Wednesday, 27 April 2011

കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍

കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍
മധു.കെ.മേനോന്‍

ചിത്രയുടെ സ്വരരാഗപ്രവാഹത്തിന് മൂന്നു പതിറ്റാണ്ടിന്റെ നിര്‍വൃതി. 1979-ല്‍ 'അട്ടഹാസം' എന്ന സിനിമയ്ക്കുവേണ്ടി 'ചെല്ലം... ചെല്ലം...' എന്ന പാട്ടുപാടിക്കൊണ്ടായിരുന്നു ഹരിശ്രീ. എം.ജി. രാധാകൃഷ്ണന്റേതായിരുന്നു സംഗീതം. ആ പാട്ട് പക്ഷേ, പുറത്തുവന്നില്ല. ഒന്‍പതാം ക്ലാസുകാരി ചിത്രയുടെ മനസ്സില്‍ അതൊരു മധുരനൊമ്പരഗാനമായി അവശേഷിച്ചു.

പിന്നെയും മൂന്നു വര്‍ഷം. തിരുവനന്തപുരം ആകാശവാണിയിലൂടെ ചിത്ര അപ്പോഴേക്കും ചെറിയ പാട്ടുകാരിയായി മാറിയിരുന്നു. 'ഞാന്‍ ഏകനാണ്' എന്ന സിനിമയിലെ 'പ്രണയവസന്തം തളിരണിയുമ്പോള്‍...' എന്ന യുഗ്മഗാനം യേശുദാസിനൊപ്പം പാടാന്‍ എം.ജി. രാധാകൃഷ്ണന്‍ വീണ്ടും ചിത്രയെ വിളിച്ചു. 'രജനീ നീ പറയൂ...' എന്നൊരു സോളോയും ചിത്രയുടേതായി ആ സിനിമയിലുണ്ടായിരുന്നു. രണ്ടും ഹിറ്റ്.

ചലച്ചിത്രഗാനരംഗത്ത് താനൊരു വാനമ്പാടിയായി പറന്നുയരുമെന്ന് അന്ന് ചിത്ര കരുതിയതേയില്ല. ഇതിനുശേഷം വിഷുവും വര്‍ഷവും പലതവണ വന്നുപോയി. പക്ഷേ, ചിത്രയുടെ സ്വരരാഗസുധ മാത്രം നിത്യവസന്തമായി പൂത്തുലഞ്ഞുനിന്നു.

30 വര്‍ഷങ്ങള്‍ക്കിപ്പുറം വിവിധ ഇന്ത്യന്‍ ഭാഷകളിലായി പതിനേഴായിരത്തിലേറെ സിനിമാഗാനങ്ങള്‍, അഞ്ചു തവണ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നൂറിലേറെ അവാര്‍ഡുകള്‍, പേരിനൊപ്പം തിലകക്കുറിയായി പത്മശ്രീയും... ചിത്ര നമ്മെ ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചെന്നൈ സാലിഗ്രാമിലെ 'ശ്രുതി' എന്ന പാട്ടിന്റെ വീട്ടില്‍ സ്വരരാഗത്തേരിലേറി ഓര്‍മകളിലേക്ക് യാത്ര തുടങ്ങുകയാണ് ചിത്ര.

ആദ്യത്തെ റെക്കോഡിങ് അനുഭവങ്ങള്‍ ഓര്‍മയില്ലേ?

ആദ്യമായി റെക്കോഡ് ചെയ്ത രണ്ടു പാട്ടുകളും എനിക്ക് അത്രനല്ല ഓര്‍മകളല്ല നല്‍കുന്നത്. 1979ലായിരുന്നു ഈ രണ്ട് റെക്കോഡിങ്ങും. ഒ.വി.ആര്‍. സാറിന്റെ സംഗീതത്തില്‍ 'ജ്യോതിസ്സേ.. ദിവ്യ ജോതിസ്സേ...' എന്ന പാട്ടും എം.ജി. രാധാകൃഷ്ണന്‍ സാറിന്റെ സംഗീതത്തില്‍ 'ചെല്ലം... ചെല്ലം....' എന്നൊരു ഗ്രൂപ്പ് സോങ്ങും. ആദ്യപാട്ട് പുറത്തുവന്നതേയില്ല. 'ചെല്ലം... ചെല്ലം...' അഞ്ചു വര്‍ഷത്തിനുശേഷമാണ് ഇറങ്ങിയത്.

1982-ല്‍ റെക്കോഡ് ചെയ്ത 'പ്രണയവസന്തം തളിരണിയുമ്പോള്‍...' ആണ് എന്റെ ആദ്യ പാട്ടായി അറിയപ്പെടുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു അതിന്റെ റെക്കോഡിങ്ങ്. അച്ഛന്റെ കൈയില്‍തൂങ്ങിയാണ് ഞാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ എം.ജി. രാധാകൃഷ്ണന്‍ സാര്‍ ചോദിച്ചു, 'ആരുടെ കൂടെയാണ് പാടുന്നത് എന്നറിയാമോ?'

ഞാന്‍ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു, 'ദാസേട്ടന്റെ കൂടെ.'

മുമ്പ് 'താറാവ്' എന്ന സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്ങിന് ചേച്ചി ബീനക്ക് കൂട്ടായി ഞാന്‍ ചിത്രാഞ്ജലിയില്‍ പോയിട്ടുണ്ട്. അന്ന് ദാസേട്ടന്‍ എന്നോട് തമാശയായി ചോദിച്ചു, 'എന്താ പാടുന്നോ?' എന്ന്. പിന്നീട് ചില സ്റ്റേജുകളില്‍ ദാസേട്ടനൊപ്പം പാടാന്‍ എനിക്കവസരവും കിട്ടിയിട്ടുണ്ട്. അതുകൊണ്ടൊക്കെയാവാം ദാസേട്ടനൊപ്പം പാടുന്നു എന്നത് അത്ര ടെന്‍ഷനടിക്കേണ്ട കാര്യമായി എനിക്ക് തോന്നിയിരുന്നില്ല.

എന്റെ മറുപടി കേട്ട് രാധാകൃഷ്ണന്‍ സാര്‍ പറഞ്ഞു, 'ലോകത്തെ തന്നെ വലിയ ഗായകരില്‍ ഒരാളാണ് യേശുദാസ്. ദാസിനൊപ്പം പാടുമ്പോള്‍ പിഴവുവരുന്നത് ആരും ക്ഷമിക്കില്ല.' സാര്‍ ഞാന്‍ ഉഴപ്പാതിരിക്കാന്‍ പറഞ്ഞതാണ്. പക്ഷേ, എനിക്കത് ഭയങ്കര ടെന്‍ഷനുണ്ടാക്കി.
പാട്ട് തുടങ്ങും മുമ്പ് ഞാന്‍ ദാസേട്ടന്റെ കാല്‍ തൊട്ട് വണങ്ങി. 'നന്നായി വരും', അദ്ദേഹം അനുഗ്രഹിച്ചു. പക്ഷേ, ചൊല്ലിപ്പഠിച്ച പാട്ടായിട്ടും റെക്കോഡിങ് പലതവണ തെറ്റി. ജീവിതത്തില്‍ ആദ്യമായി പേടി എന്ന ഫീലിങ്ങ് ഞാനറിഞ്ഞു. രാധാകൃഷ്ണന്‍ സാര്‍ ഹെഡ്‌ഫോണെടുത്ത് എന്റെ ചെവിയില്‍ വെച്ചുതന്നു. തെറ്റുമനസ്സിലാക്കാന്‍ പറഞ്ഞു. ഞാന്‍ പേടിയോടെ ദാസേട്ടനെ നോക്കി. അദ്ദേഹം പക്ഷേ, ഭയങ്കര റിലാക്‌സ്ഡ് ആയിരുന്നു. എല്ലാവരോടും ചിരിച്ചും തമാശ പറഞ്ഞുമൊക്കെ. 'സാരമില്ല. ഒന്നുകൂടി ശ്രമിക്കാം', അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. എങ്കിലും എന്റെ ടെന്‍ഷന്‍ ഒഴിഞ്ഞില്ല. ഒരുവിധത്തില്‍ പാടിത്തീര്‍ക്കുകയായിരുന്നു ആ പാട്ട്.

