Tuesday, 12 April 2011

ബംഗാളില്‍ നിന്ന് പഠിക്കേണ്ടത്‌


എന്‍ .പി. രാജേന്ദ്രന്‍
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും ചില സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളും ദീര്‍ഘകാലം ഭരിച്ചപ്പോഴൊന്നും ചോദിക്കാത്ത ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് ഇടതുഭരണമുള്ള ബംഗാളിനോടു മാത്രം ചോദിക്കുന്നത് എന്ന് ചിലരെങ്കിലും ചോദിക്കുകയുണ്ടായി. ചോദ്യങ്ങള്‍ എല്ലാ കാലത്തും ഉയര്‍ന്നുവരാറുണ്ട്. അഞ്ചുവര്‍ഷം ഭരിച്ചാല്‍പോലും ചോദ്യങ്ങളുയരും. 1947 ല്‍ ഭരണം തുടങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനോട് 10 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. 1977 നു ശേഷമാണ് ആ ചോദ്യം ചോദിക്കാതായത്. കാരണം, പ്രതിപക്ഷപാര്‍ട്ടികളും ഭരണത്തിലെത്തി. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ അവരെ ഭരണം ഏല്പിച്ചപ്പോള്‍ രണ്ടര വര്‍ഷം പോലും ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്കായില്ല. 1977 ല്‍ കേന്ദ്രം ഭരിക്കാന്‍ ജനങ്ങള്‍ അത്യാവേശപൂര്‍വം അവസരം നല്‍കിയപ്പോള്‍ പ്രതിപക്ഷം കളഞ്ഞുകുളിച്ചു. ആദ്യമായി അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഇതര കേന്ദ്ര മന്ത്രിസഭ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭയാണ്. പക്ഷേ, അവരെ ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ ജനങ്ങള്‍ താഴെയിറക്കി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴും ഭരണത്തിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയുമില്ല. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ടെന്തു നേടി എന്നേ ഇപ്പോള്‍ എവിടെയും ചോദിക്കാറുള്ളൂ. വ്യത്യസ്തമായ ഒരേയൊരു സംസ്ഥാനം പശ്ചിമ ബംഗാളാണ്.



ഇന്ത്യയിലെങ്ങും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവന്നു എന്നല്ല പറയുന്നത്. എവിടെയെങ്കിലും ഏതെങ്കിലും ബദല്‍ പാര്‍ട്ടിയുണ്ടോ അവിടങ്ങളിലെല്ലാം ഒന്നോ രണ്ടോ ടേമുകള്‍ക്കു ശേഷമെങ്കിലും ജനം അവരെ പരീക്ഷിച്ചിട്ടുണ്ട്. കേരളം പോലെ മാറിമാറി പരീക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ നിരവധിയാണ്. ബംഗാളില്‍ മാത്രമേ ബദല്‍ പരീക്ഷണമേ വേണ്ട എന്ന് തുടര്‍ച്ചയായി 17 തവണ ജനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളൂ. ഇങ്ങനെ മാറ്റമേ വേണ്ട എന്ന ജനങ്ങള്‍ തീരുമാനിക്കുന്നതെന്തുകൊണ്ട് എന്നത് കുറെക്കൂടി വലിയ അന്വേഷണം ആവശ്യപ്പെടുന്ന ചോദ്യമാണ്. എന്നാല്‍, അത്യസാധാരണമായ ഭരണനേട്ടങ്ങള്‍കൊണ്ടൊന്നുമല്ല അത് സാധിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഓരോ അഞ്ചുവര്‍ഷക്കാലത്തെയും ഭരണത്തിന്റെ നേട്ടങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയാണ് ബംഗാളികള്‍ വീണ്ടും വീണ്ടും ഇടതുമുന്നണിയെ അധികാരത്തില്‍ കൊണ്ടുവരുന്നതെന്ന് വാദിക്കാന്‍ കേരളത്തിലെ ഇടതുപക്ഷക്കാരും മുതിര്‍ന്നു. അതില്‍ അത്ഭുതമില്ല. അവര്‍ അങ്ങനെ ചെയ്തല്ലേ പറ്റൂ. പക്ഷേ, കേരളത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇടതുമന്ത്രിസഭയെ ജനങ്ങള്‍ തിരസ്‌കരിക്കുന്നത് ഭരണം മോശമായതുകൊണ്ടാണ് എന്ന് പരോക്ഷമായി സമ്മതിക്കുകയാണ്് ആ വാദം ഉന്നയിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത്.

ഏറ്റവും മോശമായി പ്രവര്‍ത്തിച്ച ഒടുവിലത്തെ നായനാര്‍ മന്ത്രിസഭ പോലും ജ്യോതിബസു മന്ത്രിസഭകളേക്കാള്‍ ഭേദമായിരുന്നു എന്നവര്‍ ഓര്‍ക്കുന്നുണ്ടാവില്ല. ഭരണത്തില്‍ ജനങ്ങള്‍ക്ക് അസംതൃപ്തി പോലും ഉണ്ടാകുന്നില്ല. ഭരിച്ചവര്‍ മുന്നോട്ടുവെച്ച അവകാശവാദങ്ങള്‍ അപ്പടി വിശ്വസിച്ച് 17 തവണ ജനങ്ങള്‍ ഒരേ കൂട്ടരെ ജയിപ്പിച്ചു എന്നു പറഞ്ഞാല്‍ ആ ജനങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്ന നിഗമനത്തിലെത്താനേ സാധിക്കൂ. എന്തുകിട്ടിയാലും തൃപ്തിപ്പെടുന്ന, പ്രതികരണശേഷി ഒട്ടുമില്ലാത്ത വങ്കന്മാരല്ല വംഗനാട്ടുകാരെന്ന് ചരിത്രം പല വട്ടം തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും അവര്‍ നിസ്സഹായരായി നിലകൊണ്ടു. ഭാവിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പ്രതീക്ഷ പുലര്‍ത്തുന്നവര്‍ 'ബംഗാളീകരണ' പ്രതിഭാസത്തെ ഭയന്നേ തീരൂ.

ബംഗാള്‍ എന്തു നേടി എന്ന ചോദ്യം ഉന്നയിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ധനതത്ത്വശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാര്യമായി ഇല്ല. അല്പം ഇടത്തോട്ട് മാറിയാണ് സോഷ്യലിസ്റ്റുകളും നെഹ്‌റു, ഇന്ദിരാ കാലത്ത് കോണ്‍ഗ്രസ്സും നിന്നിരുന്നതെങ്കിലും ഫലത്തില്‍ മുതലാളിത്ത പാതയാണ് അവരും സ്വീകരിച്ചിരുന്നത്. മിശ്ര സമ്പദ്‌വ്യവസ്ഥയെയും ലൈസന്‍സ് പെര്‍മിറ്റ് രാജിനെയും എതിര്‍ത്തവരാണ് ജനസംഘം, സ്വതന്ത്ര പാര്‍ട്ടി തുടങ്ങിയവ. ആവഡി കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ലക്ഷ്യപ്രഖ്യാപനം മുതല്‍ ഇന്ദിരാഗാന്ധിയുടെ തിരോധാനം വരെ കോണ്‍ഗ്രസ് ജനാധിപത്യസോഷ്യലിസമാണ് ഉരുവിട്ടുകൊണ്ടിരുന്നത്. രാജീവ്ഗാന്ധിയുടെ വരവോടെ സോഷ്യലിസ ഭാഷണം നിര്‍ത്തി. നരസിംഹറാവു-മന്‍മോഹന്‍സിങ്ങ് കാലത്തോടെ കോണ്‍ഗ്രസ്സിന്റേതും വെള്ളം ചേര്‍ക്കാത്ത മുതലാളിത്ത പാതയായി. ഈ കാലത്തെല്ലാം പ്രത്യയശാസ്ത്രത്തിലൊട്ടും വ്യത്യാസമില്ലാതെ നിലനിന്ന ഭരണമാണ് പശ്ചിമ ബംഗാളിലേത്. അതുകൊണ്ടുതന്നെ ബിഹാറിലെ ലാലുപ്രസാദ് ഭരണത്തെ വിലയിരുത്തുന്നതുപോലെ ജ്യോതിബസുവിനെയോ ബുദ്ധദേവ് ഭട്ടാചാര്യയെയോ വിലയിരുത്താനാവില്ല. ഒരു ആശയസംഹിതയും കാഴ്ചപ്പാടുമില്ലാത്ത ലാലുപ്രസാദുമാരില്‍നിന്നോ ജയലളിതമാരില്‍നിന്നോ ആരും ഒരു പരിവര്‍ത്തനം പ്രതീക്ഷിക്കുന്നില്ല. അതല്ല കമ്യൂണിസ്റ്റ് വിശ്വാസികളായ ഭരണാധികാരികളുടെ സ്ഥിതി. 34 വര്‍ഷത്തെ സോഷ്യലിസ്റ്റ് പക്ഷ ഭരണം കൊണ്ട് എന്തു നേടിയെന്ന ചോദ്യം അതുകൊണ്ടുതന്നെയാണ് പ്രധാനമാകുന്നത്.

ഒരു സംസ്ഥാനത്ത് മാത്രം ഭരണം കിട്ടിയാല്‍ യാതൊന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞിരുന്നു പാര്‍ട്ടി. 1985 ല്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ വ്യവസായനയത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ ജ്യോതിബസു ഇങ്ങനെ പറഞ്ഞു:'പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന് പരിമിതമായ അധികാരങ്ങളേ ഉള്ളൂ. ഒരു മുതലാളിത്ത-ഫ്യൂഡല്‍ വ്യവസ്ഥയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഫെഡറലിസത്തിന്റെ തത്ത്വങ്ങള്‍ക്കു വിരുദ്ധമായി, ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അധികാരങ്ങള്‍ നല്‍കുന്നില്ല. കേന്ദ്രഗവണ്മെന്റിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിന് പശ്ചിമ ബംഗാളിന്റെ കാര്യത്തില്‍ ആനുകൂല്യമൊന്നും ഇല്ല എന്ന പ്രത്യേകപ്രശ്‌നത്തെയും നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. മറ്റു സംസ്ഥാനസര്‍ക്കാറുകളില്‍നിന്നും കേന്ദ്രസര്‍ക്കാറില്‍നിന്നും വ്യത്യസ്തമായ ആശയവും സ്വഭാവവുമാണ് നമ്മുടെ സര്‍ക്കാറിന്റേതെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ എന്തുകൊണ്ടാണ് നമുക്ക് കൈവരിക്കാനാകാത്തത് എന്നതിന്റെ കാരണം ഇതാണെന്ന് പലവട്ടം ഞങ്ങള്‍ വിശദീകരിച്ചിട്ടുള്ളതാണ്. പക്ഷേ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന നമ്മുടേതു പോലൊരു സര്‍ക്കാറിന് കേന്ദ്രത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഭരണം നടത്തുന്നവരില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ജനാധിപത്യപരവും നല്ലതുമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കും. നമ്മള്‍ നടപ്പാക്കുന്ന നയങ്ങളിലൂടെയും പദ്ധതികളിലൂടെയും ജനങ്ങള്‍ക്ക് -പ്രത്യേകിച്ച് പാവങ്ങള്‍ക്ക് - കൂടുതല്‍ ആശ്വാസമെത്തിക്കാനും കഴിയും. ജനങ്ങളുടെ രാഷ്ട്രീയബോധം ഉയര്‍ത്തിയും അവരുടെ പിന്തുണ നേടിയും ഇത് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ഇതിലൂടെ ബന്ധുക്കളെയും ശത്രുക്കളെയും യാഥാര്‍ഥ്യത്തെയും വ്യാജത്തെയും വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിവുണ്ടാകും. ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റെയും പിടിയില്‍നിന്ന് അങ്ങനെ ജനങ്ങളെ മോചിപ്പിക്കാനും പുരോഗമനാത്മകവും ആധുനികവുമായ പുതിയ സമൂഹത്തിന്റെ സൃഷ്ടി സാധ്യമാക്കാനും കഴിയും. ഇത് ദീര്‍ഘവും പ്രയാസമേറിയതുമായ ഒരു പാതയാണ്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ ഈ പാത സ്വീകരിച്ച് മുതലാളിത്തത്തെയും ഫ്യൂഡലിസത്തെയും തിരസ്‌കരിക്കുമ്പോഴേ ഞങ്ങളുടെ പാത വിജയത്തിലെത്തുന്നുള്ളൂ. അതിനു വേണ്ടിയാണ് ബംഗാളില്‍ നാം പ്രവര്‍ത്തിക്കുന്നത്.'



1985 ല്‍ പ്രഖ്യാപിച്ച ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം നേടാന്‍ ബംഗാളിനും സി.പി.എമ്മിനും കഴിഞ്ഞിട്ടുണ്ട്? ഒന്നെങ്കിലും നേടാനായോ? ഒന്നും നേടിയിട്ടില്ല. ബംഗാള്‍ പ്രവര്‍ത്തിക്കുന്ന അതേ പരിമിതാധികാരങ്ങളോടെയാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാളിനോട് പ്രത്യേക ആനുകൂല്യം കേന്ദ്രം പ്രകടിപ്പിക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും 34 വര്‍ഷക്കാലത്ത് ഒരു ഘട്ടത്തില്‍പോലും ബംഗാളിനെ അവഗണിക്കുന്നു എന്നൊരാരോപണം ഗൗരവപൂര്‍വം ഉന്നയിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ നടന്ന അത്ര പോലും കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രക്ഷോഭങ്ങളും അവിടെ നടന്നിട്ടുമില്ല. മാത്രവുമല്ല ചിലപ്പോഴെങ്കിലും കേന്ദ്രഭരണം നിലനിന്നതുതന്നെ ബംഗാള്‍ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തിലായിരുന്നു. എന്നിട്ടും ബംഗാളിന് കാര്യമായൊന്നും നേടാനായില്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി, കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് നേടിക്കൊടുക്കാനാവും എന്ന വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, ഉള്ള ജനാധിപത്യപരമായ ഇടം പോലും ഇല്ലാതാക്കുകയാണ് ബംഗാളില്‍ ചെയ്തത്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ഒരു കക്ഷിക്ക് എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാനാവും എന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണശാല കൂടിയായി മാറിയിരുന്നു പശ്ചിമ ബംഗാള്‍. പുരോഗമനാത്മകമായ ഒരു പുത്തന്‍ ശൈലിയുണ്ടാക്കാനോ ഫ്യൂഡലിസത്തില്‍നിന്ന് മോചനം നേടാനോ കഴിഞ്ഞിട്ടില്ല എന്നു പറയുക പോലും വേണ്ട. ഗ്രാമങ്ങളിലെ പുത്തന്‍ ഫ്യൂഡല്‍ അധിപന്മാരില്‍ ഭൂവുടമകളല്ല പാര്‍ട്ടി മേലാളന്മാരാണെന്ന വ്യത്യാസമേ ഉള്ളൂ. മുതലാളിത്തത്തെ തിരസ്‌കരിക്കുകയല്ല, ലോകത്തെങ്ങുമുള്ള മുതലാളിമാരെ അവരുടെ വ്യവസ്ഥകള്‍ അപ്പടി സമ്മതിച്ച് സ്വീകരിച്ചാനയിച്ചുകൊണ്ടുവരികയാണ് ബംഗാള്‍ പിന്നെ ചെയ്തത്. അതിന്റെ ദുരന്തങ്ങളും തിരിച്ചടികളും അനുഭവിക്കുകയാണ് ബംഗാള്‍ സി.പി.എം.

തീര്‍ച്ചയായും ബംഗാള്‍ പാതയ്ക്ക് രണ്ടുമുഖത്തുനിന്നും വിമര്‍ശനം നേരിടേണ്ടിവരുന്നുണ്ട്. ജനാധിപത്യത്തിന്റെ പാത വിപണിവ്യവസ്ഥയുടെ പാതതന്നെയാണ്. വിപണിയുടെ പാതയേ ബംഗാളിനും സ്വീകരിക്കാനാവൂ. മാവോയുടെ ചൈനയും ഹോചിമിന്റെ വിയറ്റ്‌നാമും ബംഗാളിനില്ലാത്ത പരമാധികാരങ്ങളെല്ലാം ഉണ്ടായിട്ടും വിപണിയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ബംഗാള്‍ പരിഭവിക്കേണ്ട കാര്യമൊന്നുമില്ല. സി.പി.എമ്മിന്റെ ഇടതുഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് സി.പി.എം. ഇപ്പോളൊരു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പോലുമല്ല, മുതലാളിത്ത പാര്‍ട്ടി തന്നെയാണ്. ടാറ്റയെയും ബിര്‍ലയെയും റിലയന്‍സിനെയും പ്രീണിപ്പിക്കുന്നതിനും അവര്‍ക്കുവേണ്ടി കര്‍ഷകരെ കുടിയിറക്കുന്നതിനും എതിരെയാണ് ബംഗാളില്‍ കൊടുങ്കാറ്റുയര്‍ന്നത്. അതേസമയം, വന്‍തോതില്‍ മൂലധനം ആകര്‍ഷിക്കാന്‍ കഴിയുന്നത്ര മൂലധന സൗഹൃദ നയങ്ങള്‍ നടപ്പാക്കാത്തതിനാണ് വലതുഭാഗത്തുള്ള വിമര്‍ശകര്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്. ഇരുപക്ഷത്തെയും പ്രീണിപ്പിക്കുക അസാധ്യമാണ്. രണ്ടില്‍നിന്നും വ്യത്യസ്തമായ പാത കണ്ടെത്താന്‍ ഇടതുപക്ഷത്തിന് കഴിയുന്നുമില്ല. ഇത് ബംഗാളിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെയും പ്രശ്‌നമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു സൗകര്യമുണ്ട്. ഭാഗ്യവശാല്‍ അവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള നയങ്ങള്‍ക്കേ രൂപം നല്‍കേണ്ടിവരാറുള്ളൂ. അഞ്ചുവര്‍ഷം കഴിഞ്ഞ് ഭരണം മാറുന്നതുമൂലം ഭരണസ്ഥിരത ഇല്ലാത്തതാണ് തങ്ങള്‍ക്ക് അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതെന്ന ന്യായം പറയുകയും ചെയ്യാം. ആ പ്രശ്‌നം ഒട്ടും ഇല്ലാത്ത ബംഗാളിലെ സ്ഥിതി നമ്മുടേതിനേക്കാള്‍ മോശമാണെന്ന യാഥാര്‍ഥ്യം ആശ്വാസമാണോ ഉണ്ടാക്കുക എന്നറിയില്ല. തുടര്‍ച്ചയായി 34 വര്‍ഷമല്ല, നൂറുവര്‍ഷം ഭരിക്കുന്നതിനുള്ള രാഷ്ട്രീയ പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. അധികാരം നിലനിറുത്തുന്നതിനുള്ള ഭരണഘടനാപരവും അല്ലാത്തതുമായ നൂറു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് അത്രയും കാലത്തെ ഭരണം കൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതിനുള്ള ഒരു പദ്ധതി പോലും ആസൂത്രണം ചെയ്യാനാവുന്നില്ല.

വിപ്ലവത്തിലൂടെ സമ്പൂര്‍ണാധികാരം നേടുക, തൊഴിലാളിവര്‍ഗസര്‍വാധിപത്യം സ്ഥാപിക്കുക, ഉല്പാദനോപകരണങ്ങളെല്ലാം പൊതുഉടമസ്ഥതയിലാക്കുക തുടങ്ങിയ മാര്‍ക്‌സിയന്‍ രീതികള്‍ ഇനിയെവിടെയും നടപ്പില്ലെന്ന് പാര്‍ട്ടി തന്നെ അംഗീകരിച്ചതാണ്. പാര്‍ട്ടി പരിപാടികളില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഏകകക്ഷിഭരണം പോലുള്ള ആശയങ്ങള്‍ എന്നന്നേക്കും കൈവെടിഞ്ഞുവെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട് മിക്ക രാജ്യങ്ങളിലെയും അവശേഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഭരണം കൈയില്‍ വന്നാല്‍ പിന്നെയെന്താണ് ചെയ്യാന്‍ പോകുന്നത്? അഞ്ചുവര്‍ഷത്തേക്ക് ഭരണം കിട്ടിയാല്‍ ചെയ്യാവുന്നതൊരുപക്ഷേ ഒരു മാനിഫെസ്റ്റോവില്‍ എഴുതിവെക്കാമായിരിക്കാം. കാല്‍ നൂറ്റാണ്ടുകൊണ്ടെന്തുചെയ്യാനാണ് ഉദ്ദേശിക്കുക? അപ്പോഴപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടലും വാര്‍ഷികബജറ്റ് തയ്യാറാക്കലും മാത്രമാകുമോ ദീര്‍ഘകാല പരിപാടിയും. പാര്‍ട്ടി ദേശീയ നേതൃത്വം എപ്പോഴെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചതായി തോന്നുന്നില്ല. ബംഗാള്‍ പാര്‍ട്ടി ബംഗാള്‍ പ്രശ്‌നം കൈകാര്യം ചെയ്യട്ടെ, കേരള പാര്‍ട്ടി കേരളത്തിലെയും. അതിനപ്പുറം ചിന്തിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ ബംഗാളില്‍ കാണുന്നത്. പാര്‍ലമെന്ററി ജനാധിപത്യമുള്ള രാജ്യത്ത് ദീര്‍ഘകാലം ഭരണം കൈകാര്യം ചെയ്യേണ്ടിവന്നാല്‍ നടപ്പാക്കേണ്ട പരിപാടികളെക്കുറിച്ച് പഴയകാല ആചാര്യന്മാര്‍ക്ക് ചിന്തിക്കേണ്ടി വന്നിരിക്കില്ല. അത്തരമൊരു സാധ്യതയേ കണ്ടിരുന്നില്ല. ഇനിയൊരു കാല്‍നൂറ്റാണ്ടുകാലം കൂടി കുറെ സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ടിവന്നാല്‍ എന്താണ് ചെയ്യാനാവുക? വര്‍ഗങ്ങള്‍ക്കപ്പുറം ഉണ്ടായിട്ടുള്ള സമൂഹ വിഭജനത്തിന്റെ വൈരുദ്ധ്യങ്ങളെയും ആഗോളീകൃത ലോകത്തിന്റെ പുതിയ വെല്ലുവിളികളെയും നേരിടാന്‍ പഴയ ഒറ്റമൂലികള്‍ മതിയോ എന്ന ചോദ്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

മാര്‍ക്‌സിയന്‍ പാഠപുസ്തകങ്ങളില്‍ മാത്രം കണ്ണുനട്ടതുകൊണ്ടാവാം ഇന്ത്യന്‍ യാഥാര്‍ഥ്യത്തില്‍ ജാതിക്കും മതത്തിനുമുള്ള പ്രാധാന്യം ബംഗാള്‍ ഭരണം ഒട്ടും ശ്രദ്ധിക്കാതിരുന്നത്. കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യഘട്ടത്തില്‍ ഈ രീതിയാണ് പിന്തുടര്‍ന്നത്. 1957 ലെ ഭരണകാലത്ത് പിന്നോക്ക ജാതിക്കാര്‍ക്ക് ജോലി സംവരണം നല്‍കുന്ന പ്രശ്‌നത്തില്‍ ഉണ്ടായ എതിര്‍പ്പും കെ.സുകുമാരന്റെ കുളത്തൂര്‍ പ്രസംഗവിവാദവും അത് വ്യക്തമാക്കുന്നുണ്ട്. പക്ഷേ, സി.പി.എം. വൈകാതെ തെറ്റുതിരുത്തി. ബംഗാളില്‍ പാര്‍ട്ടിക്കു പുറത്തു നിന്നുള്ള സ്വതന്ത്രബുദ്ധിജീവികളുടെ വിമര്‍ശനമോ വിലയിരുത്തലോ പ്രോത്സാഹിപ്പിക്കപ്പെട്ടതായി തോന്നുന്നില്ല. ഒന്നുകില്‍ പാര്‍ട്ടിയോടൊപ്പം അല്ലെങ്കില്‍ പാര്‍ട്ടിക്കെതിര് എന്നതായിരുന്നു നില: പാര്‍ട്ടിയോടൊപ്പമല്ലെങ്കില്‍ പാര്‍ട്ടിയുടെ ശത്രുതന്നെ. പാര്‍ട്ടി നേതൃത്വത്തിലെത്തിയ അപൂര്‍വം മുസ്‌ലിം-പിന്നോക്ക നേതാക്കള്‍ തൊഴിലാളിവര്‍ഗത്തെക്കുറിച്ചല്ലാതെ സ്വന്തം ജാതിക്കാരുടെയും മതക്കാരുടെയും പിന്നോക്കാവസ്ഥയെയും പ്രശ്‌നങ്ങളെയും കുറിച്ച് സംസാരിക്കാറില്ല. അങ്ങനെ ചെയ്യുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിന് എതിരാണല്ലോ. കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനം തുടക്കത്തില്‍തന്നെ സ്വീകരിച്ചതിന്റെ പ്രയോജനം എല്ലാ ജനവിഭാഗങ്ങളും ഇന്നനുഭവിക്കുന്നുണ്ട്. ബംഗാള്‍ അതനുഭവിക്കുന്നില്ലതന്നെ.



കേരളത്തില്‍ നടന്നതുപോലൊരു സാക്ഷരതാ പ്രസ്ഥാനം എന്തുകൊണ്ട് ബംഗാളില്‍ ഉണ്ടായില്ല? ശാസ്ത്രസാഹിത്യ പരിഷത്തിനു സമാനമായ ഒരു സംഘടന ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് ദുര്‍ബലവും നിഷ്‌ക്രിയവും ആയിപ്പോയത് എന്തുകൊണ്ട്? വലിയ ജനവാസകേന്ദ്രങ്ങള്‍ ഒന്നടങ്കം അതിനീചമായ രീതിയില്‍ പെണ്‍വാണിഭത്തില്‍ ഏര്‍പ്പെടുന്നത് മാറ്റാന്‍ ഒരു ചെറുവിരലുപോലും അനക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ട്? സിനിമ, സംഗീതം തുടങ്ങിയ സാംസ്‌കാരികമേഖലകള്‍ എഴുപതുകളില്‍തന്നെ നില്‍ക്കുന്നതിന് ഭരിക്കുന്നവരാണ് ഉത്തരവാദികള്‍ എന്നു പറയാനാവില്ല. പക്ഷേ, എല്ലാ രംഗത്തെയും അടക്കി ഭരിക്കുന്ന പാര്‍ട്ടി സാംസ്‌കാരികനായകര്‍ ആ ആക്ഷേപത്തെക്കുറിച്ചെന്ത് പറയുന്നു?

പാര്‍ട്ടി ആധിപത്യത്തിന്റെ നീരാളിക്കൈകള്‍ എല്ലാ മേഖലയിലേക്കും വളരുന്നത് തടഞ്ഞേ തീരൂ. അത് അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങള്‍ നിലനിറുത്താന്‍ അനിവാര്യമാണ്. അത് സി.പി.എമ്മിനെതിരെ മാത്രം ഉന്നയിക്കേണ്ട ആക്ഷേപമല്ല. പാര്‍ട്ടി ഒരേ സമയം പലതാണ്. മതം പോലെ വിശ്വാസപരമായ മാറ്റമില്ലാത്ത ഇരുമ്പുലക്കയാണത്. അതോടൊപ്പം കോര്‍പ്പറേറ്റ് കമ്പനി പോലുള്ള വലിയ അധികാരകേന്ദ്രവുമാണ്. ഗ്രാമങ്ങളിലെ ഓരോ ചലനവും അതു നിയന്ത്രിക്കുന്നു. സര്‍ക്കാറും പാര്‍ട്ടിയും ഒന്നായി മാറുന്നു. നിരക്ഷരതയിലും പിന്നോക്കാവസ്ഥയിലും ചലനമില്ലാതെ നില്‍ക്കുന്ന ഗ്രാമങ്ങളില്‍ സ്വതന്ത്രമാധ്യമങ്ങള്‍ കടന്നുചെല്ലുന്നത് അപൂര്‍വമായി മാത്രം. കടന്നുചെന്നാല്‍പോലും അതില്‍ വല്ലപ്പോഴും വരുന്നത് നഗരവാസികള്‍ കാര്യമായി ശ്രദ്ധിക്കുന്നുപോലുമില്ല. പൊതുസമൂഹം എന്നൊന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനം ഉദ്യോഗവും ഉപജീവനമാര്‍ഗവുമായി എടുത്ത രണ്ടോ രണ്ടരയോ ലക്ഷമാളുകള്‍ക്ക് പാര്‍ട്ടി നയങ്ങളെയോ നിലപാടുകളെയോ നടപടികളെയോ വിമര്‍ശനാത്മകമായി സമീപിക്കാനാവില്ല തന്നെ. കാരണം അതവരുടെ ഉപജീവനത്തെ ബാധിക്കും. ഇതൊരു ഗുരുതരമായ രാഷ്ട്രീയ ഏകാധിപത്യമാണ്. ഭരണസ്ഥിരതയില്ലാത്തതുകൊണ്ടുള്ള ദൂഷ്യങ്ങളേക്കാള്‍ ആയിരം മടങ്ങ് അപകടകരമാണ് ഈ ഭരണസ്ഥിരത.

അത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രമല്ല ബാധകം. അല്ലെങ്കില്‍, അത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമല്ല ബാധകം. എല്ലാ അധികാരകേന്ദ്രങ്ങള്‍ക്കും ബാധകമാണ്. ജാതിയും മതവും പോലും ഇതില്‍പെടും.

ബംഗാളില്‍നിന്ന് മറ്റൊരു പാഠം കൂടിയുണ്ട്. സി.പി.എമ്മിന് ബദലായി വന്നിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. സി.പി.എമ്മിനെ എല്ലാ തലത്തിലും എതിര്‍ക്കുന്ന ഈ പാര്‍ട്ടി എതിരാളികളുടെ ദോഷങ്ങളില്‍നിന്നൊന്നും വിമുക്തമല്ല. സി.പി.എമ്മിന് ഉള്ള ഗുണങ്ങളൊന്നും ഇല്ല എന്നുമാത്രമല്ല അവര്‍ക്കില്ലാത്ത ദോഷങ്ങള്‍ പലതും ഉണ്ടുതാനും. യഥാര്‍ഥത്തില്‍ ഇതൊരു ബദലല്ല, പ്രശ്‌നപരിഹാരവുമല്ല.

ഈ ദുരന്തത്തെ എങ്ങനെ ബംഗാള്‍ മറിമടക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബംഗാള്‍- ചില അപ്രിയ സത്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment