത് പക്ഷേ, ഞാന്‍ മനസ്സിലാക്കിയിട്ടില്ലായിരുന്നു.

പഴയകാല ഗായകരുടെ എളിമയും ആത്മാര്‍ഥതയും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഇല്ലെന്ന് കേള്‍ക്കുന്നു?

അതിന് അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവരുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമായിരുന്നു. നമ്മള്‍ മനസ്സുകൊണ്ട് ബഹുമാനിക്കുന്ന
വരെ കാണുമ്പോള്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണമെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്റെ മോളോടും ഞാന്‍ ഇതുതന്നെയാണ് പറഞ്ഞുകൊടുക്കുന്നത്. നമ്മള്‍ അതിലൂടെ ബഹുമാനിക്കുന്നത് ആ വ്യക്തിയെ മാത്രമല്ല, അവരിലെ കലയെയാണ്.

പെട്ടെന്നൊരു നാള്‍ നാലാള്‍ കാണുമ്പോള്‍ തിരിച്ചറിയുന്നു, പൈസയൊക്കെ കൈയില്‍ വരുന്നു എന്നുവരുമ്പോള്‍ സ്വയം തോന്നുകയാണ്, തങ്ങള്‍ എവിടെയൊക്കെയോ എത്തിയെന്ന്. ഇത് ചെറുപ്പക്കാരായ പാട്ടുകാരുടെ മാത്രം പ്രശ്‌നമല്ല. ഇന്നത്തെ മൊത്തം ചെറുപ്പക്കാരുടെയും പ്രശ്‌നമാണ്. കുറച്ചു പാട്ടൊക്കെ പാടാന്‍ തുടങ്ങിയ കാലത്ത് എനിക്കും തോന്നിയിരുന്നു ഇതുപോലെയൊക്കെ. അപ്പോള്‍ അച്ഛന്‍ പറഞ്ഞുതന്നു, 'നിന്റെ മുതിര്‍ന്നവരെ നോക്ക്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ നീയൊന്നും ആരുമല്ല' എന്ന്. ചിങ്കാരവേല എന്ന പാട്ട് അച്ഛന്‍ ഉദാഹരണമായി പറഞ്ഞുതരും. അന്നൊന്നും യാതൊരു ടെക്‌നോളജിയുമില്ല. ലൈവായി പാടിയിട്ട് റെക്കോഡ് ചെയ്യുകയാണ്. ഒറ്റ ടേക്ക്. എന്നിട്ടും മുത്തു മുത്തുപോലുള്ള പാട്ടുകളല്ലേ അതൊക്കെ. ഇന്നൊക്കെ എ.സി. സ്റ്റുഡിയോയില്‍ നമ്മുടെ സൗകര്യം നോക്കിയാണ് റെക്കോഡിങ്ങ്. അതൊക്കെ മനസ്സിലാക്കുമ്പോള്‍ നമ്മള്‍ സ്വയം അറിയും, നമുക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്ന്.

ചിത്ര ഇപ്പോള്‍ കുട്ടിയായിരുന്നെങ്കില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമായിരുന്നോ?

തീര്‍ച്ചയായും മത്സരിക്കുമായിരുന്നു. റിയാലിറ്റി ഷോകളിലൂടെ പാടാനുള്ള കഴിവ് മാത്രമല്ല വളര്‍ത്തുന്നത്. എന്നെത്തന്നെ നോക്കൂ. തനിച്ചൊരിടത്ത് പോകാനുള്ള സാമര്‍ഥ്യമില്ല, ഒരു സ്‌റ്റേജില്‍ കയറി സംസാരിച്ച് സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവില്ല, പെര്‍ഫോം ചെയ്യാന്‍ തീരെ അറിഞ്ഞുകൂടാ. മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്, ദാസേട്ടനൊക്കെ ഗാനമേളയ്ക്ക് കസേരയിലിരുന്നാണ് പാടുക. പിന്നെ നിന്ന് പാടലായി. ഇപ്പോള്‍ ഓടിനടന്നും സദസ്സിലേക്ക് ഇറങ്ങിച്ചെന്നുമൊക്കെയാണ് ഗായകര്‍ പാടുന്നത്. പ്രേക്ഷകര്‍ക്കും അതാണിഷ്ടം. അപ്പോള്‍ ആതരത്തിലേക്ക് ഗായകരെ മാറ്റണമെങ്കില്‍ റിയാലിറ്റി ഷോകളിലൂടെ സാധിക്കും. മാത്രമല്ല, വളരെ പ്രശസ്തരായ ഗായകരാണ് മിക്ക റിയാലിറ്റി ഷോകളിലും ജഡ്ജസായി വരുന്നത്. അവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, പാടാനുള്ള കഴിവ് മെച്ചപ്പെടുത്താനും കഴിയും.

റിയാലിറ്റി ഷോകളിലൂടെ നല്ല ഗായകരുണ്ടാകുമെന്ന് കരുതാമോ?

നല്ല ഗായകര്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ഇവരില്‍ എത്രപേര്‍ക്ക് അവസരം കിട്ടുമെന്ന്് പറയാന്‍ പറ്റില്ല. ഇപ്പോള്‍ ഗായകരുടെ എണ്ണം ഒരുപാട് കൂടുതലാണ്. ഇതില്‍ വ്യത്യസ്തത അവകാശപ്പെടാനുള്ള എന്തെങ്കിലും കഴിവുള്ളവര്‍ക്ക് മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ. ഇനിയുള്ള കാലത്ത് ദാസേട്ടനോ ജാനകിയമ്മയോ നിന്നപോലെ ആര്‍ക്കും അത്രയും കാലം നില്‍ക്കാന്‍ പറ്റില്ല. ഞാനിപ്പോള്‍ പുതിയ കുട്ടികളോട് പറയുന്ന ഒരു കാര്യമുണ്ട്. 'നിങ്ങള്‍ പാടിക്കോളൂ. ഒപ്പം പഠനത്തിലും ശ്രദ്ധിക്കണം. കാരണം പാട്ടുപാടി ജീവിക്കാം എന്ന രീതി പോയ്ക്കഴിഞ്ഞു. ഇനി ജോലിക്കൊപ്പം പാട്ടും എന്ന രീതിയേ പറ്റൂ.'

ഇപ്പോഴത്തെ ചെറുപ്പക്കാര്‍ പൈസ അങ്ങോട്ട് കൊടുത്ത് പാടാന്‍ അവസരം വാങ്ങുന്ന അവസ്ഥയുണ്ട്

തീര്‍ച്ചയായും അതൊരു ദുരന്തമാണ്. നമ്മള്‍ ഏത് ജോലിക്ക് പോയാലും ന്യായമായ കൂലി കിട്ടിയിരിക്കണം. ഒരു പാട്ട് പാടിക്കഴിഞ്ഞാല്‍, അതിന്റെ പേരില്‍ സ്റ്റേജിലൊക്കെ പാടാനുള്ള അവസരം കിട്ടുമെന്നും അതുവഴി പൈസ സമ്പാദിക്കാമെന്നുമാണ് ഈ ചെറുപ്പക്കാരും അവരില്‍ നിന്ന് കാശുവാങ്ങുന്നവരും പറയുന്നത്. പക്ഷേ, ആ പാട്ട് ഹിറ്റായാലല്ലേ ഇതിനൊക്കെ സാധിക്കൂ. ഈ ചൂഷണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഒരുകാലത്ത് ചിത്ര റിയാലിറ്റി ഷോകള്‍ക്ക് എതിരായിരുന്നല്ലോ?

പാട്ടുപാടി നൃത്തം ചെയ്യുന്ന രീതിയോട് ഞാനിപ്പോഴും യോജിക്കുന്നില്ല. പക്ഷേ, ഞാനിതിനെ ക്രിട്ടിസൈസ് ചെയ്യില്ല. കാരണം, പാട്ടുപാടി നൃത്തം ചെയ്യുക എന്നത് എന്നെക്കൊണ്ട് ഒരിക്കലും പറ്റാത്ത കാര്യമാണ്. ചെയ്യുന്നവര്‍ ചെയ്യട്ടെ. പക്ഷേ, ഒരുകാര്യം ഞാന്‍ പറയാം. ഓടിയും നൃത്തം ചെയ്തുമൊക്കെ പാടുന്നവരുടെ തൊണ്ടയ്ക്ക് അധികം ആയുസ്സുണ്ടാവില്ല. ഇപ്പോഴും ഞാന്‍ കുട്ടികളോട് പറയാറുള്ളത്, ഡാന്‍സില്‍ ശ്രദ്ധിച്ച് പാട്ടില്‍ മോശമാവരുത് എന്നാണ്. സ്റ്റാര്‍ സിങ്ങറില്‍ മാര്‍ക്കിടുമ്പോള്‍ ഞാന്‍ പെര്‍ഫോമന്‍സ് നോക്കി മാര്‍ക്കിടാറില്ല. അതിനാണ് സെലിബ്രിറ്റി ഗസ്റ്റ് (ചിരിക്കുന്നു).

ഏത് നടി പാടി അഭിനയിക്കുമ്പോഴാണ് ചിത്രയുടെ പാട്ട് ഏറ്റവും മനോഹരമാകുന്നത്?

അങ്ങിനെ ചിലരെ മാത്രം എടുത്തുപറയാന്‍ പറ്റില്ല. എങ്കിലും ഞാന്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഉര്‍വശിക്കുവേണ്ടിയാണ്. ഉര്‍വശിയുടെ അഭിനയത്തില്‍ എന്റെ പാട്ട് കേള്‍ക്കുമ്പോള്‍ പ്രത്യേക സുഖം തോന്നാറുണ്ട്. തമിഴില്‍ ഖുശ്ബു, സുഹാസിനി എന്നിവര്‍ക്ക് എന്റെ ശബ്ദം നന്നായി ചേരുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. തെലുങ്കില്‍ ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, സൗന്ദര്യയ്ക്ക് ചിത്രയുടെ ശബ്ദം നന്നായി യോജിക്കുന്നുണ്ടെന്ന്.

ചിത്ര എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകള്‍?

ദാസേട്ടന്‍ പാടിയ 'താമസമെന്തേ വരുവാന്‍...', 'സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍...', ജാനകിയമ്മയുടെ 'സ്വര്‍ണമുകിലേ...', 'സൂര്യകാന്തീ... സൂര്യകാന്തീ...', സുജാത പാടിയ 'എത്രയോ ജന്മമായ്...'

ചിത്രയ്ക്ക് ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയല്ലോ. യേശുദാസ് ഇടയ്ക്ക് അവാര്‍ഡിന് തന്നെ പരിഗണിക്കേണ്ട എന്ന് പറഞ്ഞപോലെ ചിത്ര പറയുമോ?

ഞാന്‍ അവാര്‍ഡുകള്‍ക്ക് എന്നെ പരിഗണിക്കണമെന്ന് പറഞ്ഞിട്ടില്ല. അവാര്‍ഡ് തരാത്തപ്പോള്‍ പരാതിയും പറഞ്ഞിട്ടില്ല. ദാസേട്ടന്‍ മഹാനായ പാട്ടുകാരനാണ്. അദ്ദേഹം പറയുന്നതുപോലെ പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.

അപ്പോള്‍ ചെറുപ്പക്കാര്‍ക്ക് വഴിമാറിക്കൊടുക്കാന്‍ ഉദ്ദേശമില്ല, എന്ന്?

ഞാനാരുടെയും വഴി തടഞ്ഞിട്ടില്ലല്ലോ. ചെറുപ്പക്കാര്‍ക്ക് ഞാനൊരിക്കലും പാരയാകില്ല. എന്നെ വിളിക്കുന്ന പാട്ടുകള്‍ പാടാന്‍ ഞാന്‍ പോകും. ഒരു ഗായിക എന്ന നിലയില്‍ ഇനിയും നല്ല പാട്ടുകള്‍ പാടാന്‍ അവസരം ഉണ്ടാകണേ എന്നാണ് എന്റെ പ്രാര്‍ഥന. പക്ഷേ, മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കി എനിക്കൊന്നും വേണ്ട. രാജാസാറിന്റെ അടുത്തുപോലും ഞാനിന്നുവരെ ഒരവസരം തേടി ചെന്നിട്ടില്ല. അവസരങ്ങളെല്ലാം എന്നെ തേടി വരികയായിരുന്നു.

ചെറുപ്പക്കാരായ പാട്ടുകാര്‍ പലരും എന്നെ വിളിക്കാറുണ്ട്. സംശയങ്ങള്‍ ചോദിക്കും. ഞാനറിയാവുന്നത് പറഞ്ഞുകൊടുക്കാറുമുണ്ട്. അവരുടെ ഏത് പ്രശ്‌നത്തിലും ഒരു അമ്മപോലെ ഞാനുണ്ടാകും.

ഇഷ്ടമുള്ള ഗായകന്‍, ഗായിക?

ഗായകന്‍ ദാസേട്ടന്‍ തന്നെ. ഗായികമാരില്‍ ജാനകിയമ്മ, സുശീലാമ്മ, ലതാമങ്കേഷ്‌കര്‍, ആശാ ഭോസ്ലെ, വാണി ജയറാം എന്നിവരെയൊക്കെ ഇഷ്ടമാണ്.

അടുത്ത ജന്മത്തില്‍ ആരാകണം? ചിത്രയോ, എസ്.ജാനകിയോ?

എല്ലാ ജന്മങ്ങളിലും സംഗീതം ഒപ്പമുണ്ടാകണം എന്ന മോഹമുണ്ട്. പക്ഷേ, ചിത്രയും ജാനകിയുമാകേണ്ട. ജാനകിയമ്മയുടെ പാട്ട് കിട്ടിയാല്‍ കൊള്ളാം. പക്ഷേ, ജാനകിയമ്മയ്ക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതൊന്നും വേണ്ട. (ചിരിക്കുന്നു)

ചിത്രയുടെ ചിരി ഭയങ്കര ഹിറ്റാണ്.

കുട്ടിക്കാലത്ത് എന്റെ അമ്മ വഴക്കുപറയുമായിരുന്നു, 'പെണ്‍കുട്ടികള്‍ ഇങ്ങനെ ചിരിച്ചുകൊണ്ട് നടക്കരുതെന്ന്.' ആരെക്കണ്ടാലും ഞാന്‍ ചിരിക്കും. പക്ഷേ, ഞാനത് കോണ്‍ഷ്യസായി ചെയ്യുന്നതല്ല. ഇതുപോലെതന്നെയാണ് എനിക്ക് കരച്ചിലും. വളരെ പെട്ടെന്ന് കരയുകയും വളരെ പെട്ടെന്ന് ചിരിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. സ്റ്റാര്‍ സിംഗറില്‍ എലിമിനേഷന്‍ റൗണ്ടില്‍ കുട്ടികള്‍ പുറത്തായിപ്പോകുമ്പോള്‍ കരയാതിരിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രദ്ധിക്കും. കരയുന്നവരെ നോക്കാതെ തലതാഴ്ത്തിയിരിക്കും. ഇതിനിടെ അറിയാതെ തലയൊന്ന് ഉയര്‍ത്തി നോക്കിയാല്‍ കാണാം, കുട്ടികള്‍ മൊത്തം കരയുന്നു. അതോടെ എനിക്ക് നിയന്ത്രണം വിടും. ഞാനും കരയും.

പണ്ട് സിബി മലയില്‍ സാര്‍ എന്നെ പ്രിവ്യൂവിന് വിളിക്കും. സിനിമ കണ്ട് ഇറങ്ങിവരുമ്പോള്‍ എന്റെ മുഖത്തു നോക്കിയാല്‍ മതിയത്രെ, സാധാരണ പ്രേക്ഷകരുടെ പ്രതികരണം മനസ്സിലാക്കാന്‍ പറ്റുമെന്ന്. 'ആകാശദൂത്' കാണാന്‍ എന്നെ വിളിച്ചു. ആ സിനിമ കണ്ട് കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണൊക്കെ വീര്‍ത്തു. ഉടന്‍ ഇറങ്ങിവന്നാല്‍ നാണക്കേടാകുമെന്ന് കരുതി കുറച്ചുനേരം തിയേറ്ററില്‍ തന്നെയിരുന്നു. പിന്നെ ആരും കാണാതെ പുറത്തിറങ്ങുകയായിരുന്നു.

ഏത് താരാട്ട് പാടിയാണ് മോളെ ഉറക്കുക?

നന്ദന മോള്‍ക്ക് എട്ട് വയസ്സായി. ഒന്നാം ക്ലാസിലാണ്. ഞാന്‍ പാടിക്കൊടുക്കുന്ന താരാട്ട് കേട്ടാണ് അവളിപ്പോഴും ഉറങ്ങുന്നത്. 'പാട്ടുപാടി ഉറക്കാം ഞാന്‍', 'ഓമനത്തിങ്കള്‍ കിടാവോ...', 'അപ്പം വേണം അടവേണം....', 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍...' ഇതൊക്കെ അവള്‍ക്കിഷ്ടമാണ്. ഞാനില്ലാത്ത സമയത്ത് അവളെ കേള്‍പ്പിക്കാനായി ഈ പാട്ടുകളൊക്കെ സിഡിയാക്കി വെച്ചിട്ടുണ്ട്.

ഭര്‍ത്താവിനെ ചിത്രയുടെ തിരക്കുകള്‍ വിഷമിപ്പിക്കാറുണ്ടോ?

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ബലം, അവളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കുന്ന ഭര്‍ത്താവിനെ കിട്ടുക എന്നുള്ളതാണ്. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവ് വരുമ്പോള്‍ ചുടുചായയുമായി പൂമുഖത്ത് കാത്തുനില്‍ക്കുന്നവരാണ്. വിജയേട്ടന്റെ കസിന്‍സിനെല്ലാം നിര്‍ബന്ധമാണ്, അവരുടെ ഭാര്യതന്നെ വെച്ചുവിളമ്പണമെന്ന്. ഭാര്യമാര്‍ എവിടെയെങ്കിലും പോയാല്‍ കൈയ്യൊടിഞ്ഞപോലെയാണെന്നാണ് അവര്‍ പറയാറുള്ളത്. എന്റെ ഭര്‍ത്താവ് അങ്ങിനെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ? എനിക്കുവേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഭര്‍ത്താവാണ് എന്റേത്.

പതിനഞ്ചു വര്‍ഷം കുഞ്ഞില്ലാതെ ഇരുന്ന സമയത്ത് ഒരുപാട് സങ്കടപ്പെട്ടു കാണില്ലേ?

കുഞ്ഞു വേണമെന്ന് തോന്നാത്ത സ്ത്രീകള്‍ കാണുമോ? എനിക്കും സങ്കടം തോന്നിയിരുന്നു. പക്ഷേ, ദൈവം എനിക്കൊരു അനുഗ്രഹം തന്നിട്ടുണ്ട്. പാട്ടുപാടുമ്പോള്‍ എന്റെ മനസ്സ് ദുഃഖിക്കാറില്ല. അതുകൊണ്ട് എപ്പോഴും പാട്ടില്‍ ബിസിയാകാന്‍ ശ്രദ്ധിച്ചു. പിന്നെ ഏറ്റവും വലിയഭാഗ്യം, ഭര്‍ത്താവിന്റെ വീട്ടുകാരുടെയും മറ്റും കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്നില്ല എന്നതാണ്. 'കുഞ്ഞുണ്ടാവുന്നെങ്കില്‍ ഉണ്ടാവട്ടെ, മോള്‍ വിഷമിക്കേണ്ട' എന്നാണ് അമ്മായിഅമ്മ പറഞ്ഞത്. പക്ഷേ, എന്റെ അമ്മയ്ക്ക് ഭയങ്കര വിഷമമായിരുന്നു. അമ്മ ഒരുപാട് ക്ഷേത്രങ്ങളില്‍ നേര്‍ച്ചകള്‍ നേര്‍ന്നു. എന്നെ ചികിത്സയ്ക്ക് പ്രേരിപ്പിച്ചു. എന്നിട്ടെന്താ, അവര്‍ക്ക് നന്ദനമോളെ കാണാന്‍പോലും പറ്റിയില്ല. അതിനുമുമ്പേ മരിച്ചു.

പുതിയ ഗായികമാരില്‍ ആരിലൊക്കെയാണ് ചിത്രയുടെ പ്രതീക്ഷ?

ഓരോ കാറ്റഗറിയില്‍ ഓരോരുത്തര്‍ നന്നായി തോന്നിയിട്ടുണ്ട്. വെസ്‌റ്റേണ്‍ ടൈപ്പിന് ജ്യോത്സന കൊള്ളാം. ഫോക്ക് അല്ലെങ്കില്‍ അടിപൊളി പാട്ടുകള്‍ക്ക് റിമി ടോമി നന്നായി തോന്നിയിട്ടുണ്ട്. സോഫ്റ്റ് മെലോഡിയസ് പാട്ടുകളില്‍ ശ്രേയ ഘോഷാല്‍, മഞ്ജരി, ഗായത്രി, ശ്വേത എന്നിവര്‍ മികച്ചുനില്‍ക്കുന്നു.

പറഞ്ഞുതീര്‍ന്നില്ല, ചിത്രയ്ക്ക് റിമിയുടെ ഫോണ്‍. വൈകീട്ട് റിമി ചിത്രയുടെ വീട്ടില്‍ വരുന്നു. ഒരുനാള്‍ തങ്ങിയിട്ടേ പോകുന്നുള്ളൂ. ചിത്ര സന്തോഷംകൊണ്ട് പൊട്ടിച്ചിരിക്കുന്നു, ''റിമിയെ ഞങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. കുറച്ചുനാള്‍ മുമ്പ് വിജയേട്ടന്‍ പറയുകയാണ്, 'റിമി ഇത്തിരികൂടി ചെറുതായിരുന്നെങ്കില്‍ നമുക്ക് അവളെ ദത്തെടുക്കാമായിരുന്നു' എന്ന്. പിന്നെ ഫുള്‍ടൈം എന്റര്‍ടൈന്‍മെന്റാകുമല്ലോ വീട്ടില്‍. റിമി അടുത്തുള്ളപ്പോള്‍ നമുക്കൊരു ദുഃഖവും തോന്നില്ല. ചിരിപ്പിച്ച് നേരംപോക്കും.''


ചിത്രയുടെ പ്രിയപ്പെട്ട പത്ത് പാട്ടുകള്‍

കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍... (നന്ദനം)
വാര്‍മുകിലേ...(മഴ)
വരുവാനില്ലാരുമീ... (മണിച്ചിത്രത്താഴ്)
രാജഹംസമേ... (ചമയം)
ഏതേതോ എന്നെ വളര്‍ത്തേന്‍... (പുന്നകൈ മന്നന്‍)
വേണു മാധവാ... (നേന്‍ ഉന്നാന്‍ - തെലുങ്ക്)
കണ്ണാളനേ... (ബോംബെ- തമിഴ്)
മലര്‍കളേ... ( ലൗ ബേര്‍ഡ്‌സ്- തമിഴ്)
ഉയിരേ... (ബോംബെ - തമിഴ്)
തൂ മാംഗേ ദില്‍... (അഫ്‌ലത്തൂന്‍ -ഹിന്ദി)

Sunday, 24 April 2011

പുറംകാഴ്ച

പുറംകാഴ്ച
ഇ.ജി. രതീഷ്‌
എ.ഐ.വൈ.എഫിന്റെ പ്രതിനിധി സംഘത്തില്‍ വെനിസുലേയില്‍ പോയപ്പോള്‍ പുരുഷസഖാക്കളുടെ ചില പരുഷവര്‍ത്തമാനങ്ങളാണ് പാര്‍ട്ടി വിടുന്നതിന് പെട്ടെന്നുള്ള കാരണമായി ലീന മണിമേകലൈ കഴിഞ്ഞ ഫിബ്രവരിയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ പറഞ്ഞത്. തൃശ്ശൂരില്‍വെച്ച് കാണുമ്പോള്‍ ലിന ഇതുകൂടി കൂട്ടിച്ചേര്‍ത്തു. '' അതൊരു മലയാളി സഖാവു തന്നെ.'' 'സാരി ധരിക്കണം, ബിന്ധി തൊടണം' എന്നൊക്കെയാണ് ആ സഖാവ് നിര്‍ദേശിച്ചതത്രെ. തിരിച്ചെത്തി ഡി. രാജയ്ക്ക് കത്തെഴുതി, ഒരു ചിത്രശലഭത്തെപ്പോലെ ഇഷ്ടമുള്ള വസ്ത്രങ്ങളും വര്‍ണങ്ങളുമണിഞ്ഞ് അവര്‍ കമ്യൂണിസ്റ്റ് കൂട് വിട്ടുപോയി. ഒരു കോളേജ് ക്യാമ്പസിലായാലും വനിതാസഖാക്കള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ക്ലാസെടുക്കുന്നത് കേരളത്തിലെ പുരുഷ സഖാക്കള്‍ ചരിത്രപരമായ കടമകളായി കൈകാര്യം ചെയ്തുവരുന്ന ഒന്നാകയാല്‍ നമുക്ക് അത്ഭുതമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഒരു പ്രോമിസിങ് യങ്ആക്ടിവിസ്റ്റ് വിട്ടുപോകുന്നതില്‍ വിസ്മയം തോന്നും.

അശ്ലീലമായി ഒന്നുമില്ല

'Nothing is obscene for an artist' എഴുത്തുകാര്‍ക്ക് മുന്നില്‍, ആര്‍ട്ടിസ്റ്റിനുമുന്നില്‍ അശ്ലീലമായി ഒന്നും തന്നെയില്ല. പുരുഷാധിപത്യ സമൂഹത്തിന്റെ കണ്ണുകളും ചിന്തയുമാണ് ഇന്ന് ശ്ലീലത്തെയും അശ്ലീലത്തെയും വേര്‍തിരിക്കുന്നത്. നമ്മുടെ, അതായത് സമൂഹത്തിന്റെ കണ്‍മുന്നില്‍ എന്തെല്ലാം നടക്കുന്നു. വഴിയില്‍നിന്ന് ആളുകള്‍ മൂത്രമൊഴിക്കുന്നു. പൂച്ചയും പട്ടിയും പാമ്പും പക്ഷികളും ഇണചേരുന്നു. മാതാപിതാക്കള്‍ ഇണചേരുന്നത് യാദൃച്ഛികമായി മക്കള്‍ കണ്ടെന്നിരിക്കും. ഇതൊന്നും അശ്ലീലമല്ല സുഹൃത്തുക്കളേ. പ്രത്യേക കണ്ണില്‍ക്കൂടി നോക്കിയാല്‍ അങ്ങനെയായി. അങ്ങനെ നോക്കിയാല്‍ ആര്‍ട്ടിസ്റ്റാകാനേ പറ്റില്ല. അശ്ലീലം എന്ന വാക്കുതന്നെ ആവശ്യമില്ല.
(ലീന മണിമേകലൈ ഒറ്റയില എന്ന ആദ്യ കവിതാ സമാഹാരത്തില്‍ സ്ത്രീശരീരത്തെക്കുറിച്ചെഴുതിയപ്പോള്‍ തമിഴ് സമൂഹം നെറ്റി ചുളിച്ചു. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന അടുത്ത കവിതാ സമാഹാരത്തിനെതിരെ ഹിന്ദു മക്കള്‍ കക്ഷി കേസ് കൊടുത്തു. അശ്ലീലമാരോപിച്ചായിരുന്നു ഇത്. ആര്‍ത്തവ രക്തത്തെക്കുറിച്ചൊക്കെ ലീന എഴുതിയത് അവര്‍ക്ക് സഹിച്ചില്ല. ആദ്യ ഫീച്ചര്‍ ഫിലിമായ 'ശെങ്കടലിന്' സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് അതില്‍ അണ്‍ പാര്‍ലമെന്ററി വാക്കുകള്‍ ഉള്ളതിനാലാണ്. കടല്‍ ആദിവാസികള്‍ പ്രതിദിന ജീവീതത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ അതേപടി സിനിമിയില്‍ ഉപയോഗിച്ചതാണ് പ്രശ്‌നമായത്.)

എഴുത്തിലെ സ്വാതന്ത്ര്യം

സമൂഹത്തില്‍ സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുമ്പോഴും എന്നെ കെട്ടിവരിയുന്ന പലതുമുണ്ടെന്ന് എനിക്കറിയാം എഴുത്ത് അതില്‍നിന്നുള്ള മോചനമാണ്. കവിതയിലാണ് അതേറെ കഴിയുക. അവിടെ ഞാനും എഴുത്തുമേശയും മാത്രമേയുള്ളൂ. ഒരു കണ്ണാടിക്കുമുന്നിലെന്നപോലെ
എന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയും. ഭാഷയുടെ ഏറ്റവും ദിവ്യമായ ആവിഷ്‌കാരം കവിത തന്നെ. എല്ലാ സര്‍ഗ പ്രവൃത്തികളും സ്വാതന്ത്ര്യം തേടലുണ്ട്. എന്നെ സംബന്ധിച്ച് കവിതയുടെ കവിഞ്ഞൊഴുകലാണ് മറ്റെല്ലാം - ഡോക്യുമെന്റികളും, നാടകാഭിനയവുമെല്ലാം വാക്കില്‍ ദൃശ്യങ്ങളുണ്ട്. ദൃശ്യങ്ങളില്‍ വാക്കുകള്‍ ഒളിച്ചിരിക്കുന്നുമുണ്ട്. വേഡ് ചലനപ്പെട്ടതാ വിഷ്വല്‍.