പാട്ടുകാരിയാവാന്‍ ചിത്രയ്ക്ക് കുടുംബത്തിന്റെ സഹായമുണ്ടായിരുന്നോ?

എന്റേത് ഒരു സംഗീത കുടുംബമാണ്. അച്ഛന്‍ കരമന കൃഷ്ണന്‍ നായരും അമ്മായി രാജമ്മയും പാടുമായിരുന്നു. എന്റെ ചേച്ചി ബീനയും കസിന്‍ ജയലക്ഷ്മിയും ചില സിനിമകളിലൊക്കെ പാടിയിട്ടുണ്ട്. അമ്മ ശാന്തകുമാരി നന്നായി വീണവായിക്കുമായിരുന്നു.

അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു വൈകീട്ട് പൂജാമുറിയില്‍ സന്ധ്യാദീപം കൊളുത്തി പൂക്കളൊക്കെ വെച്ച് ഞങ്ങള്‍ കീര്‍ത്തനങ്ങള്‍ പാടണ മെന്ന്. അമ്മ വീണ മീട്ടും. അനിയന്‍ മൃദംഗം വായിക്കും. ഞാനും ബീനച്ചേച്ചിയും പാടും. പാട്ടുപഠിക്കാന്‍ ആദ്യം ചേര്‍ത്തത് ബീനച്ചേച്ചിയെ ആണ്. മാവേലിക്കര പ്രഭാകരവര്‍മ്മ സാര്‍ വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. ചേച്ചിയെ വര്‍മ്മസാര്‍ പാട്ട് പഠിപ്പിക്കുമ്പോള്‍ ഞാനും അനിയനും മുറ്റത്ത് കളിക്കുന്നുണ്ടാവും. പക്ഷേ, പാട്ടുകേട്ടാല്‍ എനിക്ക് കളിയില്‍ ശ്രദ്ധ കിട്ടില്ല. ഞാനത് കേട്ട് നില്‍ക്കും. ഇത് മനസ്സിലാക്കി അമ്മ എന്നെ ഞങ്ങളുടെ ഗ്രാമത്തിലൊരു പാട്ടിയമ്മയുണ്ട്, അവരുടെയടുത്ത് പാട്ടുപഠിക്കാന്‍ വിട്ടു. 'വര്‍ണ്ണം' വരെ പാട്ടിയമ്മ പഠിപ്പിച്ചു.

എട്ടാം ക്ലാസിലെത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ് എനിക്ക് കിട്ടി. സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ എന്നേക്കാള്‍ പരിശ്രമിച്ചത് അച്ഛനായിരുന്നു. അച്ഛനാണ് അപേക്ഷ അയച്ചതും ഇന്റര്‍വ്യൂവിനായി എന്നെ മദ്രാസില്‍ കൊണ്ടുപോയതുമൊക്കെ. സ്‌കോളര്‍ഷിപ്പ് കിട്ടിയശേഷമാണ് ഡോ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ പാട്ടുപഠിക്കാന്‍ എനിക്ക് അവസരം കിട്ടുന്നത്.

അച്ഛന്‍ ഞങ്ങളെ പുകഴ്ത്തി പറയുന്നതിനേക്കാള്‍ വിമര്‍ശിച്ച് നന്നാക്കാനാണ് ശ്രമിച്ചിരുന്നത്. 'സംഗീതത്തില്‍ നീ ഒന്നും ആയിട്ടില്ല, ഇനിയും പഠിക്കേണ്ടിയിരിക്കുന്നു', അദ്ദേഹം ഇടയ്ക്കിടെ ഓര്‍മിപ്പിക്കും. ഞങ്ങളുടെ മനസ്സില്‍ അഹങ്കാരം വളരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്റ്റുഡിയോ യാത്രകളിലെല്ലാം എനിക്ക് കൂട്ട് അച്ഛനായിരുന്നു. രവീന്ദ്രന്‍ മാഷും ശ്യാം സാറും ജെറിമാഷുമൊക്കെ എപ്പോഴും പറയും, 'നിന്നോടുള്ള സ്‌നേഹത്തില്‍ അല്പം നിന്റെ അച്ഛനുള്ളതാണ്' എന്ന്. എന്നെക്കുറിച്ച് എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞ് രാജാ സാറിന്റെ ചെവിയിലെത്തിയാല്‍ അദ്ദേഹം വിളിക്കും, 'നീ എനിക്ക് മകള്‍ പോലെയാണ്. നിന്നെ വഴക്കുപറയാനുള്ള അധികാരം എനിക്കുണ്ട്'എന്ന്. അച്ഛനോടുള്ള രാജാസാറിന്റെ അടുപ്പമായിരുന്നു ഇങ്ങിനെ പറയാനുള്ള പ്രേരണ.

അമ്മയുടെ പിന്തുണ മറ്റുതരത്തിലായിരുന്നു. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ റെക്കോഡിങ്ങിന് പോകുന്ന ദിവസം പുലര്‍ച്ചെ അമ്മ വിളിച്ചെണീപ്പിക്കും, നല്ല കണികാണിക്കാനായിട്ട്. പശുക്കുട്ടിയോ സ്വര്‍ണാഭരണങ്ങളോ ആയിരിക്കും കണി. തൊണ്ടയില്‍ അണുബാധ വരാതിരിക്കാന്‍ എന്നും രാവിലെ വെണ്ണയില്‍ കുരുമുളക് പൊടിച്ച് ചേര്‍ത്ത് കഴിക്കാന്‍ തരും. അമ്മ പഠിപ്പിച്ചുതന്ന ശീലങ്ങളൊക്കെ ഞാനിപ്പോഴും തെറ്റിക്കാറില്ല. ഇന്നും നല്ല കാര്യങ്ങള്‍ക്ക് പോകുന്ന ദിവസം രാവിലെ വിജയേട്ടന്‍ ഒരു സ്വര്‍ണമോതിരം എന്റെ കൈയില്‍ വെച്ചുതരും, കണിയായിട്ട്.

ജീവിതത്തില്‍ ചിത്രയെ സ്വാധീനിച്ച വ്യക്തികള്‍ എന്നുപറയാന്‍?

