Tuesday, 12 April 2011

മതിലുകള്‍


അടൂര്‍ ഗോപാലകൃഷ്ണന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന പ്രശസ്തമായ നോവലിന്റെ തിരക്കഥയില്‍ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങള്‍ ചുവടെ. നോവലിലെ 'വൈ ഷുഡ് ഐ ബീ ഫ്രീ? ഹു വാണ്ട്‌സ് ഫ്രീഡം?' എന്ന വാചകം ഇന്നും മനസ്സില്‍ മുഴങ്ങുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ സിനിമ അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശസ്തമാണ്്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് 45 വര്‍ഷം കഴിയുന്നു. സിനിമയാക്കപ്പെട്ട് 22 വര്‍ഷങ്ങളും.



ബഷീര്‍ ചൂളംവിളി തുടര്‍ന്നുകൊണ്ട് അവിടെനിന്ന് പതുക്കെ പിന്‍വാങ്ങി, മതിലരികിലേക്കു നടന്നുനീങ്ങി.

സമീപദൃശ്യം

ഇപ്പോള്‍ നടത്തം ഇടമതിലിന്ന് അരികിലൂടെയാണ്. എന്തോ ആലോചനയില്‍ മുഴുകി അങ്ങനെ അന്യമനസ്‌കനായി നടന്നുനീങ്ങവെ എങ്ങുനിന്നെന്നില്ലാതെ ഒരു സ്ത്രീശബ്ദം.
''ആരാണവിടെ ചൂളമടിക്കുന്നത്?''
ബഷീര്‍ പെട്ടെന്നു നിന്ന് അതിശയത്തോടെ ചുറ്റും നോക്കി. പിന്നെ ഒരു തിരിച്ചറിവോടെ മതിലിന്റെ മുകളിലേക്കു തിരിഞ്ഞ് പറഞ്ഞു: ''ഞാനാ!''
ഉടനെ മറുചോദ്യമുണ്ടായി, ''പേരെന്താ?''

അതിസമീപദൃശ്യം

ബഷീര്‍ പെട്ടെന്ന് ഉല്ലാസവാനായി, ''ബഷീര്‍. എളിയ തോതിലൊരെഴുത്തുകാരനാണ്. രണ്ടര കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാണ്. കൂട്ടുകാരെല്ലാം പോയി,'' ഒരു വീര്‍പ്പിനു പറഞ്ഞു.
ഏകാന്തതയുടെ നൈരാശ്യവും പുതിയ പരിചയപ്പെടലിന്റെ ഉത്സാഹവും ആ ശബ്ദത്തില്‍ നിറഞ്ഞിരുന്നു. ബഷീര്‍ തുടര്‍ന്നു ചോദിച്ചു: ''പേര് പറഞ്ഞില്ലല്ലോ?''
സ്ത്രീശബ്ദം, ''നാരായണി.''
ബഷീര്‍, ''സുന്ദരമായ പേര്! വയസ്സ്?''
''ഇരുപത്തിരണ്ട്.''
''സുന്ദരമായ വയസ്സ്! കഠിനതടവാണല്ലേ?''
''അതേ. പതിനാല് കൊല്ലം!''
''അപ്പോ കൊലക്കുറ്റമാണല്ലേ?''
അതിന് മറുപടിയുണ്ടായില്ല.

മധ്യദൃശ്യം

ഇടമതിലും അതിനു മേലേക്കു പന്തലിച്ചുനിന്ന വൃക്ഷത്തലപ്പും അവര്‍ക്കിടയില്‍ മൗനബിംബങ്ങളായി നിന്നു.

സമീപദൃശ്യം

ബഷീര്‍, ''വന്നിട്ടൊത്തിരിനാളായോ?''
നാരായണി, ''ഒരു കൊല്ലമായി. ഹോ! എന്തൊരു ജീവിതം!''
ബഷീര്‍, ''നാരായണീ! നമ്മള്‍ ഏതാണ്ടൊരുമിച്ചാണീ ജയിലില്‍ വന്നത്.''
അല്പമൊരു മൗനത്തിനുശേഷം നാരായണി ചോദിക്കുന്നതു കേട്ടു, ''എനിക്കൊരു റോസാച്ചെടി തരുമോ?''
ബഷീര്‍, ''നാരായണി എങ്ങനെയറിഞ്ഞു ഇവിടെ റോസാച്ചെടിയുണ്ടെന്ന്?''
നാരായണി, ''ജയിലല്ലേ! എല്ലാം എല്ലാവരും അറിയും. ഇവിടെ രഹസ്യങ്ങളൊന്നുമില്ല. തരുമോ?''
അതിന് ഉടന്‍ മറുപടി കൊടുത്തില്ല. അപ്പോള്‍ അവളുടെ ചോദ്യമുണ്ടായി, ''എന്താ മിണ്ടാത്തേ?''
ബഷീര്‍, ''നാരായണീ! ഈ ഭുവനത്തിലുള്ള എല്ലാ പനിനീര്‍ച്ചെടികളും ഞാന്‍ നാരായണിക്കു തരും.''
നാരായണി ചിരിയോടെ, ''ഒരെണ്ണം മതി. തരുമോ?''
ബഷീര്‍, ''ഹോ! എന്തൊരു ചോദ്യമാ നാരായണീ ഇത്? തരുമോന്ന്! നാരായണീ അവിടെത്തന്നെ നിക്കണേ. ഞാനിപ്പം കൊണ്ടുവരാം, കേട്ടോ?''
നാരായണി, ''കേട്ടു!''

മധ്യദൃശ്യം

ബഷീര്‍ ഉത്സാഹാവേശത്തോടെ, തിരക്കുവച്ച് തിരിച്ചു നടന്നു. അപ്പോള്‍ മരത്തലപ്പില്‍ നിന്ന് അണ്ണാന്‍മാര്‍ ഉച്ചത്തിലുച്ചത്തില്‍ ചിലച്ചു. ഇടയ്‌ക്കൊന്നു നിന്ന് ബഷീര്‍ കുശലം പറഞ്ഞു:
''എന്തെടേ ബഡുക്കൂസുകളേ-ഓടി മരത്തിക്കേറുന്നത്? നാണമില്ലേ? ചുമ്മാ ഇവിടെല്ലാം എറങ്ങി നടക്കിനെടേ-''

സമീപദൃശ്യം

ബഷീര്‍ തിരക്കിട്ട് നടന്നടുത്തത് ആ പഴയ റോസാച്ചെടിയുടെ അടുത്തേക്കാണ്. അത്ഭുതമെന്നവണ്ണം അത് നിറയെ പൂത്തുനില്ക്കുന്നു. ബഷീര്‍ അതിനു മുന്നില്‍ താണിരുന്നു. എന്നിട്ട് അരുമയോടെ ചോദിച്ചു, ''അപ്പോ നിനക്ക് പൂക്കാനറിയാം!''
പിന്നെ, ചെടി അങ്ങനെ മൂടോടെ ഇളക്കാനുള്ള ശ്രമമായി.

മധ്യദൃശ്യം

നീലാകാശത്തിലെ ചെറുമേഘങ്ങള്‍ക്കു കീഴില്‍ ഇടമതില്‍ കിളര്‍ന്നു നിന്നു. ബഷീര്‍ അങ്ങോട്ട് തിരക്കിട്ടു നടന്നടുക്കെ ആവേശത്തില്‍ വിളിച്ചു: ''നാരായണീ-''
മറുപടിയുണ്ടായില്ല.

സമീപദൃശ്യം

ഇരുകയ്യിലും ഉയര്‍ത്തിപ്പിടിച്ച റോസാച്ചെടിയുമായി പിന്നെയും വിളിച്ചു, ''നാരായണീ!''
പെട്ടെന്ന് മറുപടി വന്നു, 'ന്തോ-'
ബഷീര്‍, ''ഞാന്‍ വിളിച്ചപ്പം എവിടെയായിരുന്നു?''
അവള്‍ ''ഇവിടെത്തന്നെ ഉണ്ടായിരുന്നു.''
ബഷീര്‍ ''എന്നിട്ട്?''
''ഞാന്‍ മിണ്ടാതെ ഒളിച്ച് നില്ക്കുകയായിരുന്നു.''
''കള്ളീ!''
അവള്‍ വശ്യമായി ചിരിച്ചു.
''റോസാച്ചെടി കൊണ്ടുവന്നോ?''
ബഷീര്‍ ചെടിയിലെ പൂക്കളിലോരോന്നിലും ചുംബിച്ചു.
''ബഷീറേ!'' അവള്‍ വിളിച്ചു.
ബഷീര്‍ വിളികേട്ടില്ല. അവളല്പമൊരു ആകാംക്ഷയോടെ പിന്നെയും പിന്നെയും വിളിച്ചു: ''ബഷീറേ! ബഷീറേ!''
അപ്പോള്‍ മാത്രം ബഷീര്‍ വിളികേട്ടു ''ങേ!-''
നാരായണി പിണങ്ങിയ സ്വരത്തില്‍ ''ഹോ! ദൈവത്തിനെ ഇത്ര സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍ --''
ബഷീര്‍, ''വിളിച്ചിരുന്നെങ്കില്‍?''
അവള്‍ ''സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍ എന്നാണ് പറഞ്ഞത്''
ബഷീര്‍ പൂവുകളില്‍ പിന്നെയും ചുംബിച്ചുകൊണ്ടിരുന്നു, ''സ്‌നേഹത്തോടെ വിളിച്ചിരുന്നെങ്കില്‍?''
അവള്‍, ''ദൈവം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമായിരുന്നു.''

സമീപദൃശ്യം

ബഷീര്‍, ''ദൈവം ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടുകയില്ല. ദൈവം നമ്മുടെ അടുത്തുണ്ട്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചം, ചൈതന്യം.''
പിന്നെയും പൂക്കളില്‍ ചുംബിച്ച്, ''നാരായണീ-പ്രത്യക്ഷപ്പെടാനുള്ളത് ഞാനല്ലേ?''
അവള്‍, ''വിളിച്ചിട്ട് എന്താ പിന്നിത്രയും നേരം വിളി കേള്‍ക്കാത്തത്?''
ബഷീര്‍ പൂക്കളില്‍ ചുംബിച്ചുകൊണ്ട്, ''ഞാന്‍ ചുംബിക്കുകയായിരുന്നു.''
അവള്‍, ചിരിച്ച്, ''മതിലിലോ?''
ബഷീര്‍ ''അല്ല.''
അവള്‍, ''പിന്നെ?''
ബഷീര്‍ ചുംബനങ്ങള്‍ തുടര്‍ന്നുകൊണ്ട്, ''ഓരോ പൂവിലും ഓരോ മൊട്ടിലും ഓരോ ഇലയിലും.''
അവള്‍ ''ദൈവമേ! എനിക്ക് കരച്ചില്‍ വരുന്നു.''
ബഷീര്‍, ''നാരായണീ!''
അവള്‍ ''എന്തോ?''
ബഷീര്‍, ''ചുവട്ടിലെ കെട്ടഴിക്കരുത്. ഒരു കുഴി കുഴിച്ച് അതില്‍ ഈശ്വരനാമത്തില്‍ വയ്ക്കുക. എന്നിട്ട് മണ്ണിട്ട്, വെള്ളം ഒഴിക്കണം. കേട്ടോ?''
അവള്‍, ''കേട്ടു.''
ബഷീര്‍, ''എന്നാല്‍ ദാ വരുന്നു.''
ബഷീര്‍ ചുവട് മണ്ണോടെ കെട്ടി വൃത്തിയാക്കി വച്ച റോസാച്ചെടി മതിലിനു മുകളിലൂടെ മറുവശത്തേക്ക് എറിഞ്ഞു.

മധ്യസമീപദൃശ്യം

ബഷീര്‍, ''കിട്ടിയോ?''
അവള്‍, ''ദൈവമേ! കിട്ടി.''
ബഷീര്‍, ''കമ്പുകളിലെ കെട്ടഴിക്കണം.''
അവള്‍, ''അഴിക്കാം.''
ഒരു നിമിഷത്തിനു ശേഷം അവള്‍ ചേര്‍ത്തു, ''ഞാന്‍ പൂക്കളെല്ലാം നുള്ളിയെടുത്തു വയ്ക്കാന്‍ പോവുകയാ.''
ബഷീര്‍ കൗതുകത്തോടെ, ''എവിടെ? മുടിക്കെട്ടിലോ?''
അവള്‍, ''അല്ല.''
ബഷീര്‍, ''പിന്നെ?''
അവള്‍, ''ഹൃദയത്തിനുള്ളില്‍ - ബ്ലൗസിനുള്ളില്‍.''
ബഷീര്‍ തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്‍, ''അതിലെന്റെ ചുംബനങ്ങളുണ്ട്.''
ബഷീര്‍ മതിലില്‍ പതിയെ മൃദുവായി കൈയോടിച്ചു.
അവള്‍, ''ഞാനിതു നട്ട് വെള്ളമൊഴിച്ചിട്ട് വരാം. എപ്പോഴും മതിലിന്റെ മുകളില്‍ നോക്കണം. ഞാന്‍ വരുമ്പം ഒരൊണങ്ങിയ കമ്പ് മതിലിനു മുകളിലേക്കിടും. വരുമോ?''
ബഷീര്‍, ''വരും.''
അവള്‍, ''ഹെന്റെ ദൈവമേ!''
ബഷീര്‍, ''എന്താ നാരായണീ?''
അവള്‍, ''എനിക്ക് കരയാന്‍ തോന്നുന്നു.''
ബഷീര്‍, ''കാരണമെന്ത്?''
അവള്‍, ''ഹറിഞ്ഞുകൂടാ.''
ബഷീര്‍, ''നാരായണി പോയി നട്ടിട്ടു വരൂ.''
അവള്‍, ''ഞാനൊണക്കകമ്പിടും.''
ബഷീര്‍, ''ഞാനത് നോക്കിയിരിക്കും.''
അവള്‍, ''കണ്ടാല്‍ വരുമോ?''
ബഷീര്‍, ''വരും.''

രണ്ട്


മതില്‍മുകളിലെ അണ്ണാനെ ബഷീര്‍ ശാസിച്ചു, ''പോടാ കള്ള ബഡുക്കൂസേ- നിനക്കു നാണമില്ലേ?''
മറുവശത്തുനിന്ന് അവളുടെ അന്വേഷണം കേട്ടു, ''ആരെയാ ചീത്തവിളിക്കുന്നത്?''
ബഷീര്‍ ഗൗരവത്തില്‍, ''ആ അണ്ണാനെ. അവന്‍ നമ്മെ ശ്രദ്ധിക്കുന്നു. കള്ളന്‍.''
അവള്‍, ''അവിടെയിരുന്നോട്ടെ.''
ബഷീര്‍, ''അവനെന്നെ പരിഹസിക്കാന്‍ വന്നിരിക്കയാ. അവനെയും അവന്റെ ഭാര്യയേയും മക്കളേയും ഞാനിട്ട് ഓടിച്ചിട്ടുണ്ട്.''
ചിരിച്ച്, വിഷയം മാറ്റി ബഷീര്‍ വിളിച്ചു, ''നാരായണീ!''
അവള്‍, ''എന്തോ?''

''ദാ ഒരു പൊതി വരുന്നുണ്ട്. പിടിച്ചോണേ-''
''എന്തോന്നാ?''
''മീന്‍ വറുത്തതും മുട്ട പുഴുങ്ങിയതും.''
അതു പറഞ്ഞതും പൊതി മതിലിനു മേലേ എറിയപ്പെട്ടു. ഉടന്‍ മറുവശത്തുനിന്ന് പ്രതികരണം കേട്ടു, ''നോക്കിക്കേ. എന്റെ മൊലയിലാ പൊതി വന്നു വീണത്.''
ബഷീര്‍ ''നൊന്തോ?''
അവള്‍ ''ങൂഹും! തമ്മിലൊന്ന് കാണാനെന്താ വഴി?''
ബഷീര്‍, ''ഞാനൊരു വഴിയും കാണുന്നില്ല.''
അവള്‍, ''ഞാനിന്ന് രാത്രി കിടന്നോര്‍ത്തു കരയും.''
ബഷീര്‍, ''ഞാനും രാത്രി കിടന്നോര്‍ക്കാറുണ്ട്.''
അവള്‍, ''ഞാനാശുപത്രിയില്‍ വരാന്‍ ശ്രമിക്കും. എന്നെക്കാണാന്‍ ആശുപത്രിവരെ വരുമോ? എനിക്ക് ദൂരെ നിന്നെങ്കിലും ഒന്നു കണ്ടാ മതി.''
ബഷീര്‍ മതിലിന്നടുത്തേക്ക് ആവേശത്തോടെ നീങ്ങിക്കൊണ്ട് ''ഞാനോടിവന്ന് കെട്ടിപ്പിടിച്ചുമ്മവയ്ക്കും. മുഖത്തും കഴുത്തിലും മുലകളിലും നാഭിയിലും.''
അവള്‍, ''എന്നെ കണ്ടാലെങ്ങനെ അറിയും?''
ബഷീര്‍, ''മുഖം കാണുമ്പോഴറിയും.''
അവള്‍, ''എന്റെ വലതു കവിളില്‍ ഒരു കറുത്ത മറുകുണ്ട്. അതു നോക്കുമോ?''
ബഷീര്‍ മതിലില്‍ മൃദുവായി തടവിക്കൊണ്ട്, ''എനിക്കാ കറുത്ത മറുകില്‍ തെരുതെരെ ചുംബിക്കണം.''

മധ്യദൃശ്യം

ബഷീര്‍ മതിലിനോട് ചേര്‍ന്നു നിന്നു.
അവള്‍, ''വരാതിരിക്കരുത്. എന്റെ കൂടെ വേറെയും സ്ത്രീകള്‍ കാണും.''
ബഷീര്‍, ''ഞാന്‍ തനിച്ചായിരിക്കും. എന്റെ തലയില്‍ തൊപ്പി കാണുകയില്ല. കയ്യിലൊരു ചുവന്ന റോസാപ്പൂവ് കാണും.''
അല്പമൊരു മൗനത്തിനുശേഷം, ''ആശുപത്രി ഓര്‍ഡര്‍ലി എന്റെ ഒരു പഴയ സുഹൃത്താണ്.''
അവള്‍, ''അതെനിക്കു തോന്നി.''
ബഷീര്‍, ''എങ്ങനെ?''
അവള്‍, ''മുട്ട, കരള്‍, റൊട്ടി--''
പെട്ടെന്ന് വിഷയം മാറ്റി അവള്‍ ചോദിച്ചു: ''ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍മ്മിക്കുമോ?''
ബഷീര്‍ അത് കേള്‍ക്കാത്തമട്ടില്‍, ''ഇനി റോസാച്ചെടികള്‍ വേണോ? ഇവിടെ ഒരുപാടൊണ്ട്.''
അവള്‍, ''വേണ്ട. തന്നതില്‍ നിന്ന് ഞാനൊരു പൂങ്കാവനമുണ്ടാക്കിത്തുടങ്ങി. ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?''
ബഷീര്‍, ''പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ.''
ഒന്നാലോചിച്ചിട്ട് ചേര്‍ത്തു, ''ഞാനായിരിക്കും ആദ്യം മരിക്കുന്നത്.''
അവള്‍, ''അല്ല ഞാനായിരിക്കും. എന്നെ ഓര്‍ക്കുമോ?''
ബഷീര്‍, ''ഓര്‍ക്കും.''
അവള്‍, ''എങ്ങനെ? എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓര്‍ക്കും?''
ബഷീര്‍, ''നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.''
അവള്‍, ''ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?''
ബഷീര്‍, ''നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകള്‍! മതിലുകള്‍! നോക്കൂ ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു.''
അവള്‍, ''ഞാനൊന്നു പൊട്ടിക്കരയട്ടേ?''
ബഷീര്‍, ''ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ.''

No comments:

Post a Comment