സിനിമയെന്ന ഫ്യൂഡല്‍ ലോകം

കവിതയില്‍നിന്ന് വ്യത്യസ്തമായി ചലച്ചിത്രത്തിന്റേത് ഒരു പങ്കാളിത്ത വ്യവസ്ഥയാണ്. അതിന് അതിന്റേതായ ചില ആചാരങ്ങളുണ്ട്. അത് പുരുഷാധിപത്യപരമാണ്. മുതലാളിത്തത്തിന്റെ ഒരു ഉപകരണവുമാണ്. ഒരു ലൊക്കേഷനില്‍ ചെന്നാല്‍ ഡയറക്ടര്‍ക്കുമുന്നില്‍ നിങ്ങള്‍ ഇരിക്കാന്‍ പാടില്ല. ഞാന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായിട്ട് കുറേനാള്‍ ജോലി നോക്കിയിരുന്നു. ഒരു ലൈറ്റ് ബോയിക്ക് ചിലപ്പോള്‍ വളരെ നല്ല നിര്‍ദേശം വെക്കാനുണ്ടായിരിക്കും. അയാള്‍ ഫീല്‍ഡില്‍ ഏറെ അനുഭവസ്ഥനുമായിരിക്കും. പക്ഷേ, ഒരു ലൈറ്റ് ബോയി ആയതിനാല്‍ അത് അവഗണിക്കപ്പെടും. മുഖ്യധാരാസിനിമ ഒട്ടും ജനാധിപത്യപരമല്ല. എന്നെ തുല്യയായി കാണാത്ത ഒരു വ്യവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ എനിക്ക് താത്പര്യമില്ല. മാതാപിതാക്കള്‍ എന്നെ ഒരു ബ്യൂറോക്രാറ്റ് ആക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, എല്ലാവരെയും അടിസ്ഥാനപരമായി മനുഷ്യന്‍ ആയി കാണണമെന്നുമുള്ളതിനാല്‍ ഞാന്‍ അതിന് വഴങ്ങിയില്ല. അതിനാല്‍ മുഖ്യധാരാ സിനിമയെയും ഉപേക്ഷിച്ചു. എന്റെ ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അവര്‍ യഥാര്‍ഥ മനുഷ്യര്‍ തന്നെയാണ്. അവര്‍ പറയുന്നതും ചെയ്യുന്നതുമനുസരിച്ച് തിരക്കഥ തന്നെ മാറിപ്പോകും, ലൊക്കേഷന്‍ മാറിയെന്നിരിക്കും. എന്റെ വിഷയങ്ങളും അതിന് യോജിച്ചതാണ്. ഒടുവിലെടുത്ത ശെങ്കടലില്‍ അത് വ്യക്തവുമാണ്.

കരുണാനിധി കോര്‍പ്പറേറ്റ് എംപയര്‍

തമിഴ്‌നാട്ടില്‍ സിനിമകളില്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ട്. അവര്‍ കുറച്ചുകൂടി യാഥാര്‍ഥ്യങ്ങളോട് അടുക്കുന്നുണ്ട്, പക്ഷേ, ഉള്ളടക്കത്തില്‍ മാറ്റമില്ല. ജാതീയത, സ്ത്രീവിരുദ്ധത എന്നവയിലൊന്നും മാറ്റമില്ല. ഒരു ബോളിവുഡ് നടി തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് വരുന്നതാണ് ഈ യാഥാര്‍ഥ്യത്തോട് അടുക്കലായി പ്രഖ്യാപിക്കുന്നത്. കഥപറയുന്നതൊക്കെ പഴയ 'നരേറ്റിവ്' ശൈലിയില്‍തന്നെ. പ്രേക്ഷകന്റെ വികാരങ്ങളെ ചൂഷണം ചെയ്യല്‍ത്തന്നെയാണ് നടക്കുന്നത്. അതിലും അപകടം ചലച്ചിത്രനിര്‍മാണരംഗത്തെ കുത്തകവത്കരണമാണ്. 'നിധി' കുടുംബവും അവരുടെ 'സണ്‍' നെറ്റുവര്‍ക്കും. വിചാരിക്കാത്തതൊന്നും തമിഴ്‌നാട്ടിലെ മുഖ്യധാരാ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല. യന്തിരന്‍ ഇറങ്ങിയപ്പോള്‍ ചെന്നൈയിലെ 200 തീയേറ്റകുളിലും അത് മാത്രം കാണിക്കേണ്ടിവന്നു. നീലച്ചിത്രം ഓടിക്കുന്ന തീയേറ്ററില്‍ പോലും രക്ഷയുണ്ടായില്ല. നിര്‍മാതാക്കളും വിതരണക്കാരുമൊക്കെ 'നിധി' ഗ്രൂപ്പിന്റെ ഇടനിലക്കാരായി മാറി. ബുദ്ധിജീവികളുടെ കാര്യം പറയുകയും വേണ്ട. വര്‍ണര്‍ ബ്രദേഴ്‌സിന്റെ തമിഴ് പതിപ്പായി നിധി ഗ്രൂപ്പിനെ അവര്‍ ആഘോഷിക്കുന്നു. യന്തിരന്‍ സിനിമയ്ക്ക് അവര്‍ ബൗദ്ധികമായ നിരൂപണങ്ങള്‍ പടച്ചുവിടുന്നു.

ഗുരുവിനെപ്പോലെ പെരിയാറെയും വിറ്റു

എന്റെ ജീവിതത്തിലെ മൂന്ന് സ്വാധീനങ്ങള്‍- കമ്യൂണിസം, അംബേദ്ക്കറിസം, ഇ.വി. രാമസ്വാമിനായ്ക്കര്‍ എന്നിവയുടേതാണ്. കമ്യൂണിസം വര്‍ഗബോധം നല്‍കി. അംബേദ്ക്കറിസമാണ് വര്‍ഗത്തിന് നിര്‍വചിക്കാനാകാത്ത ജാതിയുടെ സ്വഭാവങ്ങള്‍ പഠിപ്പിച്ചത്. വലിയ സ്വാധീനം തന്തൈ പെരിയാര്‍- ഇ.വി.ആര്‍. തന്നെ. സ്ത്രീ ആരുടെയും അടിമ അല്ലെന്ന് അദ്ദേഹത്തിന്റെ ദര്‍ശനം പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞതുപോലെ ദേശാഭിമാനം, മൊഴിയഭിമാനം, ജാത്യാഭിമാനം ഒന്നും ഇല്ലാത്ത മനുഷ്യന്‍ എന്റെ സ്വപ്നമാണ്. ഇതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ദ്രവീഡിയന്‍ പ്രസ്ഥാനം പിന്നീട് ആചാര്യനെ വില്‍ക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പ്രതിമകള്‍ ധാരാളം കാണാം. പുകഴ്ത്തിപ്പറയുന്നവരാണ് ഭരണവര്‍ഗം. പക്ഷേ, പ്രവൃത്തിയിലില്ല. കേരളത്തില്‍ നാരായണഗുരുവിന് ഇതേ അനുഭവം കാണാം. തമിഴ്‌നാട്ടില്‍ ദാനത്തിന്റെ രാഷ്ട്രീയമാണ്. ഗ്രൈന്‍ഡറും മിക്‌സിയും ടി.വി.യുമൊക്കെ സൗജന്യമായി വിളമ്പുന്നു. അടിസ്ഥാനപരമായ മാറ്റത്തില്‍ താത്പര്യമില്ല. 'ഗ്രാസ് റൂട്ട് ലെവല്‍' രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് കമ്യൂണിസ്റ്റുകളാണ്. ദ്രവീഡിയന്‍ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് മുന്നേറാനായില്ല. എന്നാല്‍ സ്ത്രീയോടുള്ള സമീപനത്തില്‍ അവരും യാഥാസ്ഥിതികരാണ്. അതിനാലാണ് കമ്യൂണിസ്റ്റായിട്ടും ഞാന്‍ അതിനപ്പുറത്തേക്ക് നോക്കുന്നത്.

പുതിയ പദ്ധതികള്‍

സെന്‍സര്‍ ബോര്‍ഡില്‍ അനുമതി ലഭിക്കാത്തതിനാല്‍ 'ശെങ്കടല്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാനൊത്തിട്ടില്ല. അത് കിട്ടിക്കഴിഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പുകാലത്തുതന്നെ കുറേ സ്ഥലങ്ങളില്‍ കാണിക്കണം. സംഘകാലം മുതല്‍ ഇന്നുവരെയുള്ള സ്ത്രീയെക്കുറിച്ച് ഒരു ചലച്ചിത്രം പദ്ധതിയിലുണ്ട്. ഷോഭാശക്തിയാണ് തിരക്കഥയെഴുതുക.

മലയാളിയാണെങ്കില്‍ ഈ സ്‌നേഹം കിട്ടുമോ...?

തമിഴ്‌നാട്ടില്‍ സധൈര്യം തുറന്നെഴുതുന്ന വനിതകള്‍ക്ക് മലയാളത്തിലെ എഴുത്തുകാരും വായനക്കാരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അത് കമലാദാസിന് തമിഴ്‌നാട്ടില്‍നിന്ന് ലഭിച്ചിരുന്നു. പക്ഷേ, ഞാന്‍ മലയാളിയായിരുന്നെങ്കില്‍ ആ സ്‌നേഹം എനിക്കും കിട്ടുമായിരുന്നുവോയെന്ന് സംശയമുണ്ട്. സില്‍വിയാ പ്ലാത്തിനെയും തസ്‌ലിമാ നസ്‌റിനെയും നമ്മള്‍ കൊണ്ടുനടക്കും. പക്ഷേ, അടുത്ത വീട്ടിലെ സ്ത്രീ അങ്ങനെയെഴുതിയാല്‍ വേശ്യയാണെന്നും കിടക്കാന്‍ ക്ഷണിക്കുകയാണെന്നും പ്രചരിപ്പിക്കും. അതാണ് ഇവിടത്തെ 'ഹിപ്പോക്രസി'. മലയാളത്തിലെ അനുഭവങ്ങളും അതുതന്നെയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ജീവിതരേഖ

തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ മഹാരാജപുരം ഗ്രാമത്തില്‍ കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനനം.
ചെറുപ്പത്തിലെ കവിതയെഴുതി. കോളേജില്‍ പഠിക്കുമ്പോള്‍ തീയേറ്റര്‍ പ്രസ്ഥാനങ്ങളില്‍ സജീവമായി തെരുവുനാടകങ്ങളുമായി നാടുചുറ്റി. പാര്‍ട്ടിവേദികള്‍ കലാകാരിയെ വളര്‍ത്തി.
എന്‍ജിനീയറിങ് റാങ്കോടെ വിജയിച്ചെങ്കിലും ഐ.ടി. കമ്പനിയിലെ ജോലി രാജിവെച്ചു. ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമകള്‍ ചെയ്തു. ടെലിവിഷന്‍ പ്രൊഡക്ഷന്‍ കമ്പനികളില്‍ ജോലി ചെയ്തു.
ഒറ്റയില , ഉലകിന്‍ അഴകിയ മുതല്‍ പെണ്‍ തുടങ്ങിയ കവതിസാ സമാഹാരങ്ങള്‍ യഥാസ്ഥിതിക സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി.
സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗത്വം ഉപേക്ഷിച്ചു.
മാതമ്മ, പാറൈ, ബ്രേക്ക് ഭഷാക്കിള്‍സ്, വേവ്‌സ് ആഫ്റ്റര്‍ വേവ്‌സ്, കണ്ടിങ് ലൈന്‍സ്, ദേവതൈകള്‍ തുടങ്ങി യ ഡോക്യുമെന്റികള്‍ നിര്‍മിച്ചു. സണ്ണി ജോസഫും എം.ജെ. രാധാകൃഷ്ണനുമൊക്കെയാണ്ഛായാഗ്രാഹകര്‍. 'ശെങ്കടല്‍' എന്ന ആദ്യ ഫീച്ചര്‍ ഫിലിം ധനുഷ്‌ക്കോടിയിലെ ആദിവാസി-മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ചൂഷണം വിശദീകരിക്കുന്നു.

Tuesday, 12 April 2011

പാലേരിയുടെ മണ്ണില്‍ ...

എഴുത്ത്, ചിത്രം: അനൂപ്.ജി


'
എന്താണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധി?' 2010 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ച് 'ഭാഷാപോഷിണി' നടത്തിയ തിരക്കഥാരചനയെ കുറിച്ചുള്ള ശില്‍പശാലയില്‍ പലരും ഉന്നയിച്ച ഈ സംശയത്തിനു മുന്നില്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ഒരു മറുചോദ്യമുയര്‍ത്തി. 'ഇതില്‍ എത്രപേര്‍ പാലേരി മാണിക്യം എന്ന ചിത്രം കണ്ടു?' നൂറിലധികം പേരുണ്ടായിരുന്ന ശില്‍പശാലയില്‍ ഉയര്‍ന്നുപൊങ്ങിയ ചുരുക്കം ചില കൈകളുടെ നിഴലില്‍ ബഹുഭൂരിപക്ഷത്തോടൊപ്പം ഞാനും എന്റെ നാണക്കേട് മറയ്ക്കാന്‍ ബദ്ധപ്പെടുമ്പോള്‍, രഞ്ജിത്ത് പറയുന്നുണ്ടായിരുന്നു, 'ഇത് തന്നെയാണ് മലയാള സിനിമയുടെ പ്രതിസന്ധി...'

നാണക്കേടിന് ചെറിയ തോതിലെങ്കിലും ആശ്വാസം കണ്ടെത്താന്‍, ഞാന്‍ അധികം വൈകാതെ ഒരു ഡിവിഡി സംഘടിപ്പിച്ചു പടം കണ്ടു. അന്ന് മുതല്‍ ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഹരിദാസിനെ പോലെ മാണിക്യത്തിന്റെ നിലവിളി എന്റെ ചെവിയിലും അലയടിക്കാന്‍ തുടങ്ങി...

പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് 'പാലേരി മാണിക്യം' എന്ന പുസ്തകം വായിക്കാന്‍ എനിക്ക് സമയമുണ്ടായത്. അഥവാ യോഗമുണ്ടായത്... ഏതായാലും ടി.പി.രാജീവന്‍ എന്ന കഥാകാരന്‍ എന്നെ കാലമെന്ന ഘടികാരത്തില്‍ കെട്ടിതൂക്കിയിട്ട് പുറകോട്ട് കൊണ്ടുപോയി. അതുകൊണ്ട് തന്നെ ഞാനെത്തിയത് മാണിക്യം കൊല്ലപ്പെട്ട മീത്തലെ ചാലില്‍ മാത്രമായിരുന്നില്ല, അരനൂറ്റാണ്ടിനുമപ്പുറമായിരുന്നു...

'പാലേരി മാണിക്യം' വെറുമൊരു പാതിരാകൊലപാതകത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തെ, ഒരു ദേശത്തെ, ഒരു ജനതയെ, ഒരു ഭാഷയെ, അന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളെ വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു മനോഹര ചരിത്രപുസ്തകം കൂടിയാണ്. മാര്‍ച്ച് 29ന് വൈകീട്ട് കാരപ്പറമ്പിലെ ഫ്ലറ്റില്‍ ചെന്ന് കഥാകാരനെ നേരില്‍ കണ്ടു പുസ്തകം എന്നില്‍ ഉണര്‍ത്തിയ വികാരത്തെകുറിച്ച് സംസാരിച്ചപ്പോഴും, അദ്ദേഹം പറഞ്ഞത് മറ്റൊന്നായിരുന്നില്ല, 'എന്റെ ജന്മനാടിന്റെ അരനൂറ്റാണ്ടിനു മുന്‍പിലത്തെ ചിത്രം വായനക്കാര്‍ക്ക് മുന്നില്‍ വരച്ചുകാട്ടുക എന്നത് തന്നെയായിരുന്നു എന്റെ ലക്ഷ്യം...'