എന്റെ അച്ഛന്‍. എനിക്ക് തോന്നുന്നു, അച്ഛന്‍ ചെയ്ത ത്യാഗങ്ങളുടെ ഫലം കിട്ടിയത് എനിക്കാണെന്ന്. എനിക്കുവേണ്ടിയാണ് അച്ഛന്‍ അവസാനം വരെ ജീവിച്ചത്. ഞാനോര്‍ക്കുന്നു, ചെന്നൈ എ.വി.എം. സ്റ്റുഡിയോ. 'അനുരാഗി' എന്ന സിനിമയിലെ 'ഏകാന്തതേ നീയും അനുരാഗിയാണോ...' എന്ന പാട്ടുപാടാനായി ഞാന്‍ റെക്കോഡിങ് റൂമില്‍ നില്‍ക്കുന്നു.

അച്ഛന് അര്‍ബുദം കലശലായ സമയമായിരുന്നു അത്. തൊണ്ടയിലായിരുന്നു രോഗം. പിന്നെ അത് കവിളിനെയും കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിരുന്നു. രണ്ടു വരി പാടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ തിരിഞ്ഞ് അച്ഛനെ നോക്കി. അതെന്റെ ശീലമായിരുന്നു. അച്ഛന്റെ ഒരു ചിരി, അതെനിക്ക് കൂടുതല്‍ നന്നായി പാടാനുള്ള പ്രോത്സാഹനമാകാറുണ്ട്. പക്ഷേ, അന്ന് അച്ഛന്‍ കരയുകയായിരുന്നു. കവിളിലൂടെ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. വേദന കടിച്ചമര്‍ത്താന്‍ കഷ്ടപ്പെടുകയാണ് അച്ഛന്‍. പുറത്തേക്കോടി അച്ഛനെ നെഞ്ചോട് ചേര്‍ക്കണമെന്ന് മനസ്സ് വെമ്പല്‍കൊണ്ടു.

പക്ഷേ, വീണ്ടും ആലോചിച്ചപ്പോള്‍ തോന്നി, പാട്ട് പാതി പാടി നിര്‍ത്തുന്നത് സംഗീതത്തെ സ്‌നേഹിക്കുന്ന അച്ഛനോട് ചെയ്യുന്ന തെറ്റായിരിക്കും. മാത്രമല്ല, ദാസേട്ടന്‍ എന്നെ പഠിപ്പിച്ചുതന്നിട്ടുള്ളത് 'മനസ്സും ശരീരവും എത്ര കണ്ട് അസ്വസ്ഥമാണെങ്കിലും വാക്കുകൊടുത്തിട്ടുണ്ടെങ്കില്‍ റെക്കോഡിങ് തീര്‍ന്നേ മടങ്ങാവൂ' എന്നാണ്. ഞാനത് അനുസരിച്ചു. ആ പാട്ട് പാടി മുഴുമിപ്പിച്ചശേഷം ഞാന്‍ അച്ഛനടുത്തേക്ക് ഓടി, 'അച്ഛനെ വേദനിപ്പിച്ചുകൊണ്ട് എനിക്കിനി സിനിമയില്‍ പാടേണ്ട', ഞാന്‍ പറഞ്ഞു. അച്ഛനത് ഭയങ്കര വിഷമമായി. പിന്നീടുള്ള എന്റെ ഒരു റെക്കോഡിങ്ങിനും അച്ഛന്‍ കൂട്ടുവന്നില്ല. ആറു മാസത്തിനുശേഷം അച്ഛന്‍ പോയി.

(ഒരു നിമിഷം ചിത്ര ഓര്‍മകളിലേക്ക് ചാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു.) അച്ഛന്‍ ഒരിക്കല്‍പോലും ഞാന്‍ പാടിയ പാട്ട് ഗംഭീരമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ കണ്ടിട്ടുണ്ട്, എന്റെ പാട്ട് റേഡിയോയില്‍ വരുമ്പോള്‍ ആസ്വദിച്ച് കേട്ടിരിക്കുന്നത്.

ഇപ്പോഴത്തെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരംആശങ്ക പ്പെടുത്തുന്നുണ്ടോ?

ആശങ്കപ്പെട്ടിട്ട് കാര്യമില്ലല്ലോ. ഓരോ കാലത്തും അതിന്റേതായ മാറ്റങ്ങള്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. ദാസേട്ടന്‍ പറഞ്ഞുകേട്ടിട്ടുണ്ട് മുമ്പൊക്കെ ഒരാഴ്ച വരെ സിനിമ എടുക്കുന്ന കമ്പനിക്കാരുടെ ഓഫീസില്‍ വെച്ച് ഓര്‍ക്കെസ്ട്രയുടെ കൂടെ റിഹേഴ്‌സലൊക്കെ ചെയ്താണ് പാട്ട് റെക്കോഡ് ചെയ്തിരുന്നത് എന്ന്. പിന്നെ അതു മാറി. ഞാന്‍ വന്ന സമയത്ത് ഓര്‍ക്കെസ്ട്രയുടെ കൂടെത്തന്നെയാണ് റെക്കോഡിങ്. പക്ഷേ, പാട്ട് അന്നേ പഠിക്കൂ എന്ന രീതിയായിരുന്നു. ഇപ്പോള്‍ സംഗീതസംവിധായകരെ പാട്ടുകാര്‍ കാണണമെന്നുപോലുമില്ല. ഓര്‍ക്കെസ്ട്രക്കാരെയും കാണുന്നില്ല. മിക്കവരും ഫോണിലൂടെയാണ് ട്യൂണ്‍ പറഞ്ഞുതരിക.

മുമ്പ് എനിക്കൊരു ഹോബിയുണ്ടായിരുന്നു. ഞാന്‍ പാടുന്ന പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നവരുടെ ശബ്ദം ഞാന്‍ ടേപ്പില്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കും. അവര്‍ എനിക്ക് പഠിപ്പിച്ചുതരുന്നത് എഡിറ്റ് ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുക. അടുത്തകാലം വരെ ഞാനിത് ചെയ്തിരുന്നു. പക്ഷേ, ഇപ്പോഴത് പറ്റുന്നില്ല. കാരണം ട്രാക്ക് പാടിത്തരുന്ന കുട്ടികളുടെ വോയ്‌സ് നോക്കിയാണ് ഇപ്പോള്‍ നമ്മള്‍ പാടുന്നത്. എല്ലാ സംഗീതസംവിധായകരും ഇങ്ങനെയാണ് എന്നല്ല. ജോണ്‍സണ്‍ മാഷൊക്കെ ഇപ്പോഴും സ്വയം പാടിത്തരാറുണ്ട്. വെങ്കിടേഷ് സാര്‍ ഗിറ്റാറില്‍ വായിച്ചുകേള്‍പ്പിക്കും.

മുമ്പൊക്കെ ഉച്ചാരണത്തില്‍ നല്ലപോലെ ശ്രദ്ധിക്കണമായിരുന്നു. തമിഴില്‍ പാടാന്‍ പോയ കാലത്ത് വൈരമുത്തു സാറും രാജാ സാറുമൊക്കെ എനിക്ക് ഉച്ചാരണം പഠിപ്പിച്ചുതരുമായിരുന്നു. ഇപ്പോഴാകട്ടെ അക്ഷരസ്ഫുടതയോ ശബ്ദസുഖമോ ആരും സീരിയസായി എടുക്കുന്നില്ല.

