Tuesday, 12 April 2011

പാലേരിയുടെ മണ്ണില്‍ ...

എഴുത്ത്, ചിത്രം: അനൂപ്.ജി


'
എന്താണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധി?' 2010 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ച് 'ഭാഷാപോഷിണി' നടത്തിയ തിരക്കഥാരചനയെ കുറിച്ചുള്ള ശില്‍പശാലയില്‍ പലരും ഉന്നയിച്ച ഈ സംശയത്തിനു മുന്നില്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ഒരു മറുചോദ്യമുയര്‍ത്തി. 'ഇതില്‍ എത്രപേര്‍ പാലേരി മാണിക്യം എന്ന ചിത്രം കണ്ടു?' നൂറിലധികം പേരുണ്ടായിരുന്ന ശില്‍പശാലയില്‍ ഉയര്‍ന്നുപൊങ്ങിയ ചുരുക്കം ചില കൈകളുടെ നിഴലില്‍ ബഹുഭൂരിപക്ഷത്തോടൊപ്പം ഞാനും എന്റെ നാണക്കേട് മറയ്ക്കാന്‍ ബദ്ധപ്പെടുമ്പോള്‍, രഞ്ജിത്ത് പറയുന്നുണ്ടായിരുന്നു, 'ഇത് തന്നെയാണ് മലയാള സിനിമയുടെ പ്രതിസന്ധി...'

നാണക്കേടിന് ചെറിയ തോതിലെങ്കിലും ആശ്വാസം കണ്ടെത്താന്‍, ഞാന്‍ അധികം വൈകാതെ ഒരു ഡിവിഡി സംഘടിപ്പിച്ചു പടം കണ്ടു. അന്ന് മുതല്‍ ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഹരിദാസിനെ പോലെ മാണിക്യത്തിന്റെ നിലവിളി എന്റെ ചെവിയിലും അലയടിക്കാന്‍ തുടങ്ങി...

പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് 'പാലേരി മാണിക്യം' എന്ന പുസ്തകം വായിക്കാന്‍ എനിക്ക് സമയമുണ്ടായത്. അഥവാ യോഗമുണ്ടായത്... ഏതായാലും ടി.പി.രാജീവന്‍ എന്ന കഥാകാരന്‍ എന്നെ കാലമെന്ന ഘടികാരത്തില്‍ കെട്ടിതൂക്കിയിട്ട് പുറകോട്ട് കൊണ്ടുപോയി. അതുകൊണ്ട് തന്നെ ഞാനെത്തിയത് മാണിക്യം കൊല്ലപ്പെട്ട മീത്തലെ ചാലില്‍ മാത്രമായിരുന്നില്ല, അരനൂറ്റാണ്ടിനുമപ്പുറമായിരുന്നു...

'പാലേരി മാണിക്യം' വെറുമൊരു പാതിരാകൊലപാതകത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തെ, ഒരു ദേശത്തെ, ഒരു ജനതയെ, ഒരു ഭാഷയെ, അന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളെ വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു മനോഹര ചരിത്രപുസ്തകം കൂടിയാണ്. മാര്‍ച്ച് 29ന് വൈകീട്ട് കാരപ്പറമ്പിലെ ഫ്ലറ്റില്‍ ചെന്ന് കഥാകാരനെ നേരില്‍ കണ്ടു പുസ്തകം എന്നില്‍ ഉണര്‍ത്തിയ വികാരത്തെകുറിച്ച് സംസാരിച്ചപ്പോഴും, അദ്ദേഹം പറഞ്ഞത് മറ്റൊന്നായിരുന്നില്ല, 'എന്റെ ജന്മനാടിന്റെ അരനൂറ്റാണ്ടിനു മുന്‍പിലത്തെ ചിത്രം വായനക്കാര്‍ക്ക് മുന്നില്‍ വരച്ചുകാട്ടുക എന്നത് തന്നെയായിരുന്നു എന്റെ ലക്ഷ്യം...'