'ഇത് ആരേയും ശിക്ഷിക്കാനുള്ള അന്വേഷണമല്ല' എന്ന് പുസ്തകത്തിലെ സത്യാന്വേഷകന്‍ പറയുന്നത് എത്ര അര്‍ത്ഥവത്താണ്... ഇത് ഒരു കാലഘട്ടത്തെ ചികഞ്ഞെടുക്കുന്ന അന്വേഷണമാണ് എന്നത്, ഈ പുസ്തകത്തിലെ 304 പേജുകളും എന്നോട് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു... മൂന്ന് ഭാഗവും കുറ്റിയാടി പുഴയും ഒരു ഭാഗം കടിയങ്ങാട് പുഴയും അതിര് വരയ്ക്കുന്ന പലേരിയുടെ ചിത്രം എത്ര ഭംഗിയായാണ് പുസ്തകത്തില്‍ വരച്ചുവെച്ചിരിക്കുന്നത്.. രണ്ടു പുഴകള്‍ക്കുമിടയില്‍ 'മുറിവേറ്റിട്ടും അറ്റുപോകാത്ത കൈത്തലം' പോലെയുള്ള പാലേരി എന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം എത്ര അനായാസമായാണ് മനസ്സില്‍ തെളിഞ്ഞുവരുന്നത്..

സമ്പന്നന്റെ രഹസ്യ രോമങ്ങള്‍ വരെ വടിച്ചു വൃത്തിയാക്കേണ്ടി വരുന്ന ക്ഷുരകന്റെ ദുരവസ്ഥയും, കെട്ടി കൊണ്ടുവന്ന തീയ്യനെ ചവിട്ടി കൊന്നയാള്‍ക്ക് കിടന്ന് കൊടുക്കേണ്ടി വരുന്നതിലൂടെ ഒരു 'വില്ലേജ് പ്രോസ്റ്റിറ്റിയൂട്ട് ആയി മാറേണ്ടി വരുന്ന സുന്ദരിയായ ചീരുവിന്റെ സഹതാപചിത്രവും തെല്ലൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുന്നത്...

ഒരു വര്‍ഷം കണ്ട നാടകത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും അടുത്ത വര്‍ഷത്തെ നാടകം വരെ ഓര്‍ത്തുവെയ്ക്കുന്ന നാട്ടുകാരെ കുറിച്ച് പറയുമ്പോള്‍, എത്ര ശക്തമായിരുന്നു ആ മാധ്യമം എന്നത് ഒരു വേദനയോടെ നമ്മള്‍ ഓര്‍ത്തുപോവും.. വടകര നിന്നും കുറ്റിയാടി വരെയുള്ള 25 കിലോമീറ്റര്‍ താണ്ടാന്‍ അഞ്ചര മണിക്കൂറെടുക്കുന്ന, കരി കത്തിച്ച് ഓടുന്ന മലനാട് റോഡ് സര്‍വീസിന്റെ ബസ്സ് ഉണര്‍ത്തുന്ന കൗതുകം ഗ്യഹാതുരത്വമായി മാറുന്നത് എത്ര മനോഹരമായാണ്...

അസ്വാഭാവിക മരണമുണ്ടാകുമ്പോള്‍, അംശം അധികാരി സ്ഥലത്തെത്തി യാദാസ്ത് തയ്യാറാക്കുന്ന രീതിയും, തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലെ ഔപചാരികതകളുമെല്ലാം തന്നെ നമുക്ക് അത്ര പരിചിതമല്ലാത്ത ചിത്രങ്ങളായിരുന്നല്ലോ... മാണിക്യത്തിന്റെ ശവത്തിലെ ആന്തരികാവയവങ്ങളുടെ അളവുകള്‍ രേഖപെടുത്തിയ ഡോക്ടറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നമ്മെ അസ്വസ്ഥമാക്കുന്നതിനോടൊപ്പം, ഇത്തരം പ്രക്രിയകളെ നമുക്ക് പരിചയപ്പെടുത്തുകയും കൂടി ചെയ്യുന്നില്ലേ ?

'മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ല... ജീവിച്ചിരിക്കുന്നവരെ കൊണ്ട് എന്ത് പ്രയോജനം എന്നാണു നമ്മള്‍ ആലോചിക്കേണ്ടത്' എന്ന മുഖവുരയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മുന്നോട്ട് വെയ്ക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ കുറ്റവാളി രക്ഷപ്പെടുകയും, അതിന്റെ ഫലമായി നാടിന് ഒരു ഹൈസ്‌കൂള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍, ക്രൂരതയുടെ കുന്നിന്‍ മുകളില്‍ നന്മയുടെ ഒരു തിരിവിളക്ക് തെളിയുന്നത് നമുക്ക് അനുഭവപ്പെടുത്തുന്നില്ലേ കഥാകാരന്‍ ?

മാണിക്യം കൊല്ലപ്പെടുന്ന 1957ല്‍ തന്നെയാണ് സ്‌കൂള്‍ കലോത്സവ ചരിത്രവും ആരംഭിക്കുന്നത്.. കലോത്സവ വാര്‍ത്തകള്‍ക്കായി പഴയ പത്രത്താളുകള്‍ ചികയുമ്പോഴും, സിനിമയില്‍ കേട്ട മാണിക്യത്തിന്റെ നിലവിളി എന്റെ ചെവിയില്‍ അലയടിച്ചിരുന്നതിനാലാവാം, പാലേരിയിലെ പാതിരാ കൊലപാതകത്തിന്റെ വാര്‍ത്ത വല്ലതും താളുകളിലുണ്ടോ എന്നും ഞാന്‍ പരിശോധിച്ചിരുന്നു...

''കുറുമ്പ്രനാട് താലൂക്കില്‍ പാലേരി അംശം ദേശത്ത് തിയ്യ സമുദായത്തില്‍പ്പെട്ട ഏകദേശം ഇരുപതുവയസ്സ് തോന്നിക്കുന്ന ഒരു യുവതിയെ മരിച്ചനിലയില്‍ ഇന്നു രാവിലെ കണ്ടെത്തിയിരിക്കുന്നു. 'മാണിക്യം' എന്നാണത്രെ യുവതിയുടെ പേര്. തന്റെതന്നെ വീടിനോടടുത്തുള്ള ഒരു മാവിന്‍കൊമ്പില്‍ തൂങ്ങിക്കിടക്കുന്നതായിട്ടാണത്രെ മൃതശരീരം ആദ്യം കാഴ്ചയില്‍ പെട്ടത്. അംശം അധികാരിയും പോലീസും എത്തുന്നതിനു മുന്‍പുതന്നെ ബന്ധുക്കള്‍ ജഡം താഴെയിറക്കിയിരുന്നതിനാല്‍ ഇതു സത്യമോ എന്നറിയില്ല. അംശം അധികാരി ശ്രീ. കൃഷ്ണന്‍മേനോന്‍ സ്ഥലത്തെത്തി അന്വേഷിച്ചതില്‍നിന്ന് മരണം സ്വാഭാവികമാണെന്ന വിവരമാണ് ബന്ധുക്കള്‍ ആദ്യം നല്‍കിയത്. പോലീസിനോടും ഇതുതന്നെ ആവര്‍ത്തിച്ചതായാണ് അറിവ്. മരിച്ച മാണിക്യത്തിന് അപസ്മാരബാധയുണ്ടെന്നും മരിച്ചത് അപസ്മാരമിളകിയാണെന്നുമാണത്രെ അവളുടെ ഭര്‍ത്താവിന്റെ അമ്മ പോലീസിനോടു പറഞ്ഞത്. പക്ഷേ, മൃതശരീരത്തിന്റെ കഴുത്തിലും ശരീരത്തില്‍ മറ്റു ചിലയിടങ്ങളിലുമുള്ള മുറിവുകളും പാടുകളും കലകളും, നടന്നത് ഒരു കൊലപാതകമല്ലേയെന്ന സംശയം ചിലരില്‍ ജനിപ്പിച്ചിരിക്കുന്നു. മാണിക്യത്തിന്റെ അച്ഛനും സഹോദരനും ഈ സംശയം പോലീസിനോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. അതനുസരിച്ച്, സംശയാസ്​പദമായ മരണത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പുപ്രകാരം പോലീസ് കേസ് ചാര്‍ജുചെയ്തിട്ടുമുണ്ട്. സത്യത്തില്‍ എന്താണ് നടന്നതെന്ന് അന്വേഷണം പുരോഗമിക്കുമ്പോള്‍ അറിയാം.''-(നോവലില്‍ നിന്ന്)

(മാണിക്യം എന്ന പേര് ഈ വാര്‍ത്തയില്‍ 'മാക്കം' എന്ന് തെറ്റായാണ് രേഖപെടുത്തിയിരിക്കുന്നത്.. മാത്രമല്ല, കൊല നടന്നത് മാര്‍ച്ച് 30ന് രാത്രിയാണ്; വാര്‍ത്തയില്‍ അത് 31 നാണ് നടന്നത് എന്ന രീതിയില്‍ തെറ്റായി കൊടുത്തിരിക്കുന്നു)

രണ്ടു നിലവിളികള്‍ കേട്ടുണര്‍ന്ന 54 വര്‍ഷം മുന്‍പത്തെ പാലേരിയുടെ പകലിലേക്ക് ഞാന്‍ ഒരു യാത്ര പോവുന്നു... യാത്രകള്‍ എന്നും എനിക്ക് ഹരമാണ്.. ഈ യാത്രയോടൊപ്പം, എന്റെ മനസ്സും സമാന്തരമായ ഒരു യാത്ര നടത്തുന്നു, അരനൂറ്റാണ്ട് പിന്നോട്ട്. അതുകൊണ്ട് തന്നെ വല്ലാത്തൊരു ആവേശത്തിന് അടിമപ്പെടുന്നതായി ഞാന്‍ തിരിച്ചറിയുന്നു... കുറ്റിയാടി ചന്തയില്‍ മാര്‍ച്ച് 30ന് രാത്രി 'തുന്നി കൂട്ടിയ സത്യം' എന്ന നാടകം കണ്ട് തിരിച്ചെത്തിയ പാലേരിക്കാര്‍ നേരം പുലര്‍ന്നിട്ടും ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴാണ്, ഗ്രാമനിശബ്ദതയെ കീറി മുറിച്ചുകൊണ്ട് രണ്ട് നിലവിളികള്‍ ഉയര്‍ന്നത്... രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ വാര്‍ത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന 1957 മാര്‍ച്ച് 31ലെ പാലേരി.. ഈ ദിവസം അവിടം വരെയൊരു യാത്രയ്ക്ക് മനസ്സ് വല്ലാതെ വെമ്പിയിരുന്നത് എനിക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല...

ഭീതിയും ഭീകരതയും നിലവിളികളും അടക്കംപറച്ചിലുകളും നിഗൂഡമായ ചര്‍ച്ചകളും നിറഞ്ഞിരുന്ന അതേ പലേരിയിലേക്ക് അതേ ദിവസം തന്നെ ഒരു യാത്ര, അങ്ങനെ ഞാന്‍ പുറപ്പെടുകയായി...


തീ പാറുന്ന വെയിലും, ആളനക്കമില്ലാത്ത റോഡുകളും, വല്ലപ്പോഴും മാത്രം കാണുന്ന ഒറ്റപെട്ട വീടുകളും.. പാലേരി ടൗണില്‍ നിന്നും പാറക്കടവിലേക്കുള്ള വഴിയില്‍..


കോഴിക്കോട് നിന്നും പുറപ്പെട്ട്, പാലേരിയില്‍ മാണിക്യം താമസിച്ചിരുന്ന പാറക്കടവ് എന്ന സ്ഥലത്ത് ബൈക്ക് എത്തിയപ്പോള്‍, താണ്ടിയ കിലോമീറ്ററുകള്‍ കൃത്യം 54... ഞാന്‍ എത്തിയിരിക്കുന്നത് കൃത്യം 54 വര്‍ഷങ്ങള്‍ക്കു മുന്‍പ് മാണിക്യം കൊല്ലപ്പെട്ട മീത്തലെ ചാലിലിനടുത്ത്... ദൂരവും കാലവും ഒന്നായ നിമിഷം !!!


മീത്തലെ ചാലിലിലേക്കുള്ള ഈ ഇടവഴിയിലൂടെ എത്രയെത്ര പതിവുകാര്‍ റാക്ക് കുടിക്കാനും പ്ര്‍ക്കിനൊത്ത് കിടക്കാനും, രാത്രിയും പകലുമെന്നില്ലാതെ നടന്നുപോയി കാണും...(കഥയിലെ ചീരുവിന്റെ യഥാര്‍ത്ഥ പേര് പ്ര്‍ക്ക് എന്നായിരുന്നു)


മീത്തലെ ചാലില്‍ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ പ്ര്ര്‍ക്കിന്റെ മൂന്ന് മുറി വീടിന്റെ സ്ഥാനത്ത് ഇന്നുയര്‍ന്ന് നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധം... മാണിക്യത്തെ പൊക്കന്‍ കെട്ടിക്കൊണ്ട് വന്നതും, മരണത്തിന് മുന്‍പുള്ള 12 ദിവസങ്ങള്‍ അവള്‍ കഴിഞ്ഞതും ഈ മണ്ണിലാണ്...


പറങ്കിമാവുകള്‍ നിറഞ്ഞുനിന്നിരുന്ന തോട്ടവും അതിനു മുന്നിലെ മീത്തലെ ചാലില്‍ നിലനിന്നിരുന്ന പറമ്പുമെല്ലാം, കാലക്രമേണ പലരും വാങ്ങുകയും, വെട്ടിമുറിച്ച് വീണ്ടും വില്‍ക്കുകയും വീടുകള്‍ പണിയുകയും ചെയ്തത് കൊണ്ട് ഏറെ മാറിപ്പോയിരിക്കുന്നു.. എങ്കിലും അരനൂറ്റാണ്ടിന് മുന്‍പിലെ നടുക്കുന്ന ഓര്‍മ്മകള്‍ പേറുന്ന ഇടവഴികള്‍ക്ക് ഏറെ പരിക്കുകള്‍ പറ്റിയിട്ടില്ല. പലതിനും ഇരുവശത്തുമായി മതിലുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും... ഒരു പക്ഷെ മീത്തലെ ചാലിലിനരികത്തുളള ഈ ഇടവഴിയിലൂടെയാകാം മാണിക്യത്തിന്റെ ശവം പായയില്‍ പൊതിഞ്ഞു കെട്ടി പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയത്...


കേസന്വേഷണത്തിനായി പോലീസുകാര്‍ ക്യാമ്പ് ചെയ്ത പണ്ടാരപ്പുര സ്‌കൂള്‍ എന്നെല്ലാവരും വിളിക്കുന്ന പാലേരി എല്‍.പി സ്‌കൂള്‍...


പ്രമാദമായ പാലേരി മാണിക്യം കൊലപാതകകേസിന്റെ ഗതിവിഗതികള്‍ നാട്ടുകാര്‍ കൂട്ടംകൂടി നിന്ന് ചര്‍ച്ച ചെയ്ത വഴിയരികിലെ പീടിക കൂരകളില്‍ ഒന്നാവാം ഇത്...


പഴയ പാലേരിയുടെ ഒരു ഭാഗത്തെ അതിര്‍ത്തിയായിരുന്ന കടിയങ്ങാട് പുഴയുടെ മീതെ ഇന്നുള്ള പാലം... പെരുവണ്ണാമൂഴിയിലേക്ക് ഇത് വഴിയാണ് പോവുക...


പാലേരിയുടെ മൂന്ന് ഭാഗത്തുമായാണ് കുറ്റിയാടി പുഴയൊഴുകുന്നത്... സത്യങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും കുറുകെ എത്ര പാലങ്ങള്‍ പണിതാലും, പാലേരി മാണിക്യം കഥയിലെ നിഗൂഡതകള്‍ നിലയ്ക്കാതെ ഒഴുകികൊണ്ടേയിരിക്കും...