ഡ്യുവറ്റ് പാടുമ്പോള്‍ ഗായകനും ഗായികയും ഒരുമിച്ച് നിന്നുതന്നെ പാടണം. അപ്പോഴേ അതില്‍ ഭാവം കൂടുതല്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റൂ. ഗായകന്‍ ഒരു എക്‌സ്പ്രഷന്‍ കൊടുക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന ഗായികയ്ക്ക് അതിനനുസരിച്ച് ഭാവം നല്‍കി പാടാന്‍ പറ്റും. ഇപ്പോള്‍ രണ്ടുപേരും രണ്ടു സ്ഥലത്തു നിന്ന് പാടി റെക്കോഡ് ചെയ്തിട്ട് ഒന്നിച്ചാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പാട്ടിന്റെ മുഴുവന്‍ തീവ്രതയും കിട്ടുന്നുണ്ടോ എന്ന് സംശയമാണ്.

വേറൊരു സങ്കടകരമായ കാര്യം, മുമ്പൊക്കെ ഒരു മ്യൂസിക്കല്‍ ഫാമിലിയായിരുന്നു. ഓര്‍ക്കെസ്ട്ര വായിക്കുന്നവരെയും കോറസ് പാടുന്നവരെയും നമ്മള്‍ കാണും. ഇപ്പോള്‍ ഇവരെയൊന്നും പാട്ടുകാര്‍ കാണുന്നുപോലുമില്ല. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സിങ്ങിങ്ങ് മ്യുസിഷ്യന്‍സ് യൂണിയന്റെ അമ്പതാം വാര്‍ഷികം നടത്തി. എ.ആര്‍. റഹ്മാന്‍, ഇളയരാജ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. മുമ്പ് എന്റെ കൂടെ കോറസ് പാടിയിരുന്നവരെയും ഓര്‍ക്കെസ്ട്ര വായിച്ചിരുന്നവരെയും എത്രയോ വര്‍ഷത്തിനുശേഷം ഞാനാ ചടങ്ങില്‍ വെച്ച് കണ്ടു. ആരൊക്കെ ജീവിച്ചിരിക്കുന്നു, ആരൊക്കെ രംഗത്തുണ്ട് എന്നൊക്കെ അന്നാണ് ഞാനറിയുന്നത്. മുമ്പൊരു കുടുംബമായി കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ!

ചിത്രയെന്ന ഗായികയെ ഏറ്റവും നന്നായി ഉപയോഗിച്ച സംഗീത സംവിധായകന്‍ ആരാണ്?

എല്ലാ സംഗീത സംവിധായകരുടെയും കുറേ നല്ല പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. പിന്നെ, കുറച്ചുകൂടി ക്രിയേറ്റീവായിട്ട് ചെയ്യാന്‍ അവസരം തന്നിട്ടുള്ളത് രവീന്ദ്രന്‍ മാഷാണ്. പല്ലാവൂര്‍ ദേവനാരായണനിലെ ഒരു ശ്ലോകം റെക്കോഡ് ചെയ്യുമ്പോള്‍ മൂന്നു രാഗം പറഞ്ഞുതന്നിട്ട് 'ഇനി ചിത്രയിത് ഉപയോഗിച്ച് പാടിക്കോ' എന്ന് രവീന്ദ്രന്‍ മാഷ് പറഞ്ഞു. ഞാനത് പാടി. അതില്‍ ചെറിയ തെറ്റുകള്‍ വന്നിരുന്നു എന്ന് പിന്നീടെനിക്ക് മനസ്സിലായി. എങ്കിലും അങ്ങനെയൊരു പരീക്ഷണത്തിന് സമ്മതം തന്നത് എനിക്കൊരു പ്രോത്സാഹനമായിരുന്നു. 'ആലില മഞ്ചലില്‍ നീയാടുമ്പോള്‍...', 'വാര്‍മുകിലേ...', 'കാര്‍മുകില്‍ വര്‍ണ്ണന്റെ...', 'കളഭം തരാം...', 'പുലര്‍കാല സുന്ദരസ്വപ്‌നത്തില്‍...', 'പാടി, തൊടിയിലേതോ...' ഒരുപാട് നല്ല പാട്ടുകള്‍ രവീന്ദ്രന്‍ മാഷ് എനിക്ക് തന്നിട്ടുണ്ട്.

മദ്രാസ് നഗരത്തില്‍ വന്നശേഷമാണ് ചിത്രയുടെ വളര്‍ച്ച മുഴുവന്‍. ഈ നഗരത്തില്‍ ആദ്യം എത്തിയത് ഓര്‍മയില്ലേ?

ടാലന്റ് സര്‍ച്ച് പരീക്ഷയുടെ ഇന്റര്‍വ്യൂവിനായാണ് ആദ്യം ഞാന്‍ മദ്രാസില്‍ വരുന്നത്. പിന്നെ വരുന്നത് 'കളിയില്‍ അല്പം കാര്യം' എന്ന സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്ങിനാണ്. രവീന്ദ്രന്‍ മാഷാണ് അതിന്റെ സംഗീതം. ഞാനും അച്ഛനും റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ കൂട്ടാന്‍ മാഷ് തന്നെ നേരിട്ട് വരികയായിരുന്നു. 'പരിചിതമില്ലാത്ത നഗരത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നു കരുതി' എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ് എന്നൊരു ഹോട്ടലിലാണ് അന്ന് താമസിച്ചത്. അത് എവിടെയാണെന്നോ ഇപ്പോഴുമുണ്ടോ എന്നൊന്നും എനിക്കറിയില്ല. 'കണ്ണോടുകണ്ണായ സ്വപ്‌നം നീയല്ലേ...' എന്ന പാട്ടാണ് അന്ന് റെക്കോഡ് ചെയ്തത്. ജെമിനി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ജെമിനി സ്റ്റുഡിയോ ഇപ്പോഴില്ല. എങ്കിലും ആ സ്റ്റുഡിയോയ്ക്കകമൊക്കെ ഇപ്പോഴും എനിക്ക് നല്ല ഓര്‍മയുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ അതുവഴി പോകുമ്പോള്‍ കണ്ടു, സ്റ്റുഡിയോ നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഹോട്ടല്‍സും അപ്പാര്‍ട്ടുമെന്റുമൊക്കെയാണ്.
പിന്നെപ്പിന്നെ ചെന്നൈയില്‍ ഇടയ്ക്കിടെ വരാന്‍ തുടങ്ങി. അപ്പോഴൊക്കെ ചെട്പട്ടിലെ 'ക്യൂന്‍സ് ഒപ്പപ്പ' എന്ന ഹോട്ടലിലാണ് താമസിച്ചത്. രാജാ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് ആ ഹോട്ടലില്‍ വെച്ചാണ്. ആ ഹോട്ടലിന്റെ താഴത്തെ നിലയില്‍ എനിക്കും അച്ഛനും സ്ഥിരമായി ഒരു മുറിയുണ്ടായിരുന്നു.