'ഇത് ആരേയും ശിക്ഷിക്കാനുള്ള അന്വേഷണമല്ല' എന്ന് പുസ്തകത്തിലെ സത്യാന്വേഷകന്‍ പറയുന്നത് എത്ര അര്‍ത്ഥവത്താണ്... ഇത് ഒരു കാലഘട്ടത്തെ ചികഞ്ഞെടുക്കുന്ന അന്വേഷണമാണ് എന്നത്, ഈ പുസ്തകത്തിലെ 304 പേജുകളും എന്നോട് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു... മൂന്ന് ഭാഗവും കുറ്റിയാടി പുഴയും ഒരു ഭാഗം കടിയങ്ങാട് പുഴയും അതിര് വരയ്ക്കുന്ന പലേരിയുടെ ചിത്രം എത്ര ഭംഗിയായാണ് പുസ്തകത്തില്‍ വരച്ചുവെച്ചിരിക്കുന്നത്.. രണ്ടു പുഴകള്‍ക്കുമിടയില്‍ 'മുറിവേറ്റിട്ടും അറ്റുപോകാത്ത കൈത്തലം' പോലെയുള്ള പാലേരി എന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം എത്ര അനായാസമായാണ് മനസ്സില്‍ തെളിഞ്ഞുവരുന്നത്..

സമ്പന്നന്റെ രഹസ്യ രോമങ്ങള്‍ വരെ വടിച്ചു വൃത്തിയാക്കേണ്ടി വരുന്ന ക്ഷുരകന്റെ ദുരവസ്ഥയും, കെട്ടി കൊണ്ടുവന്ന തീയ്യനെ ചവിട്ടി കൊന്നയാള്‍ക്ക് കിടന്ന് കൊടുക്കേണ്ടി വരുന്നതിലൂടെ ഒരു 'വില്ലേജ് പ്രോസ്റ്റിറ്റിയൂട്ട് ആയി മാറേണ്ടി വരുന്ന സുന്ദരിയായ ചീരുവിന്റെ സഹതാപചിത്രവും തെല്ലൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുന്നത്...

ഒരു വര്‍ഷം കണ്ട നാടകത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും അടുത്ത വര്‍ഷത്തെ നാടകം വരെ ഓര്‍ത്തുവെയ്ക്കുന്ന നാട്ടുകാരെ കുറിച്ച് പറയുമ്പോള്‍, എത്ര ശക്തമായിരുന്നു ആ മാധ്യമം എന്നത് ഒരു വേദനയോടെ നമ്മള്‍ ഓര്‍ത്തുപോവും.. വടകര നിന്നും കുറ്റിയാടി വരെയുള്ള 25 കിലോമീറ്റര്‍ താണ്ടാന്‍ അഞ്ചര മണിക്കൂറെടുക്കുന്ന, കരി കത്തിച്ച് ഓടുന്ന മലനാട് റോഡ് സര്‍വീസിന്റെ ബസ്സ് ഉണര്‍ത്തുന്ന കൗതുകം ഗ്യഹാതുരത്വമായി മാറുന്നത് എത്ര മനോഹരമായാണ്...

അസ്വാഭാവിക മരണമുണ്ടാകുമ്പോള്‍, അംശം അധികാരി സ്ഥലത്തെത്തി യാദാസ്ത് തയ്യാറാക്കുന്ന രീതിയും, തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലെ ഔപചാരികതകളുമെല്ലാം തന്നെ നമുക്ക് അത്ര പരിചിതമല്ലാത്ത ചിത്രങ്ങളായിരുന്നല്ലോ... മാണിക്യത്തിന്റെ ശവത്തിലെ ആന്തരികാവയവങ്ങളുടെ അളവുകള്‍ രേഖപെടുത്തിയ ഡോക്ടറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നമ്മെ അസ്വസ്ഥമാക്കുന്നതിനോടൊപ്പം, ഇത്തരം പ്രക്രിയകളെ നമുക്ക് പരിചയപ്പെടുത്തുകയും കൂടി ചെയ്യുന്നില്ലേ ?

'മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ല... ജീവിച്ചിരിക്കുന്നവരെ കൊണ്ട് എന്ത് പ്രയോജനം എന്നാണു നമ്മള്‍ ആലോചിക്കേണ്ടത്' എന്ന മുഖവുരയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മുന്നോട്ട് വെയ്ക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ കുറ്റവാളി രക്ഷപ്പെടുകയും, അതിന്റെ ഫലമായി നാടിന് ഒരു ഹൈസ്‌കൂള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍, ക്രൂരതയുടെ കുന്നിന്‍ മുകളില്‍ നന്മയുടെ ഒരു തിരിവിളക്ക് തെളിയുന്നത് നമുക്ക് അനുഭവപ്പെടുത്തുന്നില്ലേ കഥാകാരന്‍ ?

മാണിക്യം കൊല്ലപ്പെടുന്ന 1957ല്‍ തന്നെയാണ് സ്‌കൂള്‍ കലോത്സവ ചരിത്രവും ആരംഭിക്കുന്നത്.. കലോത്സവ വാര്‍ത്തകള്‍ക്കായി പഴയ പത്രത്താളുകള്‍ ചികയുമ്പോഴും, സിനിമയില്‍ കേട്ട മാണിക്യത്തിന്റെ നിലവിളി എന്റെ ചെവിയില്‍ അലയടിച്ചിരുന്നതിനാലാവാം, പാലേരിയിലെ പാതിരാ കൊലപാതകത്തിന്റെ വാര്‍ത്ത വല്ലതും താളുകളിലുണ്ടോ എന്നും ഞാന്‍ പരിശോധിച്ചിരുന്നു...

''കുറുമ്പ്രനാട് താലൂക്കില്‍ പാലേരി അംശം ദേശത്ത് തിയ്യ സമുദായത്തില്‍പ്പെട്ട ഏകദേശം ഇരുപതുവയസ്സ് തോന്നിക്കുന്ന ഒരു യുവതിയെ മരിച്ചനിലയില്‍ ഇന്നു രാവിലെ കണ്ടെത്തിയിരിക്കുന്നു. 'മാണിക്യം' എന്നാണത്രെ യുവതിയുടെ പേര്. തന്റെതന്നെ വീടിനോടടുത്തുള്ള ഒരു മാവിന്‍കൊമ്പില്‍ തൂങ്ങിക്കിടക്കുന്നതായിട്ടാണത്രെ മൃതശരീരം ആദ്യം കാഴ്ചയില്‍ പെട്ടത്. അംശം അധികാരിയും പോലീസും എത്തുന്നതിനു മുന്‍പുതന്നെ ബന്ധുക്കള്‍ ജഡം താഴെയിറക്കിയിരുന്നതിനാല്‍ ഇതു സത്യമോ എന്നറിയില്ല. അംശം അധികാരി ശ്രീ. കൃഷ്ണന്‍മേനോന്‍ സ്ഥലത്തെത്തി അന്വേഷിച്ചതില്‍നിന്ന് മരണം സ്വാഭാവികമാണെന്ന വിവരമാണ് ബന്ധുക്കള്‍ ആദ്യം നല്‍കിയത്. പോലീസിനോടും ഇതുതന്നെ ആവര്‍ത്തിച്ചതായാണ് അറിവ്. മരിച്ച മാണിക്യത്തിന് അപസ്മാരബാധയുണ്ടെന്നും മരിച്ചത് അപസ്മാരമിളകിയാണെന്നുമാണത്രെ അവളുടെ ഭര്‍ത്താവിന്റെ അമ്മ പോലീസിനോടു പറഞ്ഞത്. പക്ഷേ, മൃതശരീരത്തിന്റെ കഴുത്തിലും ശരീരത്തില്‍ മറ്റു ചിലയിടങ്ങളിലുമുള്ള മുറിവുകളും പാടുകളും കലകളും, നടന്നത് ഒരു കൊലപാതകമല്ലേയെന്ന സംശയം ചിലരില്‍ ജനിപ്പിച്ചിരിക്കുന്നു. മാണിക്യത്തിന്റെ അച്ഛനും സഹോദരനും ഈ സംശയം പോലീസിനോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. അതനുസരിച്ച്, സംശയാസ്​പദമായ മരണത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പുപ്രകാരം പോലീസ് കേസ് ചാര്‍ജുചെയ്തിട്ടുമുണ്ട്. സത്യത്തില്‍ എന്താണ് നടന്നതെന്ന് അന്വേഷണം പുരോഗമിക്കുമ്പോള്‍ അറിയാം.''-(നോവലില്‍ നിന്ന്)