കല്ല്യാണം കഴിഞ്ഞതിന്റെ 12-ാം ദിവസം കൊല്ലപെട്ട മാണിക്യത്തെ, ജീവനോടെയും ശവമായും കണ്ട രണ്ട് പേരെ എനിക്ക് പാലേരിയില്‍ കണ്ടെത്താനായി... മീത്തലെ ചാലില്‍ പ്ര്!ക്കിന്റെയും മാണിക്യത്തിന്റെയുമൊക്കെ അയല്‍വാസിയായിരുന്ന വാഴയില്‍ മാധവിയമ്മയെയും, പാലേരിയിലെ ബാര്‍ബറായിരുന്ന (കഥയിലെ ബാര്‍ബര്‍ കേശവനുമായി സാമ്യമുള്ള) ഗോപാലന്‍ നായരെയും...


ഇപ്പോള്‍ പാറക്കടവില്‍ നിന്നും കുറച്ചുമാറി, പുതിയപുരയില്‍ എന്ന വീട്ടില്‍ താമസിക്കുന്ന മാധവിയമ്മയുടെ ഓര്‍മ്മകളുടെയോ സംഭാഷണത്തിന്റെയോ തെളിമയ്ക്ക് പ്രായം ഒരു തരത്തിലും ഭീഷണി ആയിട്ടില്ല...


''ഞാളെ പൊരേന്റെ അടുത്തെന്യായിരുന്ന് ഓലും... കറുത്ത് എന്തോര് പോലത്തെ സാധനംന്ന് ഓളെ കൊണ്ട് ഇപ്പൊ ചെലോര് പറയ്ന്നത് ബെറ്ത്യാ... ഞാ കണ്ടതല്ലേ ഓളെ... ഇത്രശക്ക് മുടിയിണ്ടെനി ഓക്ക്... നല്ല എള്ളിന്റെ നെറായിര്ന്ന്... ചെറ്യോളെ കാണാന്‍ ഒരു മോശോം ഇല്ല്യേനി.. ''


''പല ആണുങ്ങളും വരുവേന് ആടെ... റാക്ക് കുടിച്ച് നടക്കുന്ന പണിക്കാറ് പ്ര്‍ക്കിന്റെ പൊരേല്‍ ഒറങ്ങുന്ന കാര്യൊക്കെ ല്ലാര്‍ക്കും അറിയായ്‌ര്ന്ന്... അന്ന് രാത്രി വന്നതാരാന്നും ഓളെ കൊന്നതാരാന്നും പ്ര്‍ക്കിന് നന്നായിട്ടറിയാ.. ല്ലാരും ഏറിയ കളി കളിചോക്കീറ്റും ഓളാരോടും സത്യം മിണ്ടീല്ല..''


അത് പറയുമ്പോള്‍ മാധവിയമ്മയുടെ നോക്കിലും വാക്കിലും സഹതാപത്തിന്റെ ഛായ നിഴലിക്കുന്നുണ്ടായിരുന്നു... ''കാലിന്റെ അറ്റം തൊട്ട് ഇങ്ങ്ങ്ങന്നെ പുയ്ത്തിറ്റാണ് ഓള് മരിച്ചത്... ചാലോം ചോരേം ഒക്കെയായി കെടന്നേടത്ത് തന്നെ... ഇന്നിറ്റ് ഞാനാ എടക്ക് ചെന്നോക്ക... ചോറെല്ലാം കൊണ്ട് കൊടുക്കേനി ഞാള്... ഒരീസം രാത്രി ചോറുവായി പോയപ്പോ ഓള് പറഞ്ഞ് ഇനിയെനിക്കിത് വേണ്ടാന്ന്.. പിറ്റേസം അടിച്ചു വാരുമ്പോ ഒരു കൂറ്റ് കേട്ടിക്ക്... ചെന്നോക്കുമ്പം ബിള്‍ചിറ്റ് മിണ്ട്ന്നില്ല... അങ്ങനെയാ ഓളെ കഥ കയിഞ്ഞത്..''


''ഞാനൊരു കമ്മ്യൂണിസ്റ്റുമല്ല, വിശ്വാസിയുമല്ല... വെറുമൊരു ക്ഷുരകന്‍ മാത്രം'' എന്ന തത്ത്വചിന്ത പറയുന്ന ബാര്‍ബര്‍ കേശവനെ മനസ്സില്‍ കണ്ടാണ്, ഏറെ അന്വേഷിച്ച് പിടിച്ച് കടിയങ്ങാട് പാലത്തിന് സമീപത്തുള്ള വഴിയില്‍, പുഴയില്‍ നിന്നും ഏറെ അകലെയല്ലാതെ കഴിയുന്ന പാലേരിയുടെ പഴയ ബാര്‍ബര്‍ ഗോപാലന്‍ നായരുടെ വീട്ടില്‍ ഞാനെത്തുന്നത്... പക്ഷെ ഒന്നുമറിയാത്ത (ഇനി ഒരുപക്ഷെ, ഒന്നുമറിയാത്തതായി ഭാവിക്കുന്ന) ബാര്‍ബര്‍ ഗോപാലന്‍ എന്നെ നിരാശപ്പെടുത്തി.


''ഞാനന്ന് വടക്കുമ്പാട് സ്‌കൂളിനടുത്ത് ബാര്‍ബര്‍ ഷാപ്പ് നടത്തുന്നു.. അല്ലാത്ത സമയം പാര്‍ട്ടി പ്രവര്‍ത്തനം.. വീട്ടിലൊക്കെ വല്ലപ്പോഴും മാത്രേ പോവൂ... ഓളെ ശവം കാണാന്‍ ഞാനും മൊയ്തുവെല്ലാം ഒന്നായിറ്റാണ് പോയത്...'' (കഥയിലെ കെ.പി.ഹംസയോട് സാമ്യമുള്ള പാലേരിയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പി.കെ മൊയ്തു). മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുമായി ഏറെ സാമ്യമുള്ള എറക്കോട്ട് അന്ത്രുഹാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ''ഇംഗ്ലീഷ് പത്രം ബായിച്ചിരുന്ന പൈസക്കാരന്‍'' എന്നായിരുന്നു ഗോപാലന്‍ നായര്‍ക്ക് പ്രധാനമായും പറയാനുണ്ടായിരുന്നത്. അക്കാലത്തെ മിക്ക ജന്മികളേയും പോലെ പെണ്‍വിഷയത്തില്‍ ഇത്തിരി താല്‍പര്യമുണ്ടെങ്കിലും, ''ഓറ് ആളൊരു നല്ലൊരുത്തനായിരുന്നു'' എന്നാണ് പഴയ ബാര്‍ബറുടെ ഭാഷ്യം.


''വടക്കുമ്പാട് സ്‌കൂളിനായി ഹാജി സ്ഥലം വിട്ടുകൊടുത്തിരുന്നോ?''. മുഴുമിപ്പിക്കുന്നതിനു മുന്‍പേ തന്നെ ബാര്‍ബര്‍ ഗോപാലന്‍ എന്റെ ചോദ്യത്തിനു കത്രികവെച്ചു. ''ഏയ്, അതെല്ലാം വെറ്‌തെ പറയുന്നതാണ്ന്ന്.. അങ്ങനെ ഒരു സംഭവമേ ഇണ്ടായിട്ടില്ല.''. ബാര്‍ബറുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചപ്പോള്‍, കടിയങ്ങാട് അങ്ങാടിയിലെ ഒരു കടക്കാരന്‍ മറഞ്ഞത് എനിക്ക് ഓര്‍മ വന്നു... ''ഓറ് ആളൊരു ജപ്പാനാണ്... സ്ഥലം സ്‌കൂളിന്റെ കൈയ്യില്‍ വന്നതും, മാനേജ്‌മെന്റ് പാര്‍ട്ടിയുടെ കൈയ്യിലെത്തിയതും എങ്ങനാന്നു ഓര്‍ക്ക് നന്നായി അറിയും. പക്ഷെ ഇങ്ങളോടത് പറയുംന്ന് തോന്ന്ന്നില്ല...''


''പിന്നെ കൊന്നതാരാണെന്നാണ് അന്നത്തെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ നിങ്ങളും സഖാവ് മൊയ്തുവുമെല്ലാം സംശയിച്ചത്?''. ക്രമം തെറ്റിയ പല്ലുകള്‍ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് ബാര്‍ബര്‍ വിശദീകരിച്ചു. ''ഹാജിയുടെ പണിക്കാറ് സകല പോക്രിത്തരോം കാണിച്ചു നടക്ക്ന്ന സ്ഥലേനി ഈ പാറക്കടവും പരിസരോം ഒക്കെ... തെങ്ങുകേറ്റക്കാരന്‍ ആണ്ടിയേനി അയിലെ പ്രധാനി. (കഥയിലെ കുന്നുംപുറത്ത് വേലായുധന്‍). ഓല് സെറ്റ് കൂടി ചെയ്തതാന്നാണ് അന്നേ ഞങ്ങളെ തംശയം... അയിലൊരുത്തനെ മാണിക്യം തിരിച്ചറിഞ്ഞീന്നാണ് പറയ്ന്നത്. നേരം ബെല്‍ച്ചായാല്‍ ഞാ ല്ലാരോടും ബിള്‍ച്ച് പറയുംന്ന് ആ ചെറിയോള് ബഹളം ബെച്ചപ്പോ ഓളെ കാച്ചികളഞ്ഞതാണ്...''


മാണിക്യത്തെ നേരില്‍ കണ്ട രണ്ടു കഥാപാത്രങ്ങള്‍ എന്നോട് പറഞ്ഞതില്‍ തന്നെ എന്തെല്ലാം വൈരുദ്ധ്യങ്ങള്‍... എളുപ്പം വഴിതെറ്റിപോവുന്ന പാലേരിയിലെ എണ്ണമറ്റ ഇടവഴികള്‍ പോലെ...


ഐക്യ കേരളത്തിലെ റിപ്പോര്‍ട്ട് ചെയ്യപെട്ട ആദ്യ സ്ത്രീപീഡനക്കേസുകളിലൊന്നിന്റെ മണ്ണായ പാലേരിയിലേക്കുള്ള എന്റെ യാത്രയെ അര്‍ദ്ധവിരാമത്തില്‍ തന്നെ നിര്‍ത്തി ബാര്‍ബര്‍ ഗോപാലന്‍ നടന്നകലുമ്പോള്‍, ജനാധിപത്യ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ജീപ്പ് കടന്നു പോവുന്നുണ്ടായിരുന്നു... ''സ്ത്രീ പീഡനക്കാരെയും അഴിമതിക്കാരെയും ജയിലിലടയ്ക്കാന്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും...''

മതിലുകള്‍


അടൂര്‍ ഗോപാലകൃഷ്ണന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന പ്രശസ്തമായ നോവലിന്റെ തിരക്കഥയില്‍ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങള്‍ ചുവടെ. നോവലിലെ 'വൈ ഷുഡ് ഐ ബീ ഫ്രീ? ഹു വാണ്ട്‌സ് ഫ്രീഡം?' എന്ന വാചകം ഇന്നും മനസ്സില്‍ മുഴങ്ങുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ സിനിമ അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശസ്തമാണ്്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് 45 വര്‍ഷം കഴിയുന്നു. സിനിമയാക്കപ്പെട്ട് 22 വര്‍ഷങ്ങളും.



ബഷീര്‍ ചൂളംവിളി തുടര്‍ന്നുകൊണ്ട് അവിടെനിന്ന് പതുക്കെ പിന്‍വാങ്ങി, മതിലരികിലേക്കു നടന്നുനീങ്ങി.

സമീപദൃശ്യം

ഇപ്പോള്‍ നടത്തം ഇടമതിലിന്ന് അരികിലൂടെയാണ്. എന്തോ ആലോചനയില്‍ മുഴുകി അങ്ങനെ അന്യമനസ്‌കനായി നടന്നുനീങ്ങവെ എങ്ങുനിന്നെന്നില്ലാതെ ഒരു സ്ത്രീശബ്ദം.
''ആരാണവിടെ ചൂളമടിക്കുന്നത്?''
ബഷീര്‍ പെട്ടെന്നു നിന്ന് അതിശയത്തോടെ ചുറ്റും നോക്കി. പിന്നെ ഒരു തിരിച്ചറിവോടെ മതിലിന്റെ മുകളിലേക്കു തിരിഞ്ഞ് പറഞ്ഞു: ''ഞാനാ!''
ഉടനെ മറുചോദ്യമുണ്ടായി, ''പേരെന്താ?''

അതിസമീപദൃശ്യം

ബഷീര്‍ പെട്ടെന്ന് ഉല്ലാസവാനായി, ''ബഷീര്‍. എളിയ തോതിലൊരെഴുത്തുകാരനാണ്. രണ്ടര കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാണ്. കൂട്ടുകാരെല്ലാം പോയി,'' ഒരു വീര്‍പ്പിനു പറഞ്ഞു.
ഏകാന്തതയുടെ നൈരാശ്യവും പുതിയ പരിചയപ്പെടലിന്റെ ഉത്സാഹവും ആ ശബ്ദത്തില്‍ നിറഞ്ഞിരുന്നു. ബഷീര്‍ തുടര്‍ന്നു ചോദിച്ചു: ''പേര് പറഞ്ഞില്ലല്ലോ?''
സ്ത്രീശബ്ദം, ''നാരായണി.''
ബഷീര്‍, ''സുന്ദരമായ പേര്! വയസ്സ്?''
''ഇരുപത്തിരണ്ട്.''
''സുന്ദരമായ വയസ്സ്! കഠിനതടവാണല്ലേ?''
''അതേ. പതിനാല് കൊല്ലം!''
''അപ്പോ കൊലക്കുറ്റമാണല്ലേ?''
അതിന് മറുപടിയുണ്ടായില്ല.

മധ്യദൃശ്യം

ഇടമതിലും അതിനു മേലേക്കു പന്തലിച്ചുനിന്ന വൃക്ഷത്തലപ്പും അവര്‍ക്കിടയില്‍ മൗനബിംബങ്ങളായി നിന്നു.

സമീപദൃശ്യം

ബഷീര്‍, ''വന്നിട്ടൊത്തിരിനാളായോ?''
നാരായണി, ''ഒരു കൊല്ലമായി. ഹോ! എന്തൊരു ജീവിതം!''
ബഷീര്‍, ''നാരായണീ! നമ്മള്‍ ഏതാണ്ടൊരുമിച്ചാണീ ജയിലില്‍ വന്നത്.''
അല്പമൊരു മൗനത്തിനുശേഷം നാരായണി ചോദിക്കുന്നതു കേട്ടു, ''എനിക്കൊരു റോസാച്ചെടി തരുമോ?''
ബഷീര്‍, ''നാരായണി എങ്ങനെയറിഞ്ഞു ഇവിടെ റോസാച്ചെടിയുണ്ടെന്ന്?''
നാരായണി, ''ജയിലല്ലേ! എല്ലാം എല്ലാവരും അറിയും. ഇവിടെ രഹസ്യങ്ങളൊന്നുമില്ല. തരുമോ?''
അതിന് ഉടന്‍ മറുപടി കൊടുത്തില്ല. അപ്പോള്‍ അവളുടെ ചോദ്യമുണ്ടായി, ''എന്താ മിണ്ടാത്തേ?''
ബഷീര്‍, ''നാരായണീ! ഈ ഭുവനത്തിലുള്ള എല്ലാ പനിനീര്‍ച്ചെടികളും ഞാന്‍ നാരായണിക്കു തരും.''
നാരായണി ചിരിയോടെ, ''ഒരെണ്ണം മതി. തരുമോ?''
ബഷീര്‍, ''ഹോ! എന്തൊരു ചോദ്യമാ നാരായണീ ഇത്? തരുമോന്ന്! നാരായണീ അവിടെത്തന്നെ നിക്കണേ. ഞാനിപ്പം കൊണ്ടുവരാം, കേട്ടോ?''
നാരായണി, ''കേട്ടു!''