അച്ഛന് അസുഖം വന്നശേഷമാണ് യാത്ര ചെയ്യുന്നത് പ്രയാസമാകുമെന്ന് കരുതി മദ്രാസില്‍ ഞങ്ങളൊരു വീടെടുക്കുന്നത്. ഇപ്പോള്‍ എന്റെ മാനേജരായ കെ.കെ. മേനോന്‍ സാറിന്റെ കസിന്റെ വീടിന്റെ മുകളിലെ നിലയാണ് ഞങ്ങള്‍ വാടകയ്‌ക്കെടുത്തത്. ഇപ്പോള്‍ എന്റെ വീട് നില്‍ക്കുന്ന അരുണാചലം റോഡൊക്കെ അന്ന് ചെമ്മണ്‍പാതയാണ്. സൈക്കിള്‍ റിക്ഷയിലാണ് യാത്ര. സൈക്കിള്‍ റിക്ഷയില്‍ കയറി സ്റ്റുഡിയോയിലെത്തുമ്പോഴേക്കും മൂക്കിലൊക്കെ പൊടികയറും. എനിക്കാണെങ്കില്‍ അല്പം പൊടി കയറിയാല്‍ മതി, അലര്‍ജിയാകും. പിന്നെ തുമ്മിത്തുമ്മി തോല്‍ക്കും.

നാട്ടില്‍ അന്ന് ഞങ്ങള്‍ക്കൊരു പഴയ അംബാസിഡര്‍ കാറുണ്ടായിരുന്നു. അത് പിന്നെ മദ്രാസില്‍ കൊണ്ടുവന്നു. കുറേക്കാലം ഞാനത് ഉപയോഗിച്ചു. ഒരുപാട് സെന്റിമെന്റല്‍ അറ്റാച്ചുള്ള കാറായിരുന്നു അത്. വര്‍ക്ക്‌ഷോപ്പില്‍ കയറിയിറങ്ങി തോറ്റപ്പോള്‍ അത് വിറ്റു. പിന്നെയും ഏറെ കാലത്തിനുശേഷമാണ് സ്വന്തമായി വീടും കാറുമൊക്കെ ഉണ്ടാകുന്നത്. അതിനുശേഷം ഒരിക്കലും ഈ നഗരം വിട്ടുപോകാന്‍ തോന്നിയിട്ടില്ല. ഇനി തീരെ സാധിക്കില്ല. ഞങ്ങളുടെ കാസറ്റ് കമ്പനി 'ഓഡിയോ ട്രാക്‌സും' സ്റ്റുഡിയോ 'കൃഷ്ണ ഡിജി ഡിസൈനും ' ചെന്നൈയിലാണ്. അതിന്റെ കാര്യത്തിലൊന്നും പക്ഷേ, എന്റെ ഇടപെടല്‍ ഇല്ല. അതെല്ലാം നോക്കി നടത്തുന്നത് വിജയേട്ടനാണ്. ബിസിനസിന്റെ കാര്യത്തില്‍ ഞാന്‍ വട്ടപൂജ്യമാണ്.

കലാകാരന്മാര്‍ രാഷ്ട്രീയമുള്‍പ്പെടെ സകല മേഖലകളിലും പയറ്റിനോക്കുന്ന കാലമാണിത്. സംഗീതമല്ലാതെ ചിത്രയ്ക്ക് മറ്റൊന്നിലും താല്പര്യമില്ലേ?

എന്റെ മനസ്സുനിറയെ സംഗീതമാണ്. മറ്റു വിഷയങ്ങളൊന്നും എന്റെ തലയില്‍ കയറില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്തും ഞാന്‍ ശരാശരിക്കാരിയായിരുന്നു. എന്നും പുലര്‍ച്ചെ പഠിക്കാന്‍ എണീക്കും. അപ്പോഴാകും തൊട്ടപ്പുറത്തെ അമ്പലത്തില്‍ നിന്ന് ഭക്തിഗാനം കേള്‍ക്കുന്നത്. എന്റെ മനസ്സ് അതോടെ അങ്ങോട്ട് മാറും. കൈയില്‍ പുസ്തകം വെച്ച് മൈക്കിലെ ഭക്തിഗാനം പഠിച്ചുതീര്‍ക്കും. ഒടുവില്‍ അച്ഛന്‍ പറഞ്ഞു, 'ഇവള്‍ക്ക് സംഗീതമേ പറ്റൂ'. അങ്ങനെ പ്രീഡിഗ്രിക്ക് ശേഷം ബി.എ. മ്യൂസിക്കിന് പറഞ്ഞുവിട്ടു.

സംഗീതത്തെക്കുറിച്ചു മാത്രം എല്ലാം അറിഞ്ഞാല്‍ പോരാ എന്നു മനസ്സിലാക്കിയ ഒരു സന്ദര്‍ഭം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഇംഗ്ലീഷ് പത്രം കേരളത്തിലെ പ്രമുഖരായ അഞ്ച് സ്ത്രീകളെ തിരഞ്ഞെടുത്തു. അതില്‍ ഒരാള്‍ ഞാനായിരുന്നു. ഞങ്ങള്‍ അഞ്ചു പേരോടും പത്രം കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്നോട് ചോദിച്ചത്, 'പഞ്ചാബ് പ്രശ്‌നത്തെക്കുറിച്ച് എന്തറിയാം?' എന്നായിരുന്നു. ഞാനവരോട് തിരിച്ച് ചോദിച്ചു, 'അതിന് പഞ്ചാബിലെന്താ പ്രശ്‌നം?' എന്ന്. ആ സമയത്താണ് പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്്. ഇത് പക്ഷേ, ഞാന്‍ മനസ്സിലാക്കിയിട്ടില്ലായിരുന്നു.

പഴയകാല ഗായകരുടെ എളിമയും ആത്മാര്‍ഥതയും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഇല്ലെന്ന് കേള്‍ക്കുന്നു?

അതിന് അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവരുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമായിരുന്നു. നമ്മള്‍ മനസ്സുകൊണ്ട് ബഹുമാനിക്കുന്ന
വരെ കാണുമ്പോള്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണമെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്റെ മോളോടും ഞാന്‍ ഇതുതന്നെയാണ് പറഞ്ഞുകൊടുക്കുന്നത്. നമ്മള്‍ അതിലൂടെ ബഹുമാനിക്കുന്നത് ആ വ്യക്തിയെ മാത്രമല്ല, അവരിലെ കലയെയാണ്.

പെട്ടെന്നൊരു നാള്‍ നാലാള്‍ കാണുമ്പോള്‍ തിരിച്ചറിയുന്നു, പൈസയൊക്കെ കൈയില്‍ വരുന്നു എന്നുവരുമ്പോള്‍ സ്വയം തോന്നുകയാണ്, തങ്ങള്‍ എവിടെയൊക്കെയോ എത്തിയെന്ന്. ഇത് ചെറുപ്പക്കാരായ പാട്ടുകാരുടെ മാത്രം പ്രശ്‌നമല്ല. ഇന്നത്തെ മൊത്തം ചെറുപ്പക്കാരുടെയും പ്രശ്‌നമാണ്. കുറച്ചു പാട്ടൊക്കെ പാടാന്‍ തുടങ്ങിയ കാലത്ത് എനിക്കും തോന്നിയിരുന്നു ഇതുപോലെയൊക്കെ. അപ്പോള്‍ അച്ഛന്‍ പറഞ്ഞുതന്നു, 'നിന്റെ മുതിര്‍ന്നവരെ നോക്ക്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ നീയൊന്നും ആരുമല്ല' എന്ന്. ചിങ്കാരവേല എന്ന പാട്ട് അച്ഛന്‍ ഉദാഹരണമായി പറഞ്ഞുതരും. അന്നൊന്നും യാതൊരു ടെക്‌നോളജിയുമില്ല. ലൈവായി പാടിയിട്ട് റെക്കോഡ് ചെയ്യുകയാണ്. ഒറ്റ ടേക്ക്. എന്നിട്ടും മുത്തു മുത്തുപോലുള്ള പാട്ടുകളല്ലേ അതൊക്കെ. ഇന്നൊക്കെ എ.സി. സ്റ്റുഡിയോയില്‍ നമ്മുടെ സൗകര്യം നോക്കിയാണ് റെക്കോഡിങ്ങ്. അതൊക്കെ മനസ്സിലാക്കുമ്പോള്‍ നമ്മള്‍ സ്വയം അറിയും, നമുക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്ന്.

ചിത്ര ഇപ്പോള്‍ കുട്ടിയായിരുന്നെങ്കില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമായിരുന്നോ?

തീര്‍ച്ചയായും മത്സരിക്കുമായിരുന്നു. റിയാലിറ്റി ഷോകളിലൂടെ പാടാനുള്ള കഴിവ് മാത്രമല്ല വളര്‍ത്തുന്നത്. എന്നെത്തന്നെ നോക്കൂ. തനിച്ചൊരിടത്ത് പോകാനുള്ള സാമര്‍ഥ്യമില്ല, ഒരു സ്‌റ്റേജില്‍ കയറി സംസാരിച്ച് സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവില്ല, പെര്‍ഫോം ചെയ്യാന്‍ തീരെ അറിഞ്ഞുകൂടാ. മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്, ദാസേട്ടനൊക്കെ ഗാനമേളയ്ക്ക് കസേരയിലിരുന്നാണ് പാടുക. പിന്നെ നിന്ന് പാടലായി. ഇപ്പോള്‍ ഓടിനടന്നും സദസ്സിലേക്ക് ഇറങ്ങിച്ചെന്നുമൊക്കെയാണ് ഗായകര്‍ പാടുന്നത്. പ്രേക്ഷകര്‍ക്കും അതാണിഷ്ടം. അപ്പോള്‍ ആതരത്തിലേക്ക് ഗായകരെ മാറ്റണമെങ്കില്‍ റിയാലിറ്റി ഷോകളിലൂടെ സാധിക്കും. മാത്രമല്ല, വളരെ പ്രശസ്തരായ ഗായകരാണ് മിക്ക റിയാലിറ്റി ഷോകളിലും ജഡ്ജസായി വരുന്നത്. അവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, പാടാനുള്ള കഴിവ് മെച്ചപ്പെടുത്താനും കഴിയും.

റിയാലിറ്റി ഷോകളിലൂടെ നല്ല ഗായകരുണ്ടാകുമെന്ന് കരുതാമോ?

നല്ല ഗായകര്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ഇവരില്‍ എത്രപേര്‍ക്ക് അവസരം കിട്ടുമെന്ന്് പറയാന്‍ പറ്റില്ല. ഇപ്പോള്‍ ഗായകരുടെ എണ്ണം ഒരുപാട് കൂടുതലാണ്. ഇതില്‍ വ്യത്യസ്തത അവകാശപ്പെടാനുള്ള എന്തെങ്കിലും കഴിവുള്ളവര്‍ക്ക് മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ. ഇനിയുള്ള കാലത്ത് ദാസേട്ടനോ ജാനകിയമ്മയോ നിന്നപോലെ ആര്‍ക്കും അത്രയും കാലം നില്‍ക്കാന്‍ പറ്റില്ല. ഞാനിപ്പോള്‍ പുതിയ കുട്ടികളോട് പറയുന്ന ഒരു കാര്യമുണ്ട്. 'നിങ്ങള്‍ പാടിക്കോളൂ. ഒപ്പം പഠനത്തിലും ശ്രദ്ധിക്കണം. കാരണം പാട്ടുപാടി ജീവിക്കാം എന്ന രീതി പോയ്ക്കഴിഞ്ഞു. ഇനി ജോലിക്കൊപ്പം പാട്ടും എന്ന രീതിയേ പറ്റൂ.'

ഇപ്പോഴത്തെ ചെറുപ്പക്കാര്‍ പൈസ അങ്ങോട്ട് കൊടുത്ത് പാടാന്‍ അവസരം വാങ്ങുന്ന അവസ്ഥയുണ്ട്

തീര്‍ച്ചയായും അതൊരു ദുരന്തമാണ്. നമ്മള്‍ ഏത് ജോലിക്ക് പോയാലും ന്യായമായ കൂലി കിട്ടിയിരിക്കണം. ഒരു പാട്ട് പാടിക്കഴിഞ്ഞാല്‍, അതിന്റെ പേരില്‍ സ്റ്റേജിലൊക്കെ പാടാനുള്ള അവസരം കിട്ടുമെന്നും അതുവഴി പൈസ സമ്പാദിക്കാമെന്നുമാണ് ഈ ചെറുപ്പക്കാരും അവരില്‍ നിന്ന് കാശുവാങ്ങുന്നവരും പറയുന്നത്. പക്ഷേ, ആ പാട്ട് ഹിറ്റായാലല്ലേ ഇതിനൊക്കെ സാധിക്കൂ. ഈ ചൂഷണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഒരുകാലത്ത് ചിത്ര റിയാലിറ്റി ഷോകള്‍ക്ക് എതിരായിരുന്നല്ലോ?

പാട്ടുപാടി നൃത്തം ചെയ്യുന്ന രീതിയോട് ഞാനിപ്പോഴും യോജിക്കുന്നില്ല. പക്ഷേ, ഞാനിതിനെ ക്രിട്ടിസൈസ് ചെയ്യില്ല. കാരണം, പാട്ടുപാടി നൃത്തം ചെയ്യുക എന്നത് എന്നെക്കൊണ്ട് ഒരിക്കലും പറ്റാത്ത കാര്യമാണ്. ചെയ്യുന്നവര്‍ ചെയ്യട്ടെ. പക്ഷേ, ഒരുകാര്യം ഞാന്‍ പറയാം. ഓടിയും നൃത്തം ചെയ്തുമൊക്കെ പാടുന്നവരുടെ തൊണ്ടയ്ക്ക് അധികം ആയുസ്സുണ്ടാവില്ല. ഇപ്പോഴും ഞാന്‍ കുട്ടികളോട് പറയാറുള്ളത്, ഡാന്‍സില്‍ ശ്രദ്ധിച്ച് പാട്ടില്‍ മോശമാവരുത് എന്നാണ്. സ്റ്റാര്‍ സിങ്ങറില്‍ മാര്‍ക്കിടുമ്പോള്‍ ഞാന്‍ പെര്‍ഫോമന്‍സ് നോക്കി മാര്‍ക്കിടാറില്ല. അതിനാണ് സെലിബ്രിറ്റി ഗസ്റ്റ് (ചിരിക്കുന്നു).