(മാണിക്യം എന്ന പേര് ഈ വാര്‍ത്തയില്‍ 'മാക്കം' എന്ന് തെറ്റായാണ് രേഖപെടുത്തിയിരിക്കുന്നത്.. മാത്രമല്ല, കൊല നടന്നത് മാര്‍ച്ച് 30ന് രാത്രിയാണ്; വാര്‍ത്തയില്‍ അത് 31 നാണ് നടന്നത് എന്ന രീതിയില്‍ തെറ്റായി കൊടുത്തിരിക്കുന്നു)

രണ്ടു നിലവിളികള്‍ കേട്ടുണര്‍ന്ന 54 വര്‍ഷം മുന്‍പത്തെ പാലേരിയുടെ പകലിലേക്ക് ഞാന്‍ ഒരു യാത്ര പോവുന്നു... യാത്രകള്‍ എന്നും എനിക്ക് ഹരമാണ്.. ഈ യാത്രയോടൊപ്പം, എന്റെ മനസ്സും സമാന്തരമായ ഒരു യാത്ര നടത്തുന്നു, അരനൂറ്റാണ്ട് പിന്നോട്ട്. അതുകൊണ്ട് തന്നെ വല്ലാത്തൊരു ആവേശത്തിന് അടിമപ്പെടുന്നതായി ഞാന്‍ തിരിച്ചറിയുന്നു... കുറ്റിയാടി ചന്തയില്‍ മാര്‍ച്ച് 30ന് രാത്രി 'തുന്നി കൂട്ടിയ സത്യം' എന്ന നാടകം കണ്ട് തിരിച്ചെത്തിയ പാലേരിക്കാര്‍ നേരം പുലര്‍ന്നിട്ടും ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴാണ്, ഗ്രാമനിശബ്ദതയെ കീറി മുറിച്ചുകൊണ്ട് രണ്ട് നിലവിളികള്‍ ഉയര്‍ന്നത്... രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ വാര്‍ത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന 1957 മാര്‍ച്ച് 31ലെ പാലേരി.. ഈ ദിവസം അവിടം വരെയൊരു യാത്രയ്ക്ക് മനസ്സ് വല്ലാതെ വെമ്പിയിരുന്നത് എനിക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല...

ഭീതിയും ഭീകരതയും നിലവിളികളും അടക്കംപറച്ചിലുകളും നിഗൂഡമായ ചര്‍ച്ചകളും നിറഞ്ഞിരുന്ന അതേ പലേരിയിലേക്ക് അതേ ദിവസം തന്നെ ഒരു യാത്ര, അങ്ങനെ ഞാന്‍ പുറപ്പെടുകയായി...


തീ പാറുന്ന വെയിലും, ആളനക്കമില്ലാത്ത റോഡുകളും, വല്ലപ്പോഴും മാത്രം കാണുന്ന ഒറ്റപെട്ട വീടുകളും.. പാലേരി ടൗണില്‍ നിന്നും പാറക്കടവിലേക്കുള്ള വഴിയില്‍..


കോഴിക്കോട് നിന്നും പുറപ്പെട്ട്, പാലേരിയില്‍ മാണിക്യം താമസിച്ചിരുന്ന പാറക്കടവ് എന്ന സ്ഥലത്ത് ബൈക്ക് എത്തിയപ്പോള്‍, താണ്ടിയ കിലോമീറ്ററുകള്‍ കൃത്യം 54... ഞാന്‍ എത്തിയിരിക്കുന്നത് കൃത്യം 54 വര്‍ഷങ്ങള്‍ക്കു മുന്‍പ് മാണിക്യം കൊല്ലപ്പെട്ട മീത്തലെ ചാലിലിനടുത്ത്... ദൂരവും കാലവും ഒന്നായ നിമിഷം !!!


മീത്തലെ ചാലിലിലേക്കുള്ള ഈ ഇടവഴിയിലൂടെ എത്രയെത്ര പതിവുകാര്‍ റാക്ക് കുടിക്കാനും പ്ര്‍ക്കിനൊത്ത് കിടക്കാനും, രാത്രിയും പകലുമെന്നില്ലാതെ നടന്നുപോയി കാണും...(കഥയിലെ ചീരുവിന്റെ യഥാര്‍ത്ഥ പേര് പ്ര്‍ക്ക് എന്നായിരുന്നു)


മീത്തലെ ചാലില്‍ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ പ്ര്ര്‍ക്കിന്റെ മൂന്ന് മുറി വീടിന്റെ സ്ഥാനത്ത് ഇന്നുയര്‍ന്ന് നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധം... മാണിക്യത്തെ പൊക്കന്‍ കെട്ടിക്കൊണ്ട് വന്നതും, മരണത്തിന് മുന്‍പുള്ള 12 ദിവസങ്ങള്‍ അവള്‍ കഴിഞ്ഞതും ഈ മണ്ണിലാണ്...


പറങ്കിമാവുകള്‍ നിറഞ്ഞുനിന്നിരുന്ന തോട്ടവും അതിനു മുന്നിലെ മീത്തലെ ചാലില്‍ നിലനിന്നിരുന്ന പറമ്പുമെല്ലാം, കാലക്രമേണ പലരും വാങ്ങുകയും, വെട്ടിമുറിച്ച് വീണ്ടും വില്‍ക്കുകയും വീടുകള്‍ പണിയുകയും ചെയ്തത് കൊണ്ട് ഏറെ മാറിപ്പോയിരിക്കുന്നു.. എങ്കിലും അരനൂറ്റാണ്ടിന് മുന്‍പിലെ നടുക്കുന്ന ഓര്‍മ്മകള്‍ പേറുന്ന ഇടവഴികള്‍ക്ക് ഏറെ പരിക്കുകള്‍ പറ്റിയിട്ടില്ല. പലതിനും ഇരുവശത്തുമായി മതിലുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും... ഒരു പക്ഷെ മീത്തലെ ചാലിലിനരികത്തുളള ഈ ഇടവഴിയിലൂടെയാകാം മാണിക്യത്തിന്റെ ശവം പായയില്‍ പൊതിഞ്ഞു കെട്ടി പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയത്...


കേസന്വേഷണത്തിനായി പോലീസുകാര്‍ ക്യാമ്പ് ചെയ്ത പണ്ടാരപ്പുര സ്‌കൂള്‍ എന്നെല്ലാവരും വിളിക്കുന്ന പാലേരി എല്‍.പി സ്‌കൂള്‍...


പ്രമാദമായ പാലേരി മാണിക്യം കൊലപാതകകേസിന്റെ ഗതിവിഗതികള്‍ നാട്ടുകാര്‍ കൂട്ടംകൂടി നിന്ന് ചര്‍ച്ച ചെയ്ത വഴിയരികിലെ പീടിക കൂരകളില്‍ ഒന്നാവാം ഇത്...


പഴയ പാലേരിയുടെ ഒരു ഭാഗത്തെ അതിര്‍ത്തിയായിരുന്ന കടിയങ്ങാട് പുഴയുടെ മീതെ ഇന്നുള്ള പാലം... പെരുവണ്ണാമൂഴിയിലേക്ക് ഇത് വഴിയാണ് പോവുക...


പാലേരിയുടെ മൂന്ന് ഭാഗത്തുമായാണ് കുറ്റിയാടി പുഴയൊഴുകുന്നത്... സത്യങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും കുറുകെ എത്ര പാലങ്ങള്‍ പണിതാലും, പാലേരി മാണിക്യം കഥയിലെ നിഗൂഡതകള്‍ നിലയ്ക്കാതെ ഒഴുകികൊണ്ടേയിരിക്കും...


കല്ല്യാണം കഴിഞ്ഞതിന്റെ 12-ാം ദിവസം കൊല്ലപെട്ട മാണിക്യത്തെ, ജീവനോടെയും ശവമായും കണ്ട രണ്ട് പേരെ എനിക്ക് പാലേരിയില്‍ കണ്ടെത്താനായി... മീത്തലെ ചാലില്‍ പ്ര്!ക്കിന്റെയും മാണിക്യത്തിന്റെയുമൊക്കെ അയല്‍വാസിയായിരുന്ന വാഴയില്‍ മാധവിയമ്മയെയും, പാലേരിയിലെ ബാര്‍ബറായിരുന്ന (കഥയിലെ ബാര്‍ബര്‍ കേശവനുമായി സാമ്യമുള്ള) ഗോപാലന്‍ നായരെയും...


ഇപ്പോള്‍ പാറക്കടവില്‍ നിന്നും കുറച്ചുമാറി, പുതിയപുരയില്‍ എന്ന വീട്ടില്‍ താമസിക്കുന്ന മാധവിയമ്മയുടെ ഓര്‍മ്മകളുടെയോ സംഭാഷണത്തിന്റെയോ തെളിമയ്ക്ക് പ്രായം ഒരു തരത്തിലും ഭീഷണി ആയിട്ടില്ല...


''ഞാളെ പൊരേന്റെ അടുത്തെന്യായിരുന്ന് ഓലും... കറുത്ത് എന്തോര് പോലത്തെ സാധനംന്ന് ഓളെ കൊണ്ട് ഇപ്പൊ ചെലോര് പറയ്ന്നത് ബെറ്ത്യാ... ഞാ കണ്ടതല്ലേ ഓളെ... ഇത്രശക്ക് മുടിയിണ്ടെനി ഓക്ക്... നല്ല എള്ളിന്റെ നെറായിര്ന്ന്... ചെറ്യോളെ കാണാന്‍ ഒരു മോശോം ഇല്ല്യേനി.. ''


''പല ആണുങ്ങളും വരുവേന് ആടെ... റാക്ക് കുടിച്ച് നടക്കുന്ന പണിക്കാറ് പ്ര്‍ക്കിന്റെ പൊരേല്‍ ഒറങ്ങുന്ന കാര്യൊക്കെ ല്ലാര്‍ക്കും അറിയായ്‌ര്ന്ന്... അന്ന് രാത്രി വന്നതാരാന്നും ഓളെ കൊന്നതാരാന്നും പ്ര്‍ക്കിന് നന്നായിട്ടറിയാ.. ല്ലാരും ഏറിയ കളി കളിചോക്കീറ്റും ഓളാരോടും സത്യം മിണ്ടീല്ല..''


അത് പറയുമ്പോള്‍ മാധവിയമ്മയുടെ നോക്കിലും വാക്കിലും സഹതാപത്തിന്റെ ഛായ നിഴലിക്കുന്നുണ്ടായിരുന്നു... ''കാലിന്റെ അറ്റം തൊട്ട് ഇങ്ങ്ങ്ങന്നെ പുയ്ത്തിറ്റാണ് ഓള് മരിച്ചത്... ചാലോം ചോരേം ഒക്കെയായി കെടന്നേടത്ത് തന്നെ... ഇന്നിറ്റ് ഞാനാ എടക്ക് ചെന്നോക്ക... ചോറെല്ലാം കൊണ്ട് കൊടുക്കേനി ഞാള്... ഒരീസം രാത്രി ചോറുവായി പോയപ്പോ ഓള് പറഞ്ഞ് ഇനിയെനിക്കിത് വേണ്ടാന്ന്.. പിറ്റേസം അടിച്ചു വാരുമ്പോ ഒരു കൂറ്റ് കേട്ടിക്ക്... ചെന്നോക്കുമ്പം ബിള്‍ചിറ്റ് മിണ്ട്ന്നില്ല... അങ്ങനെയാ ഓളെ കഥ കയിഞ്ഞത്..''


''ഞാനൊരു കമ്മ്യൂണിസ്റ്റുമല്ല, വിശ്വാസിയുമല്ല... വെറുമൊരു ക്ഷുരകന്‍ മാത്രം'' എന്ന തത്ത്വചിന്ത പറയുന്ന ബാര്‍ബര്‍ കേശവനെ മനസ്സില്‍ കണ്ടാണ്, ഏറെ അന്വേഷിച്ച് പിടിച്ച് കടിയങ്ങാട് പാലത്തിന് സമീപത്തുള്ള വഴിയില്‍, പുഴയില്‍ നിന്നും ഏറെ അകലെയല്ലാതെ കഴിയുന്ന പാലേരിയുടെ പഴയ ബാര്‍ബര്‍ ഗോപാലന്‍ നായരുടെ വീട്ടില്‍ ഞാനെത്തുന്നത്... പക്ഷെ ഒന്നുമറിയാത്ത (ഇനി ഒരുപക്ഷെ, ഒന്നുമറിയാത്തതായി ഭാവിക്കുന്ന) ബാര്‍ബര്‍ ഗോപാലന്‍ എന്നെ നിരാശപ്പെടുത്തി.


''ഞാനന്ന് വടക്കുമ്പാട് സ്‌കൂളിനടുത്ത് ബാര്‍ബര്‍ ഷാപ്പ് നടത്തുന്നു.. അല്ലാത്ത സമയം പാര്‍ട്ടി പ്രവര്‍ത്തനം.. വീട്ടിലൊക്കെ വല്ലപ്പോഴും മാത്രേ പോവൂ... ഓളെ ശവം കാണാന്‍ ഞാനും മൊയ്തുവെല്ലാം ഒന്നായിറ്റാണ് പോയത്...'' (കഥയിലെ കെ.പി.ഹംസയോട് സാമ്യമുള്ള പാലേരിയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പി.കെ മൊയ്തു). മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുമായി ഏറെ സാമ്യമുള്ള എറക്കോട്ട് അന്ത്രുഹാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ''ഇംഗ്ലീഷ് പത്രം ബായിച്ചിരുന്ന പൈസക്കാരന്‍'' എന്നായിരുന്നു ഗോപാലന്‍ നായര്‍ക്ക് പ്രധാനമായും പറയാനുണ്ടായിരുന്നത്. അക്കാലത്തെ മിക്ക ജന്മികളേയും പോലെ പെണ്‍വിഷയത്തില്‍ ഇത്തിരി താല്‍പര്യമുണ്ടെങ്കിലും, ''ഓറ് ആളൊരു നല്ലൊരുത്തനായിരുന്നു'' എന്നാണ് പഴയ ബാര്‍ബറുടെ ഭാഷ്യം.


''വടക്കുമ്പാട് സ്‌കൂളിനായി ഹാജി സ്ഥലം വിട്ടുകൊടുത്തിരുന്നോ?''. മുഴുമിപ്പിക്കുന്നതിനു മുന്‍പേ തന്നെ ബാര്‍ബര്‍ ഗോപാലന്‍ എന്റെ ചോദ്യത്തിനു കത്രികവെച്ചു. ''ഏയ്, അതെല്ലാം വെറ്‌തെ പറയുന്നതാണ്ന്ന്.. അങ്ങനെ ഒരു സംഭവമേ ഇണ്ടായിട്ടില്ല.''. ബാര്‍ബറുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചപ്പോള്‍, കടിയങ്ങാട് അങ്ങാടിയിലെ ഒരു കടക്കാരന്‍ മറഞ്ഞത് എനിക്ക് ഓര്‍മ വന്നു... ''ഓറ് ആളൊരു ജപ്പാനാണ്... സ്ഥലം സ്‌കൂളിന്റെ കൈയ്യില്‍ വന്നതും, മാനേജ്‌മെന്റ് പാര്‍ട്ടിയുടെ കൈയ്യിലെത്തിയതും എങ്ങനാന്നു ഓര്‍ക്ക് നന്നായി അറിയും. പക്ഷെ ഇങ്ങളോടത് പറയുംന്ന് തോന്ന്ന്നില്ല...''


''പിന്നെ കൊന്നതാരാണെന്നാണ് അന്നത്തെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ നിങ്ങളും സഖാവ് മൊയ്തുവുമെല്ലാം സംശയിച്ചത്?''. ക്രമം തെറ്റിയ പല്ലുകള്‍ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് ബാര്‍ബര്‍ വിശദീകരിച്ചു. ''ഹാജിയുടെ പണിക്കാറ് സകല പോക്രിത്തരോം കാണിച്ചു നടക്ക്ന്ന സ്ഥലേനി ഈ പാറക്കടവും പരിസരോം ഒക്കെ... തെങ്ങുകേറ്റക്കാരന്‍ ആണ്ടിയേനി അയിലെ പ്രധാനി. (കഥയിലെ കുന്നുംപുറത്ത് വേലായുധന്‍). ഓല് സെറ്റ് കൂടി ചെയ്തതാന്നാണ് അന്നേ ഞങ്ങളെ തംശയം... അയിലൊരുത്തനെ മാണിക്യം തിരിച്ചറിഞ്ഞീന്നാണ് പറയ്ന്നത്. നേരം ബെല്‍ച്ചായാല്‍ ഞാ ല്ലാരോടും ബിള്‍ച്ച് പറയുംന്ന് ആ ചെറിയോള് ബഹളം ബെച്ചപ്പോ ഓളെ കാച്ചികളഞ്ഞതാണ്...''


മാണിക്യത്തെ നേരില്‍ കണ്ട രണ്ടു കഥാപാത്രങ്ങള്‍ എന്നോട് പറഞ്ഞതില്‍ തന്നെ എന്തെല്ലാം വൈരുദ്ധ്യങ്ങള്‍... എളുപ്പം വഴിതെറ്റിപോവുന്ന പാലേരിയിലെ എണ്ണമറ്റ ഇടവഴികള്‍ പോലെ...


ഐക്യ കേരളത്തിലെ റിപ്പോര്‍ട്ട് ചെയ്യപെട്ട ആദ്യ സ്ത്രീപീഡനക്കേസുകളിലൊന്നിന്റെ മണ്ണായ പാലേരിയിലേക്കുള്ള എന്റെ യാത്രയെ അര്‍ദ്ധവിരാമത്തില്‍ തന്നെ നിര്‍ത്തി ബാര്‍ബര്‍ ഗോപാലന്‍ നടന്നകലുമ്പോള്‍, ജനാധിപത്യ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ജീപ്പ് കടന്നു പോവുന്നുണ്ടായിരുന്നു... ''സ്ത്രീ പീഡനക്കാരെയും അഴിമതിക്കാരെയും ജയിലിലടയ്ക്കാന്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും...''

No comments:

Post a Comment