മധ്യദൃശ്യം

ബഷീര്‍ ഉത്സാഹാവേശത്തോടെ, തിരക്കുവച്ച് തിരിച്ചു നടന്നു. അപ്പോള്‍ മരത്തലപ്പില്‍ നിന്ന് അണ്ണാന്‍മാര്‍ ഉച്ചത്തിലുച്ചത്തില്‍ ചിലച്ചു. ഇടയ്‌ക്കൊന്നു നിന്ന് ബഷീര്‍ കുശലം പറഞ്ഞു:
''എന്തെടേ ബഡുക്കൂസുകളേ-ഓടി മരത്തിക്കേറുന്നത്? നാണമില്ലേ? ചുമ്മാ ഇവിടെല്ലാം എറങ്ങി നടക്കിനെടേ-''

സമീപദൃശ്യം

ബഷീര്‍ തിരക്കിട്ട് നടന്നടുത്തത് ആ പഴയ റോസാച്ചെടിയുടെ അടുത്തേക്കാണ്. അത്ഭുതമെന്നവണ്ണം അത് നിറയെ പൂത്തുനില്ക്കുന്നു. ബഷീര്‍ അതിനു മുന്നില്‍ താണിരുന്നു. എന്നിട്ട് അരുമയോടെ ചോദിച്ചു, ''അപ്പോ നിനക്ക് പൂക്കാനറിയാം!''
പിന്നെ, ചെടി അങ്ങനെ മൂടോടെ ഇളക്കാനുള്ള ശ്രമമായി.

മധ്യദൃശ്യം

നീലാകാശത്തിലെ ചെറുമേഘങ്ങള്‍ക്കു കീഴില്‍ ഇടമതില്‍ കിളര്‍ന്നു നിന്നു. ബഷീര്‍ അങ്ങോട്ട് തിരക്കിട്ടു നടന്നടുക്കെ ആവേശത്തില്‍ വിളിച്ചു: ''നാരായണീ-''
മറുപടിയുണ്ടായില്ല.

സമീപദൃശ്യം

ഇരുകയ്യിലും ഉയര്‍ത്തിപ്പിടിച്ച റോസാച്ചെടിയുമായി പിന്നെയും വിളിച്ചു, ''നാരായണീ!''
പെട്ടെന്ന് മറുപടി വന്നു, 'ന്തോ-'
ബഷീര്‍, ''ഞാന്‍ വിളിച്ചപ്പം എവിടെയായിരുന്നു?''
അവള്‍ ''ഇവിടെത്തന്നെ ഉണ്ടായിരുന്നു.''
ബഷീര്‍ ''എന്നിട്ട്?''
''ഞാന്‍ മിണ്ടാതെ ഒളിച്ച് നില്ക്കുകയായിരുന്നു.''
''കള്ളീ!''
അവള്‍ വശ്യമായി ചിരിച്ചു.
''റോസാച്ചെടി കൊണ്ടുവന്നോ?''
ബഷീര്‍ ചെടിയിലെ പൂക്കളിലോരോന്നിലും ചുംബിച്ചു.
''ബഷീറേ!'' അവള്‍ വിളിച്ചു.
ബഷീര്‍ വിളികേട്ടില്ല. അവളല്പമൊരു ആകാംക്ഷയോടെ പിന്നെയും പിന്നെയും വിളിച്ചു: ''ബഷീറേ! ബഷീറേ!''
അപ്പോള്‍ മാത്രം ബഷീര്‍ വിളികേട്ടു ''ങേ!-''
നാരായണി പിണങ്ങിയ സ്വരത്തില്‍ ''ഹോ! ദൈവത്തിനെ ഇത്ര സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍ --''
ബഷീര്‍, ''വിളിച്ചിരുന്നെങ്കില്‍?''
അവള്‍ ''സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍ എന്നാണ് പറഞ്ഞത്''
ബഷീര്‍ പൂവുകളില്‍ പിന്നെയും ചുംബിച്ചുകൊണ്ടിരുന്നു, ''സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍?''
അവള്‍, ''ദൈവം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമായിരുന്നു.''

സമീപദൃശ്യം

ബഷീര്‍, ''ദൈവം ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടുകയില്ല. ദൈവം നമ്മുടെ അടുത്തുണ്ട്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചം, ചൈതന്യം.''
പിന്നെയും പൂക്കളില്‍ ചുംബിച്ച്, ''നാരായണീ-പ്രത്യക്ഷപ്പെടാനുള്ളത് ഞാനല്ലേ?''
അവള്‍, ''വിളിച്ചിട്ട് എന്താ പിന്നിത്രയും നേരം വിളി കേള്‍ക്കാത്തത്?''
ബഷീര്‍ പൂക്കളില്‍ ചുംബിച്ചുകൊണ്ട്, ''ഞാന്‍ ചുംബിക്കുകയായിരുന്നു.''
അവള്‍, ചിരിച്ച്, ''മതിലിലോ?''
ബഷീര്‍ ''അല്ല.''
അവള്‍, ''പിന്നെ?''
ബഷീര്‍ ചുംബനങ്ങള്‍ തുടര്‍ന്നുകൊണ്ട്, ''ഓരോ പൂവിലും ഓരോ മൊട്ടിലും ഓരോ ഇലയിലും.''
അവള്‍ ''ദൈവമേ! എനിക്ക് കരച്ചില്‍ വരുന്നു.''
ബഷീര്‍, ''നാരായണീ!''
അവള്‍ ''എന്തോ?''
ബഷീര്‍, ''ചുവട്ടിലെ കെട്ടഴിക്കരുത്. ഒരു കുഴി കുഴിച്ച് അതില്‍ ഈശ്വരനാമത്തില്‍ വയ്ക്കുക. എന്നിട്ട് മണ്ണിട്ട്, വെള്ളം ഒഴിക്കണം. കേട്ടോ?''
അവള്‍, ''കേട്ടു.''
ബഷീര്‍, ''എന്നാല്‍ ദാ വരുന്നു.''
ബഷീര്‍ ചുവട് മണ്ണോടെ കെട്ടി വൃത്തിയാക്കി വച്ച റോസാച്ചെടി മതിലിനു മുകളിലൂടെ മറുവശത്തേക്ക് എറിഞ്ഞു.

മധ്യസമീപദൃശ്യം

ബഷീര്‍, ''കിട്ടിയോ?''
അവള്‍, ''ദൈവമേ! കിട്ടി.''
ബഷീര്‍, ''കമ്പുകളിലെ കെട്ടഴിക്കണം.''
അവള്‍, ''അഴിക്കാം.''
ഒരു നിമിഷത്തിനു ശേഷം അവള്‍ ചേര്‍ത്തു, ''ഞാന്‍ പൂക്കളെല്ലാം നുള്ളിയെടുത്തു വയ്ക്കാന്‍ പോവുകയാ.''
ബഷീര്‍ കൗതുകത്തോടെ, ''എവിടെ? മുടിക്കെട്ടിലോ?''
അവള്‍, ''അല്ല.''
ബഷീര്‍, ''പിന്നെ?''
അവള്‍, ''ഹൃദയത്തിനുള്ളില്‍ - ബ്ലൗസിനുള്ളില്‍.''
ബഷീര്‍ തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്‍, ''അതിലെന്റെ ചുംബനങ്ങളുണ്ട്.''
ബഷീര്‍ മതിലില്‍ പതിയെ മൃദുവായി കൈയോടിച്ചു.
അവള്‍, ''ഞാനിതു നട്ട് വെള്ളമൊഴിച്ചിട്ട് വരാം. എപ്പോഴും മതിലിന്റെ മുകളില്‍ നോക്കണം. ഞാന്‍ വരുമ്പം ഒരൊണങ്ങിയ കമ്പ് മതിലിനു മുകളിലേക്കിടും. വരുമോ?''
ബഷീര്‍, ''വരും.''
അവള്‍, ''ഹെന്റെ ദൈവമേ!''
ബഷീര്‍, ''എന്താ നാരായണീ?''
അവള്‍, ''എനിക്ക് കരയാന്‍ തോന്നുന്നു.''
ബഷീര്‍, ''കാരണമെന്ത്?''
അവള്‍, ''ഹറിഞ്ഞുകൂടാ.''
ബഷീര്‍, ''നാരായണി പോയി നട്ടിട്ടു വരൂ.''
അവള്‍, ''ഞാനൊണക്കകമ്പിടും.''
ബഷീര്‍, ''ഞാനത് നോക്കിയിരിക്കും.''
അവള്‍, ''കണ്ടാല്‍ വരുമോ?''
ബഷീര്‍, ''വരും.''

രണ്ട്


മതില്‍മുകളിലെ അണ്ണാനെ ബഷീര്‍ ശാസിച്ചു, ''പോടാ കള്ള ബഡുക്കൂസേ- നിനക്കു നാണമില്ലേ?''
മറുവശത്തുനിന്ന് അവളുടെ അന്വേഷണം കേട്ടു, ''ആരെയാ ചീത്തവിളിക്കുന്നത്?''
ബഷീര്‍ ഗൗരവത്തില്‍, ''ആ അണ്ണാനെ. അവന്‍ നമ്മെ ശ്രദ്ധിക്കുന്നു. കള്ളന്‍.''
അവള്‍, ''അവിടെയിരുന്നോട്ടെ.''
ബഷീര്‍, ''അവനെന്നെ പരിഹസിക്കാന്‍ വന്നിരിക്കയാ. അവനെയും അവന്റെ ഭാര്യയേയും മക്കളേയും ഞാനിട്ട് ഓടിച്ചിട്ടുണ്ട്.''
ചിരിച്ച്, വിഷയം മാറ്റി ബഷീര്‍ വിളിച്ചു, ''നാരായണീ!''
അവള്‍, ''എന്തോ?''

''ദാ ഒരു പൊതി വരുന്നുണ്ട്. പിടിച്ചോണേ-''
''എന്തോന്നാ?''
''മീന്‍ വറുത്തതും മുട്ട പുഴുങ്ങിയതും.''
അതു പറഞ്ഞതും പൊതി മതിലിനു മേലേ എറിയപ്പെട്ടു. ഉടന്‍ മറുവശത്തുനിന്ന് പ്രതികരണം കേട്ടു, ''നോക്കിക്കേ. എന്റെ മൊലയിലാ പൊതി വന്നു വീണത്.''
ബഷീര്‍ ''നൊന്തോ?''
അവള്‍ ''ങൂഹും! തമ്മിലൊന്ന് കാണാനെന്താ വഴി?''
ബഷീര്‍, ''ഞാനൊരു വഴിയും കാണുന്നില്ല.''
അവള്‍, ''ഞാനിന്ന് രാത്രി കിടന്നോര്‍ത്തു കരയും.''
ബഷീര്‍, ''ഞാനും രാത്രി കിടന്നോര്‍ക്കാറുണ്ട്.''
അവള്‍, ''ഞാനാശുപത്രിയില്‍ വരാന്‍ ശ്രമിക്കും. എന്നെക്കാണാന്‍ ആശുപത്രിവരെ വരുമോ? എനിക്ക് ദൂരെ നിന്നെങ്കിലും ഒന്നു കണ്ടാ മതി.''
ബഷീര്‍ മതിലിന്നടുത്തേക്ക് ആവേശത്തോടെ നീങ്ങിക്കൊണ്ട് ''ഞാനോടിവന്ന് കെട്ടിപ്പിടിച്ചുമ്മവയ്ക്കും. മുഖത്തും കഴുത്തിലും മുലകളിലും നാഭിയിലും.''
അവള്‍, ''എന്നെ കണ്ടാലെങ്ങനെ അറിയും?''
ബഷീര്‍, ''മുഖം കാണുമ്പോഴറിയും.''
അവള്‍, ''എന്റെ വലതു കവിളില്‍ ഒരു കറുത്ത മറുകുണ്ട്. അതു നോക്കുമോ?''
ബഷീര്‍ മതിലില്‍ മൃദുവായി തടവിക്കൊണ്ട്, ''എനിക്കാ കറുത്ത മറുകില്‍ തെരുതെരെ ചുംബിക്കണം.''

മധ്യദൃശ്യം

ബഷീര്‍ മതിലിനോട് ചേര്‍ന്നു നിന്നു.
അവള്‍, ''വരാതിരിക്കരുത്. എന്റെ കൂടെ വേറെയും സ്ത്രീകള്‍ കാണും.''
ബഷീര്‍, ''ഞാന്‍ തനിച്ചായിരിക്കും. എന്റെ തലയില്‍ തൊപ്പി കാണുകയില്ല. കയ്യിലൊരു ചുവന്ന റോസാപ്പൂവ് കാണും.''
അല്പമൊരു മൗനത്തിനുശേഷം, ''ആശുപത്രി ഓര്‍ഡര്‍ലി എന്റെ ഒരു പഴയ സുഹൃത്താണ്.''
അവള്‍, ''അതെനിക്കു തോന്നി.''
ബഷീര്‍, ''എങ്ങനെ?''
അവള്‍, ''മുട്ട, കരള്‍, റൊട്ടി--''
പെട്ടെന്ന് വിഷയം മാറ്റി അവള്‍ ചോദിച്ചു: ''ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍മ്മിക്കുമോ?''
ബഷീര്‍ അത് കേള്‍ക്കാത്തമട്ടില്‍, ''ഇനി റോസാച്ചെടികള്‍ വേണോ? ഇവിടെ ഒരുപാടൊണ്ട്.''
അവള്‍, ''വേണ്ട. തന്നതില്‍ നിന്ന് ഞാനൊരു പൂങ്കാവനമുണ്ടാക്കിത്തുടങ്ങി. ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?''
ബഷീര്‍, ''പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ.''
ഒന്നാലോചിച്ചിട്ട് ചേര്‍ത്തു, ''ഞാനായിരിക്കും ആദ്യം മരിക്കുന്നത്.''
അവള്‍, ''അല്ല ഞാനായിരിക്കും. എന്നെ ഓര്‍ക്കുമോ?''
ബഷീര്‍, ''ഓര്‍ക്കും.''
അവള്‍, ''എങ്ങനെ? എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓര്‍ക്കും?''
ബഷീര്‍, ''നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.''
അവള്‍, ''ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?''
ബഷീര്‍, ''നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകള്‍! മതിലുകള്‍! നോക്കൂ ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു.''
അവള്‍, ''ഞാനൊന്നു പൊട്ടിക്കരയട്ടേ?''
ബഷീര്‍, ''ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ.''

ബംഗാളില്‍ നിന്ന് പഠിക്കേണ്ടത്‌


എന്‍ .പി. രാജേന്ദ്രന്‍
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും ചില സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളും ദീര്‍ഘകാലം ഭരിച്ചപ്പോഴൊന്നും ചോദിക്കാത്ത ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് ഇടതുഭരണമുള്ള ബംഗാളിനോടു മാത്രം ചോദിക്കുന്നത് എന്ന് ചിലരെങ്കിലും ചോദിക്കുകയുണ്ടായി. ചോദ്യങ്ങള്‍ എല്ലാ കാലത്തും ഉയര്‍ന്നുവരാറുണ്ട്. അഞ്ചുവര്‍ഷം ഭരിച്ചാല്‍പോലും ചോദ്യങ്ങളുയരും. 1947 ല്‍ ഭരണം തുടങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനോട് 10 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. 1977 നു ശേഷമാണ് ആ ചോദ്യം ചോദിക്കാതായത്. കാരണം, പ്രതിപക്ഷപാര്‍ട്ടികളും ഭരണത്തിലെത്തി. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ അവരെ ഭരണം ഏല്പിച്ചപ്പോള്‍ രണ്ടര വര്‍ഷം പോലും ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്കായില്ല. 1977 ല്‍ കേന്ദ്രം ഭരിക്കാന്‍ ജനങ്ങള്‍ അത്യാവേശപൂര്‍വം അവസരം നല്‍കിയപ്പോള്‍ പ്രതിപക്ഷം കളഞ്ഞുകുളിച്ചു. ആദ്യമായി അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഇതര കേന്ദ്ര മന്ത്രിസഭ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭയാണ്. പക്ഷേ, അവരെ ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ ജനങ്ങള്‍ താഴെയിറക്കി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴും ഭരണത്തിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയുമില്ല. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ടെന്തു നേടി എന്നേ ഇപ്പോള്‍ എവിടെയും ചോദിക്കാറുള്ളൂ. വ്യത്യസ്തമായ ഒരേയൊരു സംസ്ഥാനം പശ്ചിമ ബംഗാളാണ്.



ഇന്ത്യയിലെങ്ങും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവന്നു എന്നല്ല പറയുന്നത്. എവിടെയെങ്കിലും ഏതെങ്കിലും ബദല്‍ പാര്‍ട്ടിയുണ്ടോ അവിടങ്ങളിലെല്ലാം ഒന്നോ രണ്ടോ ടേമുകള്‍ക്കു ശേഷമെങ്കിലും ജനം അവരെ പരീക്ഷിച്ചിട്ടുണ്ട്. കേരളം പോലെ മാറിമാറി പരീക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ നിരവധിയാണ്. ബംഗാളില്‍ മാത്രമേ ബദല്‍ പരീക്ഷണമേ വേണ്ട എന്ന് തുടര്‍ച്ചയായി 17 തവണ ജനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളൂ. ഇങ്ങനെ മാറ്റമേ വേണ്ട എന്ന ജനങ്ങള്‍ തീരുമാനിക്കുന്നതെന്തുകൊണ്ട് എന്നത് കുറെക്കൂടി വലിയ അന്വേഷണം ആവശ്യപ്പെടുന്ന ചോദ്യമാണ്. എന്നാല്‍, അത്യസാധാരണമായ ഭരണനേട്ടങ്ങള്‍കൊണ്ടൊന്നുമല്ല അത് സാധിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഓരോ അഞ്ചുവര്‍ഷക്കാലത്തെയും ഭരണത്തിന്റെ നേട്ടങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയാണ് ബംഗാളികള്‍ വീണ്ടും വീണ്ടും ഇടതുമുന്നണിയെ അധികാരത്തില്‍ കൊണ്ടുവരുന്നതെന്ന് വാദിക്കാന്‍ കേരളത്തിലെ ഇടതുപക്ഷക്കാരും മുതിര്‍ന്നു. അതില്‍ അത്ഭുതമില്ല. അവര്‍ അങ്ങനെ ചെയ്തല്ലേ പറ്റൂ. പക്ഷേ, കേരളത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇടതുമന്ത്രിസഭയെ ജനങ്ങള്‍ തിരസ്‌കരിക്കുന്നത് ഭരണം മോശമായതുകൊണ്ടാണ് എന്ന് പരോക്ഷമായി സമ്മതിക്കുകയാണ്് ആ വാദം ഉന്നയിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത്.

ഏറ്റവും മോശമായി പ്രവര്‍ത്തിച്ച ഒടുവിലത്തെ നായനാര്‍ മന്ത്രിസഭ പോലും ജ്യോതിബസു മന്ത്രിസഭകളേക്കാള്‍ ഭേദമായിരുന്നു എന്നവര്‍ ഓര്‍ക്കുന്നുണ്ടാവില്ല. ഭരണത്തില്‍ ജനങ്ങള്‍ക്ക് അസംതൃപ്തി പോലും ഉണ്ടാകുന്നില്ല. ഭരിച്ചവര്‍ മുന്നോട്ടുവെച്ച അവകാശവാദങ്ങള്‍ അപ്പടി വിശ്വസിച്ച് 17 തവണ ജനങ്ങള്‍ ഒരേ കൂട്ടരെ ജയിപ്പിച്ചു എന്നു പറഞ്ഞാല്‍ ആ ജനങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്ന നിഗമനത്തിലെത്താനേ സാധിക്കൂ. എന്തുകിട്ടിയാലും തൃപ്തിപ്പെടുന്ന, പ്രതികരണശേഷി ഒട്ടുമില്ലാത്ത വങ്കന്മാരല്ല വംഗനാട്ടുകാരെന്ന് ചരിത്രം പല വട്ടം തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും അവര്‍ നിസ്സഹായരായി നിലകൊണ്ടു. ഭാവിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പ്രതീക്ഷ പുലര്‍ത്തുന്നവര്‍ 'ബംഗാളീകരണ' പ്രതിഭാസത്തെ ഭയന്നേ തീരൂ.

ബംഗാള്‍ എന്തു നേടി എന്ന ചോദ്യം ഉന്നയിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ധനതത്ത്വശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാര്യമായി ഇല്ല. അല്പം ഇടത്തോട്ട് മാറിയാണ് സോഷ്യലിസ്റ്റുകളും നെഹ്‌റു, ഇന്ദിരാ കാലത്ത് കോണ്‍ഗ്രസ്സും നിന്നിരുന്നതെങ്കിലും ഫലത്തില്‍ മുതലാളിത്ത പാതയാണ് അവരും സ്വീകരിച്ചിരുന്നത്. മിശ്ര സമ്പദ്‌വ്യവസ്ഥയെയും ലൈസന്‍സ് പെര്‍മിറ്റ് രാജിനെയും എതിര്‍ത്തവരാണ് ജനസംഘം, സ്വതന്ത്ര പാര്‍ട്ടി തുടങ്ങിയവ. ആവഡി കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ലക്ഷ്യപ്രഖ്യാപനം മുതല്‍ ഇന്ദിരാഗാന്ധിയുടെ തിരോധാനം വരെ കോണ്‍ഗ്രസ് ജനാധിപത്യസോഷ്യലിസമാണ് ഉരുവിട്ടുകൊണ്ടിരുന്നത്. രാജീവ്ഗാന്ധിയുടെ വരവോടെ സോഷ്യലിസ ഭാഷണം നിര്‍ത്തി. നരസിംഹറാവു-മന്‍മോഹന്‍സിങ്ങ് കാലത്തോടെ കോണ്‍ഗ്രസ്സിന്റേതും വെള്ളം ചേര്‍ക്കാത്ത മുതലാളിത്ത പാതയായി. ഈ കാലത്തെല്ലാം പ്രത്യയശാസ്ത്രത്തിലൊട്ടും വ്യത്യാസമില്ലാതെ നിലനിന്ന ഭരണമാണ് പശ്ചിമ ബംഗാളിലേത്. അതുകൊണ്ടുതന്നെ ബിഹാറിലെ ലാലുപ്രസാദ് ഭരണത്തെ വിലയിരുത്തുന്നതുപോലെ ജ്യോതിബസുവിനെയോ ബുദ്ധദേവ് ഭട്ടാചാര്യയെയോ വിലയിരുത്താനാവില്ല. ഒരു ആശയസംഹിതയും കാഴ്ചപ്പാടുമില്ലാത്ത ലാലുപ്രസാദുമാരില്‍നിന്നോ ജയലളിതമാരില്‍നിന്നോ ആരും ഒരു പരിവര്‍ത്തനം പ്രതീക്ഷിക്കുന്നില്ല. അതല്ല കമ്യൂണിസ്റ്റ് വിശ്വാസികളായ ഭരണാധികാരികളുടെ സ്ഥിതി. 34 വര്‍ഷത്തെ സോഷ്യലിസ്റ്റ് പക്ഷ ഭരണം കൊണ്ട് എന്തു നേടിയെന്ന ചോദ്യം അതുകൊണ്ടുതന്നെയാണ് പ്രധാനമാകുന്നത്.

ഒരു സംസ്ഥാനത്ത് മാത്രം ഭരണം കിട്ടിയാല്‍ യാതൊന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞിരുന്നു പാര്‍ട്ടി. 1985 ല്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ വ്യവസായനയത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ ജ്യോതിബസു ഇങ്ങനെ പറഞ്ഞു:'പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന് പരിമിതമായ അധികാരങ്ങളേ ഉള്ളൂ. ഒരു മുതലാളിത്ത-ഫ്യൂഡല്‍ വ്യവസ്ഥയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഫെഡറലിസത്തിന്റെ തത്ത്വങ്ങള്‍ക്കു വിരുദ്ധമായി, ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അധികാരങ്ങള്‍ നല്‍കുന്നില്ല. കേന്ദ്രഗവണ്മെന്റിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിന് പശ്ചിമ ബംഗാളിന്റെ കാര്യത്തില്‍ ആനുകൂല്യമൊന്നും ഇല്ല എന്ന പ്രത്യേകപ്രശ്‌നത്തെയും നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. മറ്റു സംസ്ഥാനസര്‍ക്കാറുകളില്‍നിന്നും കേന്ദ്രസര്‍ക്കാറില്‍നിന്നും വ്യത്യസ്തമായ ആശയവും സ്വഭാവവുമാണ് നമ്മുടെ സര്‍ക്കാറിന്റേതെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ എന്തുകൊണ്ടാണ് നമുക്ക് കൈവരിക്കാനാകാത്തത് എന്നതിന്റെ കാരണം ഇതാണെന്ന് പലവട്ടം ഞങ്ങള്‍ വിശദീകരിച്ചിട്ടുള്ളതാണ്. പക്ഷേ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന നമ്മുടേതു പോലൊരു സര്‍ക്കാറിന് കേന്ദ്രത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഭരണം നടത്തുന്നവരില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ജനാധിപത്യപരവും നല്ലതുമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കും. നമ്മള്‍ നടപ്പാക്കുന്ന നയങ്ങളിലൂടെയും പദ്ധതികളിലൂടെയും ജനങ്ങള്‍ക്ക് -പ്രത്യേകിച്ച് പാവങ്ങള്‍ക്ക് - കൂടുതല്‍ ആശ്വാസമെത്തിക്കാനും കഴിയും. ജനങ്ങളുടെ രാഷ്ട്രീയബോധം ഉയര്‍ത്തിയും അവരുടെ പിന്തുണ നേടിയും ഇത് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ഇതിലൂടെ ബന്ധുക്കളെയും ശത്രുക്കളെയും യാഥാര്‍ഥ്യത്തെയും വ്യാജത്തെയും വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിവുണ്ടാകും. ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റെയും പിടിയില്‍നിന്ന് അങ്ങനെ ജനങ്ങളെ മോചിപ്പിക്കാനും പുരോഗമനാത്മകവും ആധുനികവുമായ പുതിയ സമൂഹത്തിന്റെ സൃഷ്ടി സാധ്യമാക്കാനും കഴിയും. ഇത് ദീര്‍ഘവും പ്രയാസമേറിയതുമായ ഒരു പാതയാണ്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ ഈ പാത സ്വീകരിച്ച് മുതലാളിത്തത്തെയും ഫ്യൂഡലിസത്തെയും തിരസ്‌കരിക്കുമ്പോഴേ ഞങ്ങളുടെ പാത വിജയത്തിലെത്തുന്നുള്ളൂ. അതിനു വേണ്ടിയാണ് ബംഗാളില്‍ നാം പ്രവര്‍ത്തിക്കുന്നത്.'



1985 ല്‍ പ്രഖ്യാപിച്ച ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം നേടാന്‍ ബംഗാളിനും സി.പി.എമ്മിനും കഴിഞ്ഞിട്ടുണ്ട്? ഒന്നെങ്കിലും നേടാനായോ? ഒന്നും നേടിയിട്ടില്ല. ബംഗാള്‍ പ്രവര്‍ത്തിക്കുന്ന അതേ പരിമിതാധികാരങ്ങളോടെയാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാളിനോട് പ്രത്യേക ആനുകൂല്യം കേന്ദ്രം പ്രകടിപ്പിക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും 34 വര്‍ഷക്കാലത്ത് ഒരു ഘട്ടത്തില്‍പോലും ബംഗാളിനെ അവഗണിക്കുന്നു എന്നൊരാരോപണം ഗൗരവപൂര്‍വം ഉന്നയിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ നടന്ന അത്ര പോലും കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രക്ഷോഭങ്ങളും അവിടെ നടന്നിട്ടുമില്ല. മാത്രവുമല്ല ചിലപ്പോഴെങ്കിലും കേന്ദ്രഭരണം നിലനിന്നതുതന്നെ ബംഗാള്‍ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തിലായിരുന്നു. എന്നിട്ടും ബംഗാളിന് കാര്യമായൊന്നും നേടാനായില്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി, കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് നേടിക്കൊടുക്കാനാവും എന്ന വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, ഉള്ള ജനാധിപത്യപരമായ ഇടം പോലും ഇല്ലാതാക്കുകയാണ് ബംഗാളില്‍ ചെയ്തത്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ഒരു കക്ഷിക്ക് എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാനാവും എന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണശാല കൂടിയായി മാറിയിരുന്നു പശ്ചിമ ബംഗാള്‍. പുരോഗമനാത്മകമായ ഒരു പുത്തന്‍ ശൈലിയുണ്ടാക്കാനോ ഫ്യൂഡലിസത്തില്‍നിന്ന് മോചനം നേടാനോ കഴിഞ്ഞിട്ടില്ല എന്നു പറയുക പോലും വേണ്ട. ഗ്രാമങ്ങളിലെ പുത്തന്‍ ഫ്യൂഡല്‍ അധിപന്മാരില്‍ ഭൂവുടമകളല്ല പാര്‍ട്ടി മേലാളന്മാരാണെന്ന വ്യത്യാസമേ ഉള്ളൂ. മുതലാളിത്തത്തെ തിരസ്‌കരിക്കുകയല്ല, ലോകത്തെങ്ങുമുള്ള മുതലാളിമാരെ അവരുടെ വ്യവസ്ഥകള്‍ അപ്പടി സമ്മതിച്ച് സ്വീകരിച്ചാനയിച്ചുകൊണ്ടുവരികയാണ് ബംഗാള്‍ പിന്നെ ചെയ്തത്. അതിന്റെ ദുരന്തങ്ങളും തിരിച്ചടികളും അനുഭവിക്കുകയാണ് ബംഗാള്‍ സി.പി.എം.

തീര്‍ച്ചയായും ബംഗാള്‍ പാതയ്ക്ക് രണ്ടുമുഖത്തുനിന്നും വിമര്‍ശനം നേരിടേണ്ടിവരുന്നുണ്ട്. ജനാധിപത്യത്തിന്റെ പാത വിപണിവ്യവസ്ഥയുടെ പാതതന്നെയാണ്. വിപണിയുടെ പാതയേ ബംഗാളിനും സ്വീകരിക്കാനാവൂ. മാവോയുടെ ചൈനയും ഹോചിമിന്റെ വിയറ്റ്‌നാമും ബംഗാളിനില്ലാത്ത പരമാധികാരങ്ങളെല്ലാം ഉണ്ടായിട്ടും വിപണിയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ബംഗാള്‍ പരിഭവിക്കേണ്ട കാര്യമൊന്നുമില്ല. സി.പി.എമ്മിന്റെ ഇടതുഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് സി.പി.എം. ഇപ്പോളൊരു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പോലുമല്ല, മുതലാളിത്ത പാര്‍ട്ടി തന്നെയാണ്. ടാറ്റയെയും ബിര്‍ലയെയും റിലയന്‍സിനെയും പ്രീണിപ്പിക്കുന്നതിനും അവര്‍ക്കുവേണ്ടി കര്‍ഷകരെ കുടിയിറക്കുന്നതിനും എതിരെയാണ് ബംഗാളില്‍ കൊടുങ്കാറ്റുയര്‍ന്നത്. അതേസമയം, വന്‍തോതില്‍ മൂലധനം ആകര്‍ഷിക്കാന്‍ കഴിയുന്നത്ര മൂലധന സൗഹൃദ നയങ്ങള്‍ നടപ്പാക്കാത്തതിനാണ് വലതുഭാഗത്തുള്ള വിമര്‍ശകര്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്. ഇരുപക്ഷത്തെയും പ്രീണിപ്പിക്കുക അസാധ്യമാണ്. രണ്ടില്‍നിന്നും വ്യത്യസ്തമായ പാത കണ്ടെത്താന്‍ ഇടതുപക്ഷത്തിന് കഴിയുന്നുമില്ല. ഇത് ബംഗാളിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെയും പ്രശ്‌നമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു സൗകര്യമുണ്ട്. ഭാഗ്യവശാല്‍ അവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള നയങ്ങള്‍ക്കേ രൂപം നല്‍കേണ്ടിവരാറുള്ളൂ. അഞ്ചുവര്‍ഷം കഴിഞ്ഞ് ഭരണം മാറുന്നതുമൂലം ഭരണസ്ഥിരത ഇല്ലാത്തതാണ് തങ്ങള്‍ക്ക് അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതെന്ന ന്യായം പറയുകയും ചെയ്യാം. ആ പ്രശ്‌നം ഒട്ടും ഇല്ലാത്ത ബംഗാളിലെ സ്ഥിതി നമ്മുടേതിനേക്കാള്‍ മോശമാണെന്ന യാഥാര്‍ഥ്യം ആശ്വാസമാണോ ഉണ്ടാക്കുക എന്നറിയില്ല. തുടര്‍ച്ചയായി 34 വര്‍ഷമല്ല, നൂറുവര്‍ഷം ഭരിക്കുന്നതിനുള്ള രാഷ്ട്രീയ പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. അധികാരം നിലനിറുത്തുന്നതിനുള്ള ഭരണഘടനാപരവും അല്ലാത്തതുമായ നൂറു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് അത്രയും കാലത്തെ ഭരണം കൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതിനുള്ള ഒരു പദ്ധതി പോലും ആസൂത്രണം ചെയ്യാനാവുന്നില്ല.

വിപ്ലവത്തിലൂടെ സമ്പൂര്‍ണാധികാരം നേടുക, തൊഴിലാളിവര്‍ഗസര്‍വാധിപത്യം സ്ഥാപിക്കുക, ഉല്പാദനോപകരണങ്ങളെല്ലാം പൊതുഉടമസ്ഥതയിലാക്കുക തുടങ്ങിയ മാര്‍ക്‌സിയന്‍ രീതികള്‍ ഇനിയെവിടെയും നടപ്പില്ലെന്ന് പാര്‍ട്ടി തന്നെ അംഗീകരിച്ചതാണ്. പാര്‍ട്ടി പരിപാടികളില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഏകകക്ഷിഭരണം പോലുള്ള ആശയങ്ങള്‍ എന്നന്നേക്കും കൈവെടിഞ്ഞുവെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട് മിക്ക രാജ്യങ്ങളിലെയും അവശേഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഭരണം കൈയില്‍ വന്നാല്‍ പിന്നെയെന്താണ് ചെയ്യാന്‍ പോകുന്നത്? അഞ്ചുവര്‍ഷത്തേക്ക് ഭരണം കിട്ടിയാല്‍ ചെയ്യാവുന്നതൊരുപക്ഷേ ഒരു മാനിഫെസ്റ്റോവില്‍ എഴുതിവെക്കാമായിരിക്കാം. കാല്‍ നൂറ്റാണ്ടുകൊണ്ടെന്തുചെയ്യാനാണ് ഉദ്ദേശിക്കുക? അപ്പോഴപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടലും വാര്‍ഷികബജറ്റ് തയ്യാറാക്കലും മാത്രമാകുമോ ദീര്‍ഘകാല പരിപാടിയും. പാര്‍ട്ടി ദേശീയ നേതൃത്വം എപ്പോഴെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചതായി തോന്നുന്നില്ല. ബംഗാള്‍ പാര്‍ട്ടി ബംഗാള്‍ പ്രശ്‌നം കൈകാര്യം ചെയ്യട്ടെ, കേരള പാര്‍ട്ടി കേരളത്തിലെയും. അതിനപ്പുറം ചിന്തിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ ബംഗാളില്‍ കാണുന്നത്. പാര്‍ലമെന്ററി ജനാധിപത്യമുള്ള രാജ്യത്ത് ദീര്‍ഘകാലം ഭരണം കൈകാര്യം ചെയ്യേണ്ടിവന്നാല്‍ നടപ്പാക്കേണ്ട പരിപാടികളെക്കുറിച്ച് പഴയകാല ആചാര്യന്മാര്‍ക്ക് ചിന്തിക്കേണ്ടി വന്നിരിക്കില്ല. അത്തരമൊരു സാധ്യതയേ കണ്ടിരുന്നില്ല. ഇനിയൊരു കാല്‍നൂറ്റാണ്ടുകാലം കൂടി കുറെ സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ടിവന്നാല്‍ എന്താണ് ചെയ്യാനാവുക? വര്‍ഗങ്ങള്‍ക്കപ്പുറം ഉണ്ടായിട്ടുള്ള സമൂഹ വിഭജനത്തിന്റെ വൈരുദ്ധ്യങ്ങളെയും ആഗോളീകൃത ലോകത്തിന്റെ പുതിയ വെല്ലുവിളികളെയും നേരിടാന്‍ പഴയ ഒറ്റമൂലികള്‍ മതിയോ എന്ന ചോദ്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

മാര്‍ക്‌സിയന്‍ പാഠപുസ്തകങ്ങളില്‍ മാത്രം കണ്ണുനട്ടതുകൊണ്ടാവാം ഇന്ത്യന്‍ യാഥാര്‍ഥ്യത്തില്‍ ജാതിക്കും മതത്തിനുമുള്ള പ്രാധാന്യം ബംഗാള്‍ ഭരണം ഒട്ടും ശ്രദ്ധിക്കാതിരുന്നത്. കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യഘട്ടത്തില്‍ ഈ രീതിയാണ് പിന്തുടര്‍ന്നത്. 1957 ലെ ഭരണകാലത്ത് പിന്നോക്ക ജാതിക്കാര്‍ക്ക് ജോലി സംവരണം നല്‍കുന്ന പ്രശ്‌നത്തില്‍ ഉണ്ടായ എതിര്‍പ്പും കെ.സുകുമാരന്റെ കുളത്തൂര്‍ പ്രസംഗവിവാദവും അത് വ്യക്തമാക്കുന്നുണ്ട്. പക്ഷേ, സി.പി.എം. വൈകാതെ തെറ്റുതിരുത്തി. ബംഗാളില്‍ പാര്‍ട്ടിക്കു പുറത്തു നിന്നുള്ള സ്വതന്ത്രബുദ്ധിജീവികളുടെ വിമര്‍ശനമോ വിലയിരുത്തലോ പ്രോത്സാഹിപ്പിക്കപ്പെട്ടതായി തോന്നുന്നില്ല. ഒന്നുകില്‍ പാര്‍ട്ടിയോടൊപ്പം അല്ലെങ്കില്‍ പാര്‍ട്ടിക്കെതിര് എന്നതായിരുന്നു നില: പാര്‍ട്ടിയോടൊപ്പമല്ലെങ്കില്‍ പാര്‍ട്ടിയുടെ ശത്രുതന്നെ. പാര്‍ട്ടി നേതൃത്വത്തിലെത്തിയ അപൂര്‍വം മുസ്‌ലിം-പിന്നോക്ക നേതാക്കള്‍ തൊഴിലാളിവര്‍ഗത്തെക്കുറിച്ചല്ലാതെ സ്വന്തം ജാതിക്കാരുടെയും മതക്കാരുടെയും പിന്നോക്കാവസ്ഥയെയും പ്രശ്‌നങ്ങളെയും കുറിച്ച് സംസാരിക്കാറില്ല. അങ്ങനെ ചെയ്യുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിന് എതിരാണല്ലോ. കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനം തുടക്കത്തില്‍തന്നെ സ്വീകരിച്ചതിന്റെ പ്രയോജനം എല്ലാ ജനവിഭാഗങ്ങളും ഇന്നനുഭവിക്കുന്നുണ്ട്. ബംഗാള്‍ അതനുഭവിക്കുന്നില്ലതന്നെ.



കേരളത്തില്‍ നടന്നതുപോലൊരു സാക്ഷരതാ പ്രസ്ഥാനം എന്തുകൊണ്ട് ബംഗാളില്‍ ഉണ്ടായില്ല? ശാസ്ത്രസാഹിത്യ പരിഷത്തിനു സമാനമായ ഒരു സംഘടന ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് ദുര്‍ബലവും നിഷ്‌ക്രിയവും ആയിപ്പോയത് എന്തുകൊണ്ട്? വലിയ ജനവാസകേന്ദ്രങ്ങള്‍ ഒന്നടങ്കം അതിനീചമായ രീതിയില്‍ പെണ്‍വാണിഭത്തില്‍ ഏര്‍പ്പെടുന്നത് മാറ്റാന്‍ ഒരു ചെറുവിരലുപോലും അനക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ട്? സിനിമ, സംഗീതം തുടങ്ങിയ സാംസ്‌കാരികമേഖലകള്‍ എഴുപതുകളില്‍തന്നെ നില്‍ക്കുന്നതിന് ഭരിക്കുന്നവരാണ് ഉത്തരവാദികള്‍ എന്നു പറയാനാവില്ല. പക്ഷേ, എല്ലാ രംഗത്തെയും അടക്കി ഭരിക്കുന്ന പാര്‍ട്ടി സാംസ്‌കാരികനായകര്‍ ആ ആക്ഷേപത്തെക്കുറിച്ചെന്ത് പറയുന്നു?

പാര്‍ട്ടി ആധിപത്യത്തിന്റെ നീരാളിക്കൈകള്‍ എല്ലാ മേഖലയിലേക്കും വളരുന്നത് തടഞ്ഞേ തീരൂ. അത് അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങള്‍ നിലനിറുത്താന്‍ അനിവാര്യമാണ്. അത് സി.പി.എമ്മിനെതിരെ മാത്രം ഉന്നയിക്കേണ്ട ആക്ഷേപമല്ല. പാര്‍ട്ടി ഒരേ സമയം പലതാണ്. മതം പോലെ വിശ്വാസപരമായ മാറ്റമില്ലാത്ത ഇരുമ്പുലക്കയാണത്. അതോടൊപ്പം കോര്‍പ്പറേറ്റ് കമ്പനി പോലുള്ള വലിയ അധികാരകേന്ദ്രവുമാണ്. ഗ്രാമങ്ങളിലെ ഓരോ ചലനവും അതു നിയന്ത്രിക്കുന്നു. സര്‍ക്കാറും പാര്‍ട്ടിയും ഒന്നായി മാറുന്നു. നിരക്ഷരതയിലും പിന്നോക്കാവസ്ഥയിലും ചലനമില്ലാതെ നില്‍ക്കുന്ന ഗ്രാമങ്ങളില്‍ സ്വതന്ത്രമാധ്യമങ്ങള്‍ കടന്നുചെല്ലുന്നത് അപൂര്‍വമായി മാത്രം. കടന്നുചെന്നാല്‍പോലും അതില്‍ വല്ലപ്പോഴും വരുന്നത് നഗരവാസികള്‍ കാര്യമായി ശ്രദ്ധിക്കുന്നുപോലുമില്ല. പൊതുസമൂഹം എന്നൊന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനം ഉദ്യോഗവും ഉപജീവനമാര്‍ഗവുമായി എടുത്ത രണ്ടോ രണ്ടരയോ ലക്ഷമാളുകള്‍ക്ക് പാര്‍ട്ടി നയങ്ങളെയോ നിലപാടുകളെയോ നടപടികളെയോ വിമര്‍ശനാത്മകമായി സമീപിക്കാനാവില്ല തന്നെ. കാരണം അതവരുടെ ഉപജീവനത്തെ ബാധിക്കും. ഇതൊരു ഗുരുതരമായ രാഷ്ട്രീയ ഏകാധിപത്യമാണ്. ഭരണസ്ഥിരതയില്ലാത്തതുകൊണ്ടുള്ള ദൂഷ്യങ്ങളേക്കാള്‍ ആയിരം മടങ്ങ് അപകടകരമാണ് ഈ ഭരണസ്ഥിരത.

അത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രമല്ല ബാധകം. അല്ലെങ്കില്‍, അത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമല്ല ബാധകം. എല്ലാ അധികാരകേന്ദ്രങ്ങള്‍ക്കും ബാധകമാണ്. ജാതിയും മതവും പോലും ഇതില്‍പെടും.

ബംഗാളില്‍നിന്ന് മറ്റൊരു പാഠം കൂടിയുണ്ട്. സി.പി.എമ്മിന് ബദലായി വന്നിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. സി.പി.എമ്മിനെ എല്ലാ തലത്തിലും എതിര്‍ക്കുന്ന ഈ പാര്‍ട്ടി എതിരാളികളുടെ ദോഷങ്ങളില്‍നിന്നൊന്നും വിമുക്തമല്ല. സി.പി.എമ്മിന് ഉള്ള ഗുണങ്ങളൊന്നും ഇല്ല എന്നുമാത്രമല്ല അവര്‍ക്കില്ലാത്ത ദോഷങ്ങള്‍ പലതും ഉണ്ടുതാനും. യഥാര്‍ഥത്തില്‍ ഇതൊരു ബദലല്ല, പ്രശ്‌നപരിഹാരവുമല്ല.

ഈ ദുരന്തത്തെ എങ്ങനെ ബംഗാള്‍ മറിമടക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബംഗാള്‍- ചില അപ്രിയ സത്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)