ഏത് നടി പാടി അഭിനയിക്കുമ്പോഴാണ് ചിത്രയുടെ പാട്ട് ഏറ്റവും മനോഹരമാകുന്നത്?

അങ്ങിനെ ചിലരെ മാത്രം എടുത്തുപറയാന്‍ പറ്റില്ല. എങ്കിലും ഞാന്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഉര്‍വശിക്കുവേണ്ടിയാണ്. ഉര്‍വശിയുടെ അഭിനയത്തില്‍ എന്റെ പാട്ട് കേള്‍ക്കുമ്പോള്‍ പ്രത്യേക സുഖം തോന്നാറുണ്ട്. തമിഴില്‍ ഖുശ്ബു, സുഹാസിനി എന്നിവര്‍ക്ക് എന്റെ ശബ്ദം നന്നായി ചേരുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. തെലുങ്കില്‍ ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, സൗന്ദര്യയ്ക്ക് ചിത്രയുടെ ശബ്ദം നന്നായി യോജിക്കുന്നുണ്ടെന്ന്.

ചിത്ര എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകള്‍?

ദാസേട്ടന്‍ പാടിയ 'താമസമെന്തേ വരുവാന്‍...', 'സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍...', ജാനകിയമ്മയുടെ 'സ്വര്‍ണമുകിലേ...', 'സൂര്യകാന്തീ... സൂര്യകാന്തീ...', സുജാത പാടിയ 'എത്രയോ ജന്മമായ്...'

ചിത്രയ്ക്ക് ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയല്ലോ. യേശുദാസ് ഇടയ്ക്ക് അവാര്‍ഡിന് തന്നെ പരിഗണിക്കേണ്ട എന്ന് പറഞ്ഞപോലെ ചിത്ര പറയുമോ?

ഞാന്‍ അവാര്‍ഡുകള്‍ക്ക് എന്നെ പരിഗണിക്കണമെന്ന് പറഞ്ഞിട്ടില്ല. അവാര്‍ഡ് തരാത്തപ്പോള്‍ പരാതിയും പറഞ്ഞിട്ടില്ല. ദാസേട്ടന്‍ മഹാനായ പാട്ടുകാരനാണ്. അദ്ദേഹം പറയുന്നതുപോലെ പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.

അപ്പോള്‍ ചെറുപ്പക്കാര്‍ക്ക് വഴിമാറിക്കൊടുക്കാന്‍ ഉദ്ദേശമില്ല, എന്ന്?

ഞാനാരുടെയും വഴി തടഞ്ഞിട്ടില്ലല്ലോ. ചെറുപ്പക്കാര്‍ക്ക് ഞാനൊരിക്കലും പാരയാകില്ല. എന്നെ വിളിക്കുന്ന പാട്ടുകള്‍ പാടാന്‍ ഞാന്‍ പോകും. ഒരു ഗായിക എന്ന നിലയില്‍ ഇനിയും നല്ല പാട്ടുകള്‍ പാടാന്‍ അവസരം ഉണ്ടാകണേ എന്നാണ് എന്റെ പ്രാര്‍ഥന. പക്ഷേ, മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കി എനിക്കൊന്നും വേണ്ട. രാജാസാറിന്റെ അടുത്തുപോലും ഞാനിന്നുവരെ ഒരവസരം തേടി ചെന്നിട്ടില്ല. അവസരങ്ങളെല്ലാം എന്നെ തേടി വരികയായിരുന്നു.

ചെറുപ്പക്കാരായ പാട്ടുകാര്‍ പലരും എന്നെ വിളിക്കാറുണ്ട്. സംശയങ്ങള്‍ ചോദിക്കും. ഞാനറിയാവുന്നത് പറഞ്ഞുകൊടുക്കാറുമുണ്ട്. അവരുടെ ഏത് പ്രശ്‌നത്തിലും ഒരു അമ്മപോലെ ഞാനുണ്ടാകും.

ഇഷ്ടമുള്ള ഗായകന്‍, ഗായിക?

ഗായകന്‍ ദാസേട്ടന്‍ തന്നെ. ഗായികമാരില്‍ ജാനകിയമ്മ, സുശീലാമ്മ, ലതാമങ്കേഷ്‌കര്‍, ആശാ ഭോസ്ലെ, വാണി ജയറാം എന്നിവരെയൊക്കെ ഇഷ്ടമാണ്.

അടുത്ത ജന്മത്തില്‍ ആരാകണം? ചിത്രയോ, എസ്.ജാനകിയോ?

എല്ലാ ജന്മങ്ങളിലും സംഗീതം ഒപ്പമുണ്ടാകണം എന്ന മോഹമുണ്ട്. പക്ഷേ, ചിത്രയും ജാനകിയുമാകേണ്ട. ജാനകിയമ്മയുടെ പാട്ട് കിട്ടിയാല്‍ കൊള്ളാം. പക്ഷേ, ജാനകിയമ്മയ്ക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതൊന്നും വേണ്ട. (ചിരിക്കുന്നു)

ചിത്രയുടെ ചിരി ഭയങ്കര ഹിറ്റാണ്.

കുട്ടിക്കാലത്ത് എന്റെ അമ്മ വഴക്കുപറയുമായിരുന്നു, 'പെണ്‍കുട്ടികള്‍ ഇങ്ങനെ ചിരിച്ചുകൊണ്ട് നടക്കരുതെന്ന്.' ആരെക്കണ്ടാലും ഞാന്‍ ചിരിക്കും. പക്ഷേ, ഞാനത് കോണ്‍ഷ്യസായി ചെയ്യുന്നതല്ല. ഇതുപോലെതന്നെയാണ് എനിക്ക് കരച്ചിലും. വളരെ പെട്ടെന്ന് കരയുകയും വളരെ പെട്ടെന്ന് ചിരിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. സ്റ്റാര്‍ സിംഗറില്‍ എലിമിനേഷന്‍ റൗണ്ടില്‍ കുട്ടികള്‍ പുറത്തായിപ്പോകുമ്പോള്‍ കരയാതിരിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രദ്ധിക്കും. കരയുന്നവരെ നോക്കാതെ തലതാഴ്ത്തിയിരിക്കും. ഇതിനിടെ അറിയാതെ തലയൊന്ന് ഉയര്‍ത്തി നോക്കിയാല്‍ കാണാം, കുട്ടികള്‍ മൊത്തം കരയുന്നു. അതോടെ എനിക്ക് നിയന്ത്രണം വിടും. ഞാനും കരയും.

പണ്ട് സിബി മലയില്‍ സാര്‍ എന്നെ പ്രിവ്യൂവിന് വിളിക്കും. സിനിമ കണ്ട് ഇറങ്ങിവരുമ്പോള്‍ എന്റെ മുഖത്തു നോക്കിയാല്‍ മതിയത്രെ, സാധാരണ പ്രേക്ഷകരുടെ പ്രതികരണം മനസ്സിലാക്കാന്‍ പറ്റുമെന്ന്. 'ആകാശദൂത്' കാണാന്‍ എന്നെ വിളിച്ചു. ആ സിനിമ കണ്ട് കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണൊക്കെ വീര്‍ത്തു. ഉടന്‍ ഇറങ്ങിവന്നാല്‍ നാണക്കേടാകുമെന്ന് കരുതി കുറച്ചുനേരം തിയേറ്ററില്‍ തന്നെയിരുന്നു. പിന്നെ ആരും കാണാതെ പുറത്തിറങ്ങുകയായിരുന്നു.

ഏത് താരാട്ട് പാടിയാണ് മോളെ ഉറക്കുക?

നന്ദന മോള്‍ക്ക് എട്ട് വയസ്സായി. ഒന്നാം ക്ലാസിലാണ്. ഞാന്‍ പാടിക്കൊടുക്കുന്ന താരാട്ട് കേട്ടാണ് അവളിപ്പോഴും ഉറങ്ങുന്നത്. 'പാട്ടുപാടി ഉറക്കാം ഞാന്‍', 'ഓമനത്തിങ്കള്‍ കിടാവോ...', 'അപ്പം വേണം അടവേണം....', 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍...' ഇതൊക്കെ അവള്‍ക്കിഷ്ടമാണ്. ഞാനില്ലാത്ത സമയത്ത് അവളെ കേള്‍പ്പിക്കാനായി ഈ പാട്ടുകളൊക്കെ സിഡിയാക്കി വെച്ചിട്ടുണ്ട്.

ഭര്‍ത്താവിനെ ചിത്രയുടെ തിരക്കുകള്‍ വിഷമിപ്പിക്കാറുണ്ടോ?

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ബലം, അവളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കുന്ന ഭര്‍ത്താവിനെ കിട്ടുക എന്നുള്ളതാണ്. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവ് വരുമ്പോള്‍ ചുടുചായയുമായി പൂമുഖത്ത് കാത്തുനില്‍ക്കുന്നവരാണ്. വിജയേട്ടന്റെ കസിന്‍സിനെല്ലാം നിര്‍ബന്ധമാണ്, അവരുടെ ഭാര്യതന്നെ വെച്ചുവിളമ്പണമെന്ന്. ഭാര്യമാര്‍ എവിടെയെങ്കിലും പോയാല്‍ കൈയ്യൊടിഞ്ഞപോലെയാണെന്നാണ് അവര്‍ പറയാറുള്ളത്. എന്റെ ഭര്‍ത്താവ് അങ്ങിനെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ? എനിക്കുവേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഭര്‍ത്താവാണ് എന്റേത്.

പതിനഞ്ചു വര്‍ഷം കുഞ്ഞില്ലാതെ ഇരുന്ന സമയത്ത് ഒരുപാട് സങ്കടപ്പെട്ടു കാണില്ലേ?

കുഞ്ഞു വേണമെന്ന് തോന്നാത്ത സ്ത്രീകള്‍ കാണുമോ? എനിക്കും സങ്കടം തോന്നിയിരുന്നു. പക്ഷേ, ദൈവം എനിക്കൊരു അനുഗ്രഹം തന്നിട്ടുണ്ട്. പാട്ടുപാടുമ്പോള്‍ എന്റെ മനസ്സ് ദുഃഖിക്കാറില്ല. അതുകൊണ്ട് എപ്പോഴും പാട്ടില്‍ ബിസിയാകാന്‍ ശ്രദ്ധിച്ചു. പിന്നെ ഏറ്റവും വലിയഭാഗ്യം, ഭര്‍ത്താവിന്റെ വീട്ടുകാരുടെയും മറ്റും കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്നില്ല എന്നതാണ്. 'കുഞ്ഞുണ്ടാവുന്നെങ്കില്‍ ഉണ്ടാവട്ടെ, മോള്‍ വിഷമിക്കേണ്ട' എന്നാണ് അമ്മായിഅമ്മ പറഞ്ഞത്. പക്ഷേ, എന്റെ അമ്മയ്ക്ക് ഭയങ്കര വിഷമമായിരുന്നു. അമ്മ ഒരുപാട് ക്ഷേത്രങ്ങളില്‍ നേര്‍ച്ചകള്‍ നേര്‍ന്നു. എന്നെ ചികിത്സയ്ക്ക് പ്രേരിപ്പിച്ചു. എന്നിട്ടെന്താ, അവര്‍ക്ക് നന്ദനമോളെ കാണാന്‍പോലും പറ്റിയില്ല. അതിനുമുമ്പേ മരിച്ചു.

പുതിയ ഗായികമാരില്‍ ആരിലൊക്കെയാണ് ചിത്രയുടെ പ്രതീക്ഷ?

ഓരോ കാറ്റഗറിയില്‍ ഓരോരുത്തര്‍ നന്നായി തോന്നിയിട്ടുണ്ട്. വെസ്‌റ്റേണ്‍ ടൈപ്പിന് ജ്യോത്സന കൊള്ളാം. ഫോക്ക് അല്ലെങ്കില്‍ അടിപൊളി പാട്ടുകള്‍ക്ക് റിമി ടോമി നന്നായി തോന്നിയിട്ടുണ്ട്. സോഫ്റ്റ് മെലോഡിയസ് പാട്ടുകളില്‍ ശ്രേയ ഘോഷാല്‍, മഞ്ജരി, ഗായത്രി, ശ്വേത എന്നിവര്‍ മികച്ചുനില്‍ക്കുന്നു.

പറഞ്ഞുതീര്‍ന്നില്ല, ചിത്രയ്ക്ക് റിമിയുടെ ഫോണ്‍. വൈകീട്ട് റിമി ചിത്രയുടെ വീട്ടില്‍ വരുന്നു. ഒരുനാള്‍ തങ്ങിയിട്ടേ പോകുന്നുള്ളൂ. ചിത്ര സന്തോഷംകൊണ്ട് പൊട്ടിച്ചിരിക്കുന്നു, ''റിമിയെ ഞങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. കുറച്ചുനാള്‍ മുമ്പ് വിജയേട്ടന്‍ പറയുകയാണ്, 'റിമി ഇത്തിരികൂടി ചെറുതായിരുന്നെങ്കില്‍ നമുക്ക് അവളെ ദത്തെടുക്കാമായിരുന്നു' എന്ന്. പിന്നെ ഫുള്‍ടൈം എന്റര്‍ടൈന്‍മെന്റാകുമല്ലോ വീട്ടില്‍. റിമി അടുത്തുള്ളപ്പോള്‍ നമുക്കൊരു ദുഃഖവും തോന്നില്ല. ചിരിപ്പിച്ച് നേരംപോക്കും.''


ചിത്രയുടെ പ്രിയപ്പെട്ട പത്ത് പാട്ടുകള്‍

കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍... (നന്ദനം)
വാര്‍മുകിലേ...(മഴ)
വരുവാനില്ലാരുമീ... (മണിച്ചിത്രത്താഴ്)
രാജഹംസമേ... (ചമയം)
ഏതേതോ എന്നെ വളര്‍ത്തേന്‍... (പുന്നകൈ മന്നന്‍)
വേണു മാധവാ... (നേന്‍ ഉന്നാന്‍ - തെലുങ്ക്)
കണ്ണാളനേ... (ബോംബെ- തമിഴ്)
മലര്‍കളേ... ( ലൗ ബേര്‍ഡ്‌സ്- തമിഴ്)
ഉയിരേ... (ബോംബെ - തമിഴ്)
തൂ മാംഗേ ദില്‍... (അഫ്‌ലത്തൂന്‍ -ഹിന്ദി)

No comments:

Post a